Saturday, April 29, 2017

ക്ഷമയുടെ നെല്ലിപ്പലകകൾ

ക്ഷമയുടെ നെല്ലിപ്പലകകൾ  


ഞങ്ങളുടെ നാട്ടിൽ ആജാനുബാഹുവായ ഒരു ചേട്ടനുണ്ടായിരുന്നു.
ഏതു ജോലിയും ചെയ്യാൻ കരുത്തുള്ള ഒരാൾ. വിധി വൈപരീത്യമെന്നു പറയട്ടെ മെലിഞ്ഞുണങ്ങിയ ഒരു ചെറിയ പെണ്ണായിരുന്നു അയാളുടെ ഭാര്യ.
എങ്കിലും അയാളുടെ മൂന്നു മക്കളെ അവർ പ്രസവിച്ചു. അതോടെ അവരുടെ സ്ഥിതി കൂടുതൽ ദയനീയമായി.
ആദ്യമൊക്കെ അയാളുടെ സ്വഭാവത്തിൽ അല്പമൊക്കെ കരുണയും സ്നേഹവുമുണ്ടായിരുന്നു.
പക്ഷേ  ക്രമേണ ഭാര്യയെക്കാൾ , മക്കളെക്കാൾ അയാൾ വാറ്റു ചാരായത്തെ സ്നേഹിച്ചു തുടങ്ങി.
വല്ലപ്പോഴും എന്ന അവസ്ഥയിൽ നിന്നും നിത്യം എന്ന സ്ഥിതിയി ലേക്ക് കാര്യങ്ങൾ പുരോഗമിച്ചു.
പണിയെടുത്തുണ്ടാക്കുന്ന കാശ് ചാരായം വാങ്ങാൻ തികയാതെയായി.
വീട്ടിലേക്കു അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നതുപോലും അപൂർവമായി.
                    അമ്മയേക്കാൾ ശോഷിച്ച മക്കൾക്ക് ജീവൻ നിലനിർത്താൻ ഒരു നേരത്തെ കഞ്ഞി വെള്ളമെങ്കിലും കൊടുക്കാനാണ്  പണിയെടുക്കാനുള്ള ആരോഗ്യം ഇല്ലെങ്കിലും ആ സ്ത്രീ അയൽ വീടുകളിൽ പാത്രം കഴുകാനും തുണിയലക്കാനുമൊക്കെ പോയത്. അവിടുന്ന് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് അരിവാങ്ങി കഞ്ഞിയും കാന്താരിമുളക് പൊട്ടിച്ചതും കൊടുത്ത് ആ പാവം കുട്ടികളുടെ വിശപ്പടക്കാൻ ശ്രമിച്ചു. 
       പക്ഷേ അവിടെയും അയാൾ ക്രൂരതയുടെ പര്യായമാകുകയായിരുന്നു .
"കഞ്ഞി വിളമ്പടി "എന്ന കല്പനയോടെയാണ് അയാൾ സന്ധ്യയ്ക്ക്‌ വീട്ടിലേയ്ക്കു കയറി വരിക.
അന്ന് ഇരന്നു വാങ്ങി വെച്ച കഞ്ഞി അയാൾക്ക്‌ വിളമ്പാതിരിക്കാൻ അവർക്കു ആകില്ല. കലത്തിൽ ഉള്ള കഞ്ഞി മുഴുവൻ അയാൾ പാത്രത്തിൽ വിളമ്പിക്കും. എന്നിട്ടു ഒന്നോരണ്ടോ വായ് കഴിച്ചശേഷം അവിടെ ചുറ്റിപ്പറ്റി കഴിയുന്ന ചാവാലിപ്പട്ടിയുടെ മുന്നിൽ പത്രത്തിലെ കഞ്ഞി മുഴുവൻ ചൊരിഞ്ഞു കൊടുക്കും. മക്കൾക്കുവേണ്ടി എന്തെങ്കിലും മിണ്ടിയാൽ അവരെ കുനിച്ചു നിർത്തി മുതുകത്തു കൈമടക്കി കുത്തും. അതും പോരാഞ്ഞ് മുറ്റത്തിന് താഴെ നില്ക്കുന്ന തെങ്ങിന്റെ ചോട്ടിലേയ്ക്ക് വലിച്ചൊരേറാണ്.
 ഈ കാഴ്ച ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. മക്കളുടെ അലറിക്കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടുമ്പോൾ അയാൾ എവിടേക്കെന്നില്ലാതെ ഇറങ്ങിപ്പോകും.
       അയാളെ ഉപദേശിക്കാനും മദ്യപാനത്തിൽ നിന്നും മോചിതനാക്കാനും പള്ളിയിലച്ഛനും നാട്ടു പ്രമാണിമാരും ഒരുപാട് ശ്രമിച്ചതാണ്.
പക്ഷേ ഒന്നും ഫലം കണ്ടില്ല. 
എല്ലാം സഹിച്ച് ഇങ്ങനെ ജീവിക്കാതെ ആ അമ്മയെയും മക്കളെയും അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനും ശ്രമം നടന്നു. 
അയാൾ സമ്മതിച്ചിട്ടുവേണ്ടേ....രക്ഷിക്കാൻ പോകുന്നവരുടെ ജീവന് ഭീഷണിയായപ്പോൾ എല്ലാവരും പിന്തി രിഞ്ഞു.
അധിക നാളെത്തും മുമ്പ് ആ സ്ത്രീ മരിച്ചു. അയാളുടെ കണ്ണിൽ പെടാത്ത ദൂരത്തുള്ള അനാഥാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലുമായി മൂന്നു കുട്ടികളെയും നാട്ടുകാർ കൊണ്ട് ചെ ന്നാക്കി.
മദ്യം ആ മനുഷ്യനെ കൊന്നു തള്ളുവാൻ ഏറെ കാലം ബാക്കിവെച്ചില്ല.

ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്.

 ഇന്നും ഏറിയും കുറഞ്ഞും ഇതേ ക്രൂരതകൾ പല വീടുകളിലും അരങ്ങേറുന്നുണ്ട്. മറ്റുള്ളവർ അറിയാതിരിക്കാൻ പലരും അതൊക്കെ സഹിക്കുന്നു. കുടിക്കാതിരുന്നാൽ ദൈവതുല്യനായ ഭർത്താവ് കുടിച്ചു കഴിഞ്ഞാൽ അപകടകാരിയാകുന്നത് എത്രയോ വീട്ടമ്മമാർക്ക് അനുഭവമുണ്ട്. നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ കണ്ണീർ വിഴുങ്ങി അവർ നിശ്ശബ്ദരാകുന്നു. മക്കളുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു കഴിയുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.
        ഒരു പക്ഷേ ഇന്നത്തെ ന്യൂ ജെനറേഷൻ പ്രതികരിക്കുന്നുണ്ട് എന്നതിന് തെളിവാണ്  കുടുംബക്കോടതികളിൽ പീഡനക്കേസുകൾ  കൊടുക്കാൻ  ധൈര്യം കാണിക്കുന്നത് . കേരളത്തിൽ ഡൈവോഴ്സി കളുടെ എണ്ണം കൂടുന്നതിനു കാരണവും അത് തന്നെ.
ക്ഷമയ്ക്കും ഇല്ലേ ഒരു നെല്ലിപ്പലക.

1 comment:

ലംബൻ said...

കെട്ടിയോന്‍ പട്ടിക്കു ബിസ്കറ്റ് കൊടുത്തില്ലെങ്കില്‍ വേറെ ബന്ധം വേര്‍പിരിയുന്ന കാലമാണ് ഇത്.