Friday, April 22, 2011

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.

ഒരു ഓശാന ഞായറിന്റെ ഓര്‍മ്മകള്‍.
ഇന്റെര്‍വെല്ലിനു ബെല്ലടിക്കുന്നത് കേട്ട് ക്ലാസ്സില്‍ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് വരുമ്പോഴാണ് ഗേറ്റുകടന്നു വരുന്ന അച്ഛനെ കണ്ടത്. പതിവില്ലാത്ത വരവ്. എന്താണാവോ? ഉള്ളില്‍ മുളയിട്ട ആശങ്കയോടെ ഓടിച്ചെന്നു.
സാരഹീനമായ ഭാവമാണ് മുഖത്തുള്ളത് . അല്ലെങ്കിലും ഉള്ളിലുള്ള ക്ഷോഭങ്ങള്‍ ഒരിക്കലും പ്രകടമാക്കാത്ത ആളാണ്‌. താങ്ങാനാകാത്ത ഉത് കണ്ഠ
യോടെ ചോദിച്ചു.
"എന്തേ...?എന്തേ വന്നത്...?"
ഒന്നുമില്ലെന്ന മട്ടിലുള്ള സാധാരണ മറുപടി...
"അമ്മയ്ക്ക് തീരെ വയ്യാ...ആശുപത്രിയില്‍ വന്നതാ....അപ്പോള്‍ നിന്നെ ഒന്ന്...."
അമ്മ എന്നത് അച്ഛന്റെ അമ്മയാണ്. ഞങ്ങളുടെ മുത്തശ്ശി ...എങ്കിലും ഞങ്ങളും അമ്മ എന്ന് തന്നെയാണ് വിളിച്ചു ശീലിച്ചത് .
"എന്താ അമ്മയ്ക്ക്..?"നെഞ്ചില്‍ വെപ്രാളം തുടികൊട്ടുന്നു.
"അസുഖം എന്ന് പറയാന്‍ ഒന്നുമില്ല. രാവിലെ എഴുന്നേല് ക്കാന്‍ പറ്റാത്ത എന്തോ ക്ഷീണം...വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ല. കാപ്പി കൊടുത്തതും കഴിച്ചില്ല. അതുകൊണ്ട് നേരെ ആശുപത്രിയിലേയ്ക്ക്കൊണ്ടു വന്നു എന്നേ  ഉള്ളു..."
"ഡോക്ടറെ കണ്ടില്ലേ ...?എന്ത് പറഞ്ഞു...?"
"അഡ്മിറ്റ്‌ ആക്കി. ഗ്ലുക്കോസ് കൊടുത്തുകൊണ്ടിരിക്കുന്നു."
ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു.
"നീ വരുന്നുണ്ടോ? വണ്ടി കൊണ്ടുവന്നിട്ടുണ്ട്."
പിന്നെ ആലോചിച്ച് നിന്നില്ല. ഉടന്‍ ഓഫീസിലെത്തി ഹെഡ് മാഷിനോട് അനുവാദം ചോദിച്ചു.
സാധാരണ അതിനു മറുപടി കിട്ടാന്‍ കാത്തു നില്ക്കേണ്ടതുണ്ട്. പതിവില്ലാത്ത വിധം ഉടന്‍ സമ്മതം തന്നു.
ആസ്പത്രിയില്‍ ചെല്ലും വരെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
വിവിധ ചിന്തകള്‍ മനസ്സില്‍ അലയടിക്കുകയായിരുന്നു. അവിടെ ഞാന്‍ എന്റെ മുത്തശ്ശിയെ കണ്ടു...ഒടിഞ്ഞു വീണ ആലിന്‍ ചില്ലപോലെ നിശ്ചലയായി....കണ്ണുകള്‍ അടച്ച്...
ഞരമ്പിലൂടെ  ഗ്ലൂക്കോസ് തുള്ളിതുള്ളിയായി കയറുന്നുണ്ട്.
പെയ്യാന്‍ മുട്ടുന്ന ഭാവത്തില്‍ അരികില്‍ നിന്ന സഹോദരിയാണ് കാര്യങ്ങള്‍ വിശദമായി പറഞ്ഞത്...
"രോഗമൊന്നും ഇല്ല...എന്നാലും ഇവിടുള്ള എല്ലാ  മെഷ്യനുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ടെസ്റ്റുകള്‍ നടത്തു ന്നുണ്ട്. കുത്തി വയ്പ്പിനും
മരുന്നിനും ഒരു കുറവും ഇല്ല. ഒരു നേരത്തെ മരുന്നിനുമാത്രം നാനൂറുരൂപയോളം ആകും . എന്തിന്‌  പഞ്ഞിപോലും നമ്മള്‍ വാങ്ങിക്കൊടുക്കണം .ഇങ്ങനെ ദിവസം നാലു നേരത്തെ മരുന്ന്.... അതും...എത്ര നാള്‍ എന്ന് നിശ്ചയമില്ലാതെ..."
ചേച്ചിയെ തടഞ്ഞു കൊണ്ടു തിരക്കി

"രൂപ എത്രയായാലും വേണ്ടില്ല. അത് നമുക്ക് പിന്നെയും ഉണ്ടാക്കാം. നമ്മുടെ മുത്തശ്ശിയുടെ രോഗം മാറുമെന്നു ഡോക്ടര്‍ പറഞ്ഞോ...?"
നിമിഷങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ചേച്ചി ഒരുപമ പറഞ്ഞു.
"പെട്രോള് തീര്‍ന്നാല്‍ പിന്നെ വണ്ടി മുന്നോട്ടു പോകുമോ? ഉന്തിയും തള്ളിയും ചിലപ്പോള്‍ അല്പദൂരം കൂടി പോയേക്കാം....അത് തന്നെ മുത്തശ്ശിയുടെ സ്ഥിതി."
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.ഇന്ധനം നിറച്ചാല്‍ പിന്നെയും വണ്ടി ഓടും...പക്ഷേ  ജീവശ്വാസത്തിന്റെ ഊര്‍ജ്ജം അങ്ങനെ നിറയ്ക്കാന്‍ കഴിയില്ലല്ലോ.
മരണം മുത്തശ്ശിയുടെ അരികിലെത്തി എന്ന അറിവ് എന്നെ വല്ലാതെ നിരാശപ്പെടുത്തി.

ആ കിടക്കയുടെ അരികിലിരുന്നു മുത്തശ്ശിയുടെ മാറില്‍ കൈ വച്ച് ഞാന്‍ മെല്ലെ വിളിച്ചു.
"അമ്മേ ...."
ആ കണ്ണുകള്‍ തുറന്നില്ല. അധരം വിടര്‍ന്നില്ല. പക്ഷേ  ആ ഹൃദയതാള ത്തിന്റെ വേഗത കൂടിയത് എനിക്കറിയാന്‍ കഴിഞ്ഞു. മുത്തശ്ശി എന്റെ സാന്നിദ്ധ്യം അറിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
എനിക്കറിയാം, ഇന്നോളം വിശ്രമം എന്തെന്നറിയാത്ത ആ പാദങ്ങള്‍ അല്പമെങ്കിലും ആയം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചലിക്കാതെ ഇരിക്കില്ലായിരുന്നു...
സെഞ്ചുറി തികയാന്‍ ഇത്തിരി ഓട്ടം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ...പക്ഷേ .....
പ്രാരാബ്ധങ്ങളുടെ നാളുകള്‍ അത്യുത്സാഹം പൊരുതിക്കടന്നു പോന്ന ആ ധന്യമായ ജീവിതത്തെക്കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തുപോയി. സംഭവ ബഹുലമായിരുന്നു ആ ജീവിതം.
സുഖസുന്ദരമായ ബാല്യകാലം....അത്
പക്ഷേ എത്രയോ ഹൃസ്വമായി രുന്നു.
പന്ത്രണ്ടാമത്തെ വയസ്സില്‍ ഒത്തൊരു ആണിന്റെ ഭാര്യയായി....
കളിചിരികള്‍ നിന്നു. കഷ്ടകാലത്തിന്റെ തുടക്കം.
ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങള്‍ക്കും മുന്പ്....
കുടുംബത്തിന്റെ അധികാരം കൈയാളുന്നത് ഭര്‍ത്താവിന്റെ അമ്മയായിരുന്നു.
മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും ഉള്ള ഒരു വലിയ തറവാട് ....അതില്‍ മൂത്തയാളുടെ ഭാര്യ....
അതിനു താഴെയുള്ള നാല് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞിരുന്നു. അവരാരും ഏറെ ദൂരെ ആയിരുന്നില്ല. ഏതു നേരത്തും അവര്‍ കയറിവരും. അടുപ്പത്ത് തിളയ്ക്കുന്ന ചോറ് കോരി തണുപ്പിച്ചു തിന്നു തിരിച്ച് പോകും. അതിനാല്‍ എന്നും അവര്‍ക്ക് ഭക്ഷണം കരുതണം.
പക്ഷേ  ഭര്‍തൃ മാതാവ് അളന്നു കൊടുക്കുന്നതില്‍ ഒരു മണി അരി പോലും കൂടുതല്‍ ഉണ്ടാകില്ല. അത് കൊണ്ടു വേണം സദ്യ ഒരുക്കാന് .
എല്ലാരും വയറു നിറച്ചു കഴിയുമ്പോള്‍  ഒരു വയര്‍ മാത്രം എന്നും പട്ടിണിയില്‍ എരിഞ്ഞു.
രാവിലെ ഭക്ഷണം ഒരുക്കിവച്ചാല്‍ പിന്നെ പണിക്കരോടൊപ്പം പാടത്തും പറമ്പിലും പണി എടുക്കണം
രാത്രിയിലാണ് നെല്ല് കുത്തലും പുഴുങ്ങലും.
വിശ്രമമില്ല ...വയര്‍ നിറയ്ക്കാന്‍ ആഹാരമില്ല.
ആരും തുണയില്ലാതെ കുത്തുവാക്കുകള്‍ മാത്രം കേട്ട് കഴുതയെപ്പോലൊരു ജന്മം....
ഭര്‍ത്താവിന്റെ സാമീപ്യം പോലും അവര്‍ക്ക് നിഷിദ്ധമായിരുന്നു. ഭര്‍തൃ മാതാവ് മകന്റെ കിടപ്പുമുറിക്ക് മുമ്പില്‍  എപ്പോഴും കാവല്‍ കിടക്കും... പിന്നെങ്ങനെ ഒരു സമാഗമം ...?
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ ഭര്‍തൃ സുഖം എന്തെന്നറിഞ്ഞത് ....അതിന്റെ പേരില്‍ കേട്ട പഴികള്‍ക്ക് കൈയും കണക്കുമുണ്ടായില്ല.
ഒളിച്ചും പതുങ്ങിയും വല്ലപ്പോഴും മാത്രം ആ സംഗമം.
ഒരിക്കല്‍ പോലും മനസ്സ് തുറക്കാന്‍ സൗകര്യം കിട്ടിയില്ല.
എങ്കിലും അധികം വൈകാതെ ഒരു പൊന്നുമോന്‍ അവര്‍ക്കുണ്ടായി.
ദൈവം തന്ന ഭാഗ്യമെന്ന സമാധാനിച്ച് ആ കൊഞ്ചലും ചിരിയും കണ്ട്‌ രണ്ട്‌ വര്‍ഷങ്ങള്‍ കടന്നു പോയി. അപ്പോഴേയ്ക്കും വിധി ഒരു ദുരന്തം അവര്‍ക്കായി കരുതി വച്ചിരുന്നു.
അവര്‍ വിധവയായി. ദൈവം എന്തിന്‌ ഇത്ര ക്രൂരത കാണിച്ചു?
ജീവിതം തുടങ്ങിയതേ  ഉണ്ടായിരുന്നുള്ളൂ. ഇനിയും ദുരന്തത്തിന്റെ വഴികള്‍ എത്ര താണ്ടണം...!!
എങ്കിലും അവര്‍ തരിച്ചു നിന്നില്ല. തളര്‍ന്നു വീണില്ല. അമ്മായിപ്പോരും നാത്തൂന്‍ പോരും അവര്‍ നിറകണ്ണുകളോടെ സഹിച്ചു, മകനെ പുലര്‍ത്താ നായി.
എത്ര രാവുകള്‍...പകലുകള്‍...എണ്ണം നോക്കിയതേയില്ല.
മകന്റെ വളര്‍ച്ചക്കായി നിത്യവും അവര്‍ നോയമ്പ് നോറ്റു.
ഇളയച്ഛൻ  ധാർഷ്ട്യനായിരുന്നെങ്കിലും ഈ മകനെയും കുറവൊന്നും വരുത്താതെ സ്വന്തം മക്കളോടൊപ്പം പരിപാലിച്ചു. ഇത്രയും പഠിച്ചാല്‍ മതി ഇത്രയും കളിച്ചാല്‍ മതി എന്ന രീതിയായിരുന്നു അദ്ദേഹത്തിന്. എങ്കിലും അദ്ദേഹം ജ്യേഷ്ഠപുത്രന്റെ വിവാഹവും സമയത്ത് തന്നെ നടത്തിക്കൊടുത്ത് കടമ തീര്‍ത്തു .
എന്നാല്‍ കൊച്ചു മക്കളുടെ ദാമ്പത്യത്തിനും വിലങ്ങായി അവര്‍ക്കിട യിലും ആ അമ്മായിയമ്മ കാവല്‍ കിടന്നു. മൂന്നരക്കൊല്ലത്തിനു ശേഷ മാണ് ഒരു ദാമ്പത്യജീവിതം ആരംഭിക്കാന്‍ അവര്‍ക്കായത്. അതും അല്പം വിപ്ലവത്തിലൂടെ തന്നെ.
അമ്മായിപ്പോരില്‍ നിന്നും തന്റെ പുത്രവധുവിനെ സംരക്ഷിക്കാനും ക്ലേശ ങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നു എന്റെ പാവം മുത്തശ്ശിക്ക്.
വീണ്ടും കാലം ഏറെ കഴിഞ്ഞാണ് ഭര്‍തൃ മാതാവ് അരങ്ങൊഴിഞ്ഞത്.
അപ്പോഴേയ്ക്കും പൂര്‍ണ്ണമായും ഗൃഹഭരണം ഇളയച്ഛന്റെ കൈയിലായി.
ജ്യേഷ്ഠ പുത്രനായി കുറച്ച് സ്ഥലവും ഒരു കൊച്ചു വീടും കൊടുത്ത് ഇളയച്ചന്‍ തടിയൂരി.
ആ കൈയൊഴിയല്‍ തീരാത്ത വേദനയായി മുത്തശ്ശിക്ക് തോന്നി.
അതിനൊക്കെ പരിഹാരമായി ഉള്ളതെല്ലാം വിറ്റു പെറുക്കി മകനോടും ഭാര്യയോടുമൊപ്പം മുത്തശ്ശി മലബാറില്‍ എത്തി.
കാടുകള്‍ വെട്ടിത്തെളിച്ച് രാപകല്‍ മണ്ണില്‍ പണിയെടുത്തു. കാട്ടാനയോടും കാട്ടു പന്നിയോടും കരടിയോടും കടുവയോടുമൊക്കെ പടവെട്ടി മുന്നേറിയ കുടിയേറ്റ ജീവിതം.
കിളച്ചു, കൃഷി ചെയ്തു, കള പറിച്ചു. സന്തോഷത്തോടെ....

ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നെ.
വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി...
ക്ലേശങ്ങള്‍ വിട്ടൊഴിഞ്ഞു. ജീവിതം ഉത്സവമായി....
മുത്തശ്ശിക്ക് ഞങ്ങള്‍ അഞ്ചു പൊന്‍ മണികള്‍ ആയിരുന്നു.
ഞങ്ങളും വളര്‍ന്നു. ഓരോവഴിയിലൂടെ യാത്രയായി. ജ്യേ
ഷ്ന്മാര്‍ രണ്ടുപേരും വിവാഹംചെയ്തു പുതിയ വീടുകള്‍ തീര്‍ത്ത് താമസമായി.
സഹോദരിയും ഭര്‍ത്താവും അയല്‍പക്കത്ത്‌ തന്നെ ആയിരുന്നു.
ഞങ്ങള്‍ പട്ടണത്തിലും അനിയത്തിയും ഭര്‍ത്താവും മുംബൈയിലും.
വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ എല്ലാവരും തറവാട്ടില്‍ ഒത്തു ചേര്‍ന്ന് ആഹ്ലാദം പങ്കുവച്ചു സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു
ജ്യേഷ്ഠന്റെ  മരണം.
കോളേജ് വിദ്യാര്‍ഥികള്‍ ആയ മക്കള്‍ .....അവരുടെ അമ്മ വീട്ടില്‍ ഒറ്റയ്ക്ക്.
മുത്തശ്ശിയുടെ കൈപിടിച്ച് ഏട്ടന്‍ അവസാനമായി ആവശ്യപ്പെട്ടത് തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കരുതെ എന്നായിരുന്നു.
മെയിന്‍ റോഡിനു ഇരുവശത്തുമാണ്‌ തറവാടും ഏട്ടന്റെ വീടും.
മുത്തശ്ശിയെ സമ്പന്ധിച്ചിടത്തോളം ഒരിടത്ത് മകനും കുടുംബവും മറ്റേതില്‍ കൊച്ചുമോന്റെ കുടുംബവും. ആരെയും ഒറ്റയ്ക്കാ
ക്കാന്‍ മുത്തശ്ശിക്കായില്ല. അവിടെയും ഇവിടെയും അവര്‍ വിശ്രമമില്ലാതെ സഞ്ചരിച്ചു.
അഞ്ചല്‍ ഓട്ടം എന്ന് പറഞ്ഞു പലരും പരിഹസിച്ചിട്ടും മുത്തശ്ശി തന്റെ വാക്ക് നിറവേറ്റി.
പക്ഷേ ഇന്ന് കണ്ണു തുറക്കാന്‍ പോലും കഴിയാതെ ജരാനരകള്‍ കട ന്നേറി ആ ശരീരം തളർത്തിയിരിക്കുന്നു.
"കരഞ്ഞിട്ടെന്ത കാര്യം? " സഹോദരി തോളില്‍ തട്ടി.
"അനിവാര്യമായത് സ്വീകരിക്കാതെ പറ്റില്ലല്ലോ."
ഗ്ലൂക്കോസ് കുപ്പികള്‍ ഒഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് മുത്തശ്ശി കണ്ണു തുറന്നു.
ആ കൈവിരലുകള്‍ അനങ്ങുന്നത് ഞാന്‍ കണ്ടു. നാവ് കുഴഞ്ഞ്‌ എന്തോ പറയുന്നു.
"വെള്ളം വേണോ?" ഞാന്‍ ചോദിച്ചു.
ആ തല മെല്ലെ ചലിച്ചു. വേഗം ഒരു സ്പൂണില്‍ വെള്ളം കോരി കൊടുത്തു. അത് മുത്തശ്ശി ഇറക്കി. എനിക്ക് ആശ്വാസം തോന്നി.
"എന്താ വേണ്ടത്? ഒന്നിരിക്കണോ?"
സമ്മതം. മെല്ലെ ആ ദേഹം ഉയര്‍ത്തി ചാരിയിരുത്തി.
അധിക നേരം വേണ്ടി വന്നില്ല, ആ വിരലനക്കത്തിന്റെ സൂചനപോലും എനിക്ക് മനസ്സിലായി തുടങ്ങി.
അച്ഛനെ വിളിക്കണം....അമ്മയെ കാണണം...ആരാ വന്നത് ?

എന്താ അവര് പറഞ്ഞത്...?
ആവശ്യങ്ങള്‍ അറിയിക്കാന്‍ മനുഷ്യന് വാക്കുകള്‍ വേണമെന്നില്ലല്ലോ.
ബന്ധുക്കള്‍ എല്ലാവരും വന്നു കണ്ടു പോയി...അസ്വസ്തത കൂടിയും കുറഞ്ഞും ദിവസങ്ങള്‍ പലതു കഴിഞ്ഞു.
ഡോക്ടര്‍ പറഞ്ഞു.
"വേണമെങ്കില്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകാം. കൂടുതലൊന്നും..."
പോകാന്‍ മുത്തശ്ശിക്ക് നൂറുവട്ടം സമ്മതം ആയിരുന്നു.
മുംബൈലുള്ള അനിയത്തി മാത്രമേ എത്താതുള്ളു .
ഉടന്‍ പുറപ്പെടാന്‍ അവര്‍ക്കും സന്ദേശം അയച്ചു.
ഏഴുമാസം ഗര്‍ഭവതിയായിരുന്നു അവള്‍. കിട്ടിയ ഫ്ലൈറ്റില്‍ അവരും എത്തി.
അവര്‍ വന്നതും വിളിച്ചതും മുത്തശ്ശി അറിഞ്ഞു.
കൈയുയര്‍ത്തി ആ വീര്‍ത്ത വയറില്‍ മുത്തശ്ശി മെല്ലെ തട്ടി.
കുഞ്ഞിനു ആശിസ്സ് നല്കുകയായിരുന്നിരിക്കണം. അതിനായി കാത്തിരുന്നതുപോലെ ......
അന്ന്,
മാര്‍ച്ചുമാസം മുപ്പത്തി ഒന്നാം തിയതി.  ഓശാന ഞായര്‍ ....വൈകു ന്നേരം  അഞ്ചു മണിയായി. അച്ഛനും ഞാനും മാത്രമേ അപ്പോള്‍ മുത്തശ്ശിയുടെ അരികില്‍ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ പതിവുപോലെ മുത്തശ്ശിയുടെ ശരീരം തുടച്ച്....പൌഡര്‍ ഇട്ടു...
വിരിപ്പുമാറ്റി. നല്ല വസ്ത്രവും ഉടുപ്പിച്ചു.
ഇടയ്ക്കിടെ വെള്ളം തൊട്ടു കൊടുത്തുകൊണ്ട് ഞാന്‍ മുത്തശ്ശിയുടെ മുഖത്ത് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു.
അപ്പോഴാണ്‌ പതിവ് കുത്തി വയ്പ്പിനു വേണ്ടി ഡോക്ടര്‍ വന്നത്.
ഒരു നിമിഷം !
മരുന്ന് സിറിഞ്ചിലേയ്ക്ക് എടുക്കുന്ന ഡോക്ടറെ ഞാന്‍ വിളിച്ചു.
മുത്തശ്ശിയുടെ വായിലേക്കിറ്റിച്ച് കൊടുത്ത വെള്ളം കടവായിലൂടെ ഒഴുകുകയാണ്.
തളര്‍ന്ന ശ്വാസം....മന്ദം....മന്ദം....നിലയ്ക്കുന്നു.
അച്ഛന്‍ ആ കണ്ണുകള്‍ തിരുമ്മിയടച്ചു.
ഞാന്‍...ഞാന്‍...കരഞ്ഞില്ല.
പക്ഷേ  കരള്‍ പറിഞ്ഞു പോരുന്ന ഒരു നോവുമാത്രം എന്നില്‍ നിറഞ്ഞു.
ആരെയും ദ്രോഹിക്കാതെ ...ഒന്നുമേ മോഹിക്കാതെ....ഒരു ജന്മസാഗരം നിശ്ശബ്ദമായി തുഴഞ്ഞു തുഴഞ്ഞ്...എന്റെ മുത്തശ്ശി.....!
ഇന്ന്  സംവത്സരങ്ങൾ ഒരുപാടു കഴിഞ്ഞു പോയി....
എങ്കിലും ഒരു നിറദീപമായി തെളിഞ്ഞു നില്ക്കുന്ന മുത്തശ്ശിയുടെ പാവനസ്മരണയ്ക്ക് മുന്‍പില്‍ ഈ അക്ഷര പുഷ്പങ്ങള്‍ അല്ലാതെ മറ്റെന്താണ് എനിക്ക് നല്കാനാകുക...!!


re post