Tuesday, February 2, 2010

ഊര്‍മ്മിള.

എന്റെ ലക്ഷ്മണനെ വിഴുങ്ങിയസരയു നദിയിലെ അലകളുടെ അലര്‍ച്ച ....
രാമാ,നീ അതു കേള്‍ക്കുന്നുണ്ടോ?
ആ സ്വരത്തിലെ ദീനത നിന്റെ മനസ്സിനെ സ്പര്‍ശിക്കുന്നതേയില്ലേ?
ഉണ്ടാവില്ല.നീ വലിയവനാണല്ലൊ.
മറ്റു നൂറു നൂറു കാര്യങ്ങള്‍ക്കിടയില്‍ ഈ വിലാപങ്ങള്‍ക്ക്‌എന്തു പ്രസക്തി.?
എങ്കിലും രാമാ,
ഇത്രയും ക്രൂരനാകാന്‍ നിനക്കെങ്ങനെ കഴിഞ്ഞു.?
നിനക്കറിയാമായിരുന്നില്ലെ ഞങ്ങളുടെ ദാമ്പത്യം എത്ര സന്തോഷകരമായിരുന്നു എന്ന്‌.
അതില്‍ വിഷം കലര്‍ത്തി രസിച്ചത്‌ ആരായിരുന്നു?
ഒഴിഞ്ഞു മാറാന്‍ നോക്കേണ്ട...എനിക്കറിയാം
നീ...നീ...നീയാണതു ചെയ്തത്‌.
എന്തിന്‌?
സദാ രാമ രാമ എന്നു ജപിച്ചു നടന്ന നിന്റെ അനുജനോട്‌ നീ എന്തിനതു ചെയ്തു.?
അല്‍പം കരുണ കാണിക്കാമായിരുന്നില്ലെ?
ഒന്നോര്‍ത്താല്‍,
നിന്നേക്കാളും എത്ര വലിയവനാണു നിന്റെ അനുജന്‍....
പാവം ലക്ഷമണന്‍ .....
സ്വന്തം മഹത്വം അദ്ദേഹം അറിഞ്ഞില്ല.
വിഡ്ഡി...പമ്പര വിഡ്‌ഡി!!!
അതു മുതലെടുക്കാന്‍ നീ സാമര്‍ഥ്യം കാണിച്ചു.
ഇതൊന്നും മനസ്സിലാകാതെ എന്റെ ലക്ഷ്മണന്‍ നിനക്കു പാദസേവ ചെയ്തു.
രാമ....പതിനാലു വര്‍ഷം സീതയോടൊപ്പം നീ ആരണ്യകത്തില്‍ മധുവിധുവിനു പോയപ്പോഴും
എന്റെ പതിയെ നിങ്ങളുടെ വിടുപണിക്കായി കൂടെ കൊണ്ടു പോയില്ലേ?
എന്റെ ദു:ഖം....,
ലക്ഷ്മണന്റെ ദു:ഖം...
ഒന്നും നിനക്കു പ്രശ്നമായില്ല...
അസൂയ നിറഞ്ഞ നിന്റെ മനസ്സ്‌ ..
അഹങ്കാരം നിറഞ്ഞ നിന്റെ മനോഭാവം....
രാമാ...
ഇനിയെങ്കിലും സത്യം പറയൂ...
മധുവിധുവിന്റെ മാദക ലഹരി അടങ്ങിയപ്പോള്‍എന്തിനാണു നീ സീതയെ പരിത്യജിച്ചത്‌?
എന്തിനാണ്‌ അവളെ അഗ്നിയിലെരിച്ചത്‌.?
പ്രജാഹിതം നിറവേറ്റാനാണു പോലും....!!
കഷ്ടം...നീതിമാനായ രാജാവ്‌...
നിന്റെ നീതിയും സത്യവും എങ്ങനെയുള്ളതായിരുന്നു എന്ന്‌
ആരും മനസ്സിലാക്കിയില്ല എന്നു നീ വ്യാമോഹിച്ചു..
ഒരു സാധാരണ മനുഷ്യന്‍ പോലും നിന്നേക്കാള്‍ വിവേകം കാണിക്കുമായിരുന്നു.
ദൈവം എന്നഹങ്കരിച്ച നിന്റെ പ്രവര്‍ത്തികള്‍ എത്ര മ്ലേച്ഛമായിരുന്നു
രാമാ,
എനിക്കറിയാം എല്ലാം അറിയാം.
എന്റെ ലക്ഷ്മണനെ എന്നില്‍ നിന്നകറ്റി
എന്റെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെടുത്തി,
എന്നെ നിത്യ ദു:ഖത്തിലേയ്ക്കുതള്ളിയിട്ട നിന്നോട്‌
ഞാനെന്തിനു കരുണ കാണിക്കണം...??
നിന്റെ മുഖം മൂടി ഞാന്‍ ഈ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കും
എന്തായാലും സീത ബുദ്ധിമതി ആയിരുന്നു.
അല്ലെങ്കില്‍ നിന്നില്‍ നിന്നും രക്ഷപ്പെടാന്‍ അവള്‍ വെമ്പുമായിരുന്നില്ല.
എന്നിട്ട്‌ ,
അവളുടെ ജീവ ത്യാഗം പോലും നിന്റെ ദൈവീകത്വത്തിന്റെ പൊന്‍ തൂവലാക്കി മാറ്റാന്‍നീ ശ്രമിച്ചു.
പക്ഷെ രാമാ,
ഉപയോഗിച്ചു പഴകിയ സീതയുടെ ശരീരത്തേക്കാള്‍ ഭംഗിയും തുടിപ്പുംഈ ഊര്‍മ്മിളയുടെമേനിക്കുണ്ടായിരുന്നു.അല്ലെ?
സീതയുടെ ഇല്ലായ്മ നിന്റെ വികാരങ്ങള്‍ക്കു തീപിടിപ്പിച്ചത്‌ ഞാനറിഞ്ഞിരുന്നു...
തണുത്ത നിശീഥിനികളില്‍,നിന്റെ കിടക്കറയില്‍ നിന്നും ഉയരാറുള്ള നെടു വീര്‍പ്പുകള്‍ കേട്ട്‌
സീതയോടുള്ള നിന്റെ സ്നേഹത്തിന്റെ ആഴത്തേപ്പറ്റി
പാവം ലക്ഷ്മണന്‍ അടക്കം പറഞ്ഞപ്പോള്‍എന്റെ ഉള്ളില്‍ ചിരി പൊടിഞ്ഞത്‌
ആരും കണ്ടില്ല
'ജ്യേഷ്ഠന്‍ ഇങ്ങനെ ദു:ഖിക്കുമ്പോള്‍നമ്മളെങ്ങനെ സന്തോഷമായി കഴിയും ഊര്‍മ്മിളേ 'എന്നു പറഞ്ഞ്‌ ലക്ഷ്മണന്‍ഓരോ നിമിഷവും
എന്നില്‍ നിന്നും അകന്നു മാറിയപ്പോള്‍ഞാനനുഭവിച്ച വീര്‍പ്പു മുട്ടലും ആരും അറിഞ്ഞില്ല.
ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകും എന്നു കാത്തിരുന്ന
എന്റെ എല്ലാ സ്വപ്നങ്ങളും നീ തകര്‍ത്തില്ലെ?
നിന്റെ സാര്‍ത്ഥത...
നിന്റെ അസൂയ...
ആരുടെ കൂട്ടു പിടിച്ചായാലും നീയതു സാധിച്ചെടുത്തു....
എന്റെ ലക്ഷ്മണനെ നീ ഇല്ലാതാക്കി.
രാമാ...,
ഇനിയും സഹിക്കാന്‍ എനിക്കു മനസ്സില്ല.
എന്റെ ദു:ഖം ഹിമാലയത്തേക്കാള്‍ വളര്‍ന്നിരിക്കുന്നു.
ഇതിനൊരു അവസാനം കണ്ടേമതിയാകു...
ഈ ഏകാന്തത എനിക്ക്‌ അസഹ്യം..
കണ്ണീനീര്‍ ഒന്നിനും പരിഹാരം ആകില്ലെന്നു എനിക്കു മനസ്സിലായി....
എല്ലാറ്റിനും കാരണം നീയാണ്‌.നീ മാത്രം....
ഇതിനൊരു പോംവഴി കാണാനും നിനക്കേ കഴിയു...
ഇനിയെങ്കിലും സമ്മതിക്കു രാമാ...
എന്റെ സൗന്ദര്യം നിന്നെ ലഹരി പിടിപ്പിച്ചിരുന്നു എന്ന സത്യം..
അതിന്റെ സാക്ഷാത്‌കാരത്തിനായിട്ടായിരുന്നു ഇത്രനാള്‍ കാത്തിരുന്നത്‌ എന്ന യാഥാര്‍ത്ഥ്യം....
ഈ അയോദ്ധ്യ...,
അതിന്റെ സൗഭാഗ്യം വീണ്ടെടുക്കുവാന്‍..
ഈ രാജധാനിയുടെ മുറ്റത്ത്‌ നമ്മുടെ ഓമനക്കുഞ്ഞുങ്ങള്‍ഓടിക്കളിക്കുവാന്‍...,
നീ ഇതു വരെ ചെയ്ത ദുഷ്ക്കര്‍മ്മത്തിനു
ഇങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തമാകട്ടെ...
ഈ ഊര്‍മ്മിളയുടെ വികാരം അഗ്നിയായി ജ്വലിക്കും മുന്‍പ്‌,
ഇവളുടെ ശാപമേറ്റ്‌ അയോദ്ധ്യയും രഘുവംശം ആകെയും
നാമാവശേഷം ആകാതിരിക്കാന്‍...
അയോദ്ധ്യാധിപതി ഒരു നല്ല കാര്യം എങ്കിലും ചെയ്തു എന്ന് ലോകം പ്രകീര്‍ത്തിക്കാന്‍....
നിന്നിലെ അഹന്ത വെടിയൂ...
നിന്റെ മാനുഷിക ദൗര്‍ബല്യങ്ങള്‍അംഗീകരിച്ചുകൊണ്ടു തന്നെ
ദയവായി ഈ ഊര്‍മ്മിളയെ സ്വീകരിക്കൂ...
ഇവളുടെ മനസ്സിലെ അഗ്നി അണയ്ക്കൂ.
**************************************