Thursday, October 13, 2011

അമിത പറഞ്ഞത്‌

അമിത പറഞ്ഞത്‌

വിവാഹം കഴിഞ്ഞ്‌ അമിത അഭിഷേകിനൊപ്പം പടിയിറങ്ങിയപ്പോള്‍ അകാരണമായൊരു വിങ്ങല്‍ ഹൃദയത്തില്‍ നിറഞ്ഞിരുന്നു.കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ ഉറവിടുകയും ചെയ്തു.പെങ്ങളുടെ മകളാണെങ്കിലും അമിത ഞങ്ങള്‍ക്കു സ്വന്തം മകളേക്കാള്‍ പ്രിയങ്കരിയാണ്‌.അതുകൊണ്ടാകാം ഇത്രയേറെ വിഷമം തോന്നിയത്‌...സത്യത്തില്‍ സന്തോഷിക്കുകയായിരുന്നു വേണ്ടത്‌.
പ്രതീക്ഷിച്ചതിനേക്കാള്‍ വലിയൊരു കുടുംബത്തിലേക്കാണവള്‍ പോയിരിക്കുന്നത്‌.
അവളുടെ മഹാഭാഗ്യമെന്ന് എല്ലാവരും ആഹ്ലാദിക്കുമ്പോള്‍ മറിച്ചൊരു ചിന്ത എനിക്കും വേണ്ടാത്തതാണ്‌.രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം അമിതയുടെ മാമിയായി ഞാന്‍ വരുമ്പോളവള്‍ക്കു മൂന്നു വയസ്സേയുണ്ടായിരുന്നുള്ളു.എണ്ണക്കറുപ്പിന്റെ അഴകു ചാലിച്ചെടുത്ത ഒരു കുസൃതിക്കുട്ടി.എല്ലാവരുടേയും ചെല്ലക്കുട്ടിയായിരുന്നവള്‍....സ്വന്തം കുടുംബവും മക്കളും ആയപ്പോഴും അവളോടുള്ള ഞങ്ങളുടെ വാത്സല്യത്തിന്‌ ഒട്ടും കുറവു വന്നില്ല.
അച്ഛനമ്മമാരോടും മാമനോടും ഉള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും അവള്‍ക്ക്‌ എന്നോടായിരുന്നു.ഒരു പെണ്‍കുഞ്ഞില്ലാത്തതിന്റെ കുറവു തീര്‍ത്തത്‌ അവളാണ്‌.അവളുടെ ഏതുകാര്യത്തിലും സജീവമായ ശ്രദ്ധ ഞങ്ങള്‍ക്ക്‌ എപ്പോഴുമുണ്ടായിരുന്നു.
ഈ വിവാഹത്തിന്റെ കാര്യത്തിലും....മകള്‍ക്കു വേണ്ടി അവളുടെ അച്ഛന്‍ ഒന്നും കരുതിവച്ചിരുന്നില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അവളുടെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരായിരുന്നു.
പോകും മുന്‍പ്‌ ഒരുപാടുപദേശങ്ങള്‍ ഞാനവള്‍ക്കു നല്‍കിയിരുന്നു.ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ്‌ അവിടെയുണ്ടാകുക.
കാര്യമായ വരുമാനമൊന്നും കുടുംബത്തിനില്ലായിരുന്നെങ്കിലും സുഖസമൃദ്ധമായ ജീവിതമാണു അവള്‍ക്കുണ്ടായിരുന്നത്‌.ഒരല്ലലും അലച്ചിലും അവളറിഞ്ഞിട്ടില്ല. ആഗ്രഹിച്ചതെല്ലാം അവള്‍ക്ക്‌ നിര്‍ല്ലോഭം ലഭിച്ചു.അടുക്കളപ്പണികളൊന്നും അവള്‍ക്കറിയുമായിരുന്നില്ല.അതു വലിയ വീരകൃത്യമായി പറഞ്ഞു നടന്ന പെങ്ങളോട്‌ ഞാന്‍ അതിന്റെ ഭവിഷ്യത്തുകള്‍ സൂചിപ്പിച്ചിരുന്നതാണ്‌.പക്ഷെ,അവരുടെ ചിന്താഗതികള്‍ എന്റെ വാക്കുകളോട്‌ പൊരുത്തപ്പെടുന്നതായിരുന്നില്ല.
എന്തായാലും ചെല്ലുന്നിടത്ത്‌ ഒത്തു പോകാന്‍ അമിതയ്ക്ക്‌ നന്നേ ബുദ്ധിമുട്ടുണ്ടാകുമെന്ന് എനിക്കു തോന്നിയിരുന്നു.അവിടെ അച്ഛനും അമ്മയും അഭിഷേകും മാത്രമേ ഉള്ളു.ജ്യേഷ്ഠസഹോദരനും കുടുംബവും വിദേശത്താണ്‌.സഹോദരിയും വിവാഹിത.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം.അറിയാത്തകാര്യങ്ങള്‍ അമ്മയോടും അച്ഛനോടും ചോദിച്ച്‌ മനസ്സിലാക്കി ചെയ്യണം.അവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ ഗണന കൊടുക്കണം.ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും....കഷ്ടപ്പെടേണ്ടിവരും....എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ക്ഷമാപൂര്‍വം നേരിടേണം.
ഒരുകാര്യം ഞാന്‍ അമിതയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.അവിടെ നടക്കുന്ന കാര്യങ്ങള്‍ ഇവിടെ പറയരുത്‌.അതിന്റെ കാരണം അവള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌.ഒരു ചെറിയ സംഭവം പോലും ഊതിപ്പെരുപ്പിക്കാനും നാട്ടില്‍ പരത്താനും ശ്രമിക്കുന്ന ഒരു തരം വൈകൃത സ്വഭാവത്തിന്നുടമകളായിരുന്നു അവളുടെ അമ്മയും അമ്മയുടെ സഹോദരിമാരും.വേണമെന്നു മനപ്പൂര്‍വ്വം കരുതിയിട്ടല്ല,വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലം തുടര്‍ന്നു പോകുന്നു എന്നു മാത്രം.അതിന്റെ ഭവിഷ്യത്തുകള്‍ പലപ്പോഴും അനുഭവിച്ചിട്ടുള്ളതിനാല്‍ അതിനോട്‌ നിരന്തരം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവളാണു ഞാന്‍.സ്വന്തമായൊരു വീട്‌ എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്‌ കരിക്കാന്‍ ഈ ചുറ്റുപാടുകളില്‍ നിന്നും ഒഴിവായ ഒരു സ്ഥലം നിര്‍ബ്ബന്ധപൂര്‍വം ഞങ്ങള്‍ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്‌.
എന്തായാലും പുതു ജീവിതം അവള്‍ക്ക്‌ സന്തോഷവും സമാധാനവും നല്‍കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പക്ഷെ സല്‍ക്കാരത്തിനു വന്ന അവളുടെ മുഖത്തു വ്യവഛേദിച്ചറിയാന്‍ കഴിയാത്ത ചില ഭാവങ്ങള്‍ കണ്ട്‌ എന്റെ മനസ്സ്‌ വ്യാകുലപ്പെട്ടു.ഒന്നും ഞാന്‍ ചോദിച്ചില്ല.ഉറക്കക്ഷീണമെന്നു പറഞ്ഞ്‌ അവളുടെ കൂട്ടുകാരികള്‍ കളിയാക്കിയപ്പോള്‍ ശ്രമകരമായ ഒരു മന്ദഹാസമേ അവളില്‍ നിന്നുണ്ടായുള്ളു.അഭിഷേകിനോടും അവള്‍ കാര്യമായി സംസാരിക്കുന്നില്ല എന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.
പക്ഷെ, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.ഒരുപാടാലോചനകള്‍ അവള്‍ക്ക്‌ വന്നിരുന്നതാണ്‌.ജാതകപ്പൊരുത്തമില്ലായ്മയും മറ്റു കാരണങ്ങളുമൊക്കെയായി ഒന്നും നടന്നില്ല.
ഒടുവില്‍ വന്ന ഒരാലോചന നടക്കുമെന്ന ഘട്ടത്തില്‍ ചെക്കനെ കാണാന്‍ കൊള്ളില്ല എന്നു പറഞ്ഞ്‌ അവള്‍ തന്നെ അത്‌ വേണ്ടെന്നു വച്ചു.
അക്കാര്യത്തില്‍ എനിക്കു നല്ല വിഷമം തോന്നിയിരുന്നു.
കാരണം കാണാന്‍ കൊള്ളാത്തവനായിരുന്നില്ലയാള്‍.പക്ഷെ അവളുടെ സൗന്ദര്യസങ്കല്‌പം അങ്ങനെയെങ്കില്‍ പിന്നെ നിര്‍ബ്ബന്ധിച്ചിട്ട്‌ കാര്യമില്ലല്ലൊ.
എന്തായാലും സുമുഖനായ ഒരു ചെറുപ്പക്കാരനെത്തന്നെ അവള്‍ക്കു കിട്ടിയതില്‍ എനിക്കും സന്തോഷമുണ്ടായിരുന്നു.
പക്ഷെ ഇപ്പൊഴത്തെ അവളുടെ ഭാവമാറ്റത്തില്‍ എനിക്ക്‌ ഉത്‌ ക്കണ്ഠ തോന്നി.വെറും തോന്നലാകാമെന്നു ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.സഞ്ചാരങ്ങളും സല്‍ക്കാരങ്ങളും മുറപോലെ നടന്നു.
ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെത്തവണ അമിതയും അഭിഷേകും വന്നു പോയി.
എല്ലാ വരവിലും അവരോടൊപ്പം അച്ഛനമ്മമാരും ഉണ്ടായിരുന്നു.
എവിടെപ്പോയാലും അങ്ങനെതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അതിലിത്തിരി അസ്വാഭാവികത എനിക്കു തോന്നാതിരുന്നില്ല.
പക്ഷെ ആ കുടുംബത്തിന്റെ ഒത്തൊരുമയും സന്തോഷവും കണ്ട്‌ മറ്റുള്ളവര്‍ ആഹ്ലാദിക്കുകയായിരുന്നു.
വിവാഹത്തിനു മുന്‍പ്‌ നൂറു നൂറു സംശയങ്ങളുമായി എന്നെ സമീപിച്ചിരുന്നവളാണ്‌ അമിത.പക്ഷെ പലവട്ടം വന്നു പോയപ്പോഴും മനപ്പൂര്‍വ്വം എന്നില്‍ നിന്നും അവള്‍ അകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ എന്നില്‍ ശക്തമായി.വിശേഷങ്ങല്‍ പറയാന്‍ നേരം കിട്ടാഞ്ഞിട്ടാകുമെന്നു ഞാന്‍ സമാശ്വസിച്ചു.പക്ഷെ അടുത്ത വരവില്‍ അവളെ ഒറ്റയ്ക്കു കിട്ടിയപ്പോള്‍ സാധാരണ ഏവരും ചോദിക്കുന്ന ചോദ്യം ചെറു ചിരിയോടെ ഞാനും ചോദിച്ചു.
"വിശേഷം...?"
ഒന്നുമറിയാത്ത ഭാവത്തില്‍ അവള്‍ എന്നെ നോക്കി.
"എന്തു വിശേഷം...?"
ഞാന്‍ ചിരിയോടെ തുടര്‍ന്നു.
"അല്ല...മാസം രണ്ടു കഴിഞ്ഞു....സാധാരണഗതിയില്‍ ഒരു തലചുറ്റലിനും ക്ഷീണത്തിനുമൊക്കെയുള്ള സമയമായി....അതു കൊണ്ട്‌ ചോദിച്ചതാ..."
അവള്‍ ഒന്നും മിണ്ടിയില്ല.
"കുറച്ചു കഴിഞ്ഞു മതീന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയിക്കൊള്ളൂട്ടൊ...ചോദിച്ചത്‌ ഞാനിങ്ങു തിരിച്ചെടുത്തു."അവളെ ഞാന്‍ സമാധാനിപ്പിച്ചു.
"അതിന്‌..."
പറയാന്‍ വന്നത്‌ അമിത പാതിയില്‍ നിര്‍ത്തി.ആ മുഖത്ത്‌ പാരവശ്യം നിറയുന്നത്‌ ഞാന്‍ കണ്ടു.
"എന്താ...?"
മനസ്സില്‍ ഉത്‌ ക്കണ്ഠ പെരുകി.
"വല്ലതും നടന്നിട്ടു വേണ്ടേ..."
പറഞ്ഞാശ്വസിക്കാന്‍ ബദ്ധപ്പെട്ടു നിന്നതു പോലെ അവള്‍ പെട്ടെന്നു പറഞ്ഞു.
ഒരു നിമിഷം...!!
ഞെട്ടലോടെ, അവിശ്വാസത്തോടെ ഞാന്‍ അവളെ നോക്കി.
"നീ....പറഞ്ഞു വരുന്നത്‌....ഇതുവരെ.....?"
പെട്ടെന്ന് എന്റെ മാറില്‍ വീണവള്‍ പൊട്ടിക്കരഞ്ഞു.
ഒന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.അവളുടെ ചുരുണ്ടു സമൃദ്ധമായ മുടിയില്‍ മെല്ലെത്തഴുകി ഞാനവളെ കരയാന്‍ അനുവദിച്ചു.എന്താണു സംഭവിച്ചത്‌ എന്നറിയാന്‍ എനിക്കു ആകാംക്ഷയുണ്ടായിരുന്നു.
തേങ്ങലിന്റെ ആക്കം കുറഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ അവള്‍ എല്ലാം തുറന്നു പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ തികട്ടിത്തികട്ടി നിന്നത്‌ ഒരേയൊരു കാര്യമാണ്‌.
കല്ല്യാണം കഴിഞ്ഞ്‌ രണ്ടുമാസത്തിലേറെയായിട്ടും അമിത ഇപ്പോഴും കന്യകയാണ്‌.
അത്യാഹ്ലാദത്തോടെ കതിര്‍ മണ്ഡപത്തിലിരുന്ന അമിതയുടെ രൂപം എന്റെ കണ്മുന്നിലുണ്ട്‌.അല്‍പം നിറക്കുറവൊഴിച്ചാല്‍ അതി സുന്ദരിയാണവള്‍...കടഞ്ഞെടുത്ത ശരീരം...ആരും ഒരിക്കല്‍ക്കൂടി നോക്കിപ്പോകുന്നത്ര സൗന്ദര്യം....കല്ല്യാണവേഷത്തില്‍ അത്‌ ഏറെ പ്രകടമായിരുന്നു താനും.അഭിഷേകിനൊപ്പം പോകുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന അഭിമാനത്തിന്റെ തിളക്കവും എനിക്കോര്‍ക്കാന്‍ കഴിയുന്നു.
അതെ....ഒക്കെ നന്നായി നടന്നു...അഭിഷേകിന്റെ വീട്ടിലും ആഘോഷങ്ങളും സദ്യവട്ടങ്ങളും ഗംഭീരമായിരുന്നു.ആധൂനിക സൗകര്യങ്ങളുള്ള ആ വീടുമായി പൊരുത്തപ്പെടാന്‍ അമിതയ്ക്കു നേരം വേണ്ടിവന്നു.

പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യരാത്രി...തികച്ചും പരാജയത്തിന്റേതായിരുന്നുവത്രേ.എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി....പക്ഷേ....
"ആര്‍ക്കാണ്‌ കുഴപ്പം ...?നിനക്കോ ...അതോ...?"
"എനിക്കു കുഴപ്പമൊന്നുമില്ല."
അവളുടെ സ്വരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞത്‌ മനസ്സിലായി.
നിസ്സാരമായി തള്ളേണ്ട പ്രശ്നമല്ല.സാമാന്യ നിലയില്‍ പരിഹരിക്കേണ്ടുന്ന സമയം കഴിഞ്ഞു.
ഇതിനി വച്ചു താമസിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
"ഞാനത്‌ പലവട്ടം പറഞ്ഞതാ..."
അവളുടെ സ്വരത്തില്‍ അസഹ്യമായ നിരാശയും ദേഷ്യവും പ്രകടമായിരുന്നു.
"എന്താ നിന്നോടവനു സ്നേഹമില്ലേ...?"
"സ്നേഹം കൂടുതലാ..പക്ഷെ..."
എല്ലാറ്റിനും ഒടുവില്‍ കേള്‍ക്കുന്നത്‌ 'പക്ഷെ'കളാണ്‌
"ആരും അറിയരുത്‌ പോലും..."
"അപ്പോള്‍ എന്നോടു പറഞ്ഞുവെന്നറിഞ്ഞാല്‍..."
"ഞാന്‍ പറഞ്ഞിട്ടാണ്‌...അല്ലെങ്കില്‍ എത്രനാള്‍ ഇതു സഹിക്കാന്‍ പറ്റുമെന്ന് എനിക്കറിയില്ല."
മനസ്സിലാകുന്നുണ്ട്‌.ഈ സമ്മര്‍ദ്ദം താങ്ങാനവള്‍ക്കാവില്ല.ഒരു പൊട്ടിത്തെറി ഉറപ്പാണ്‌.
ഇങ്ങനെ ഒരാളോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നു മുഖത്തടിച്ച്‌ പറഞ്ഞിട്ട്‌ അവള്‍ ഇറങ്ങിപ്പോരും.അവളെ എനിക്കറിയും പോലെ മറ്റാര്‍ക്കും അറിയില്ലല്ലൊ.
ഇവിടെസ്വീകരിക്കേണ്ടത്‌ മനശ്ശാസ്ത്രപരമായൊരു സമീപനമാണ്‌.ആരോരുമറിയാതെ ഒരു പരിഹാരം കണ്ടെത്താനാണ്‌ അമിത എന്നോടുമാത്രം ഇതു പറഞ്ഞത്‌.ഇതുവരെ അവള്‍ക്കുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കെല്ലാം യുക്തമായ പോംവഴികള്‍ എന്നില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസമാണവള്‍ക്ക്‌.
ആ വിശ്വാസം കാത്തു രക്ഷിക്കാന്‍ ഈശ്വരനേയും ഗുരുഭൂതരേയും മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ചു.
എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ഒരു മനശ്ശാസ്ത്രജ്ഞന്റെ വേഷപ്പകര്‍ച്ചയാണ്‌.
കിടക്കറയിലെ സ്വകാര്യതയില്‍ രണ്ടു ശരീരങ്ങള്‍ പരസ്പരം ലയിച്ചു ചേരാനുള്ള ദാഹം അനുഭവിക്കുന്നുണ്ട്‌.വികാരത്തിന്റെ ഉത്തുംഗശൃംഗത്തിലേയ്ക്ക്‌ ഇണയെ ഉണര്‍ത്തിക്കൊണ്ടു പോകാന്‍ മുന്‍ കൈ എടുക്കുന്നത്‌ പുരുഷന്‍ തന്നെയാണ്‌.ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവനായി ത്രസിക്കുന്ന അന്തിമനിമിഷത്തില്‍ ആ കൊടുമുടിയില്‍ അവളെ തനിച്ചാക്കി അവന്‍ തളര്‍ന്നു കുഴഞ്ഞു വീണുപോകുന്നു.
പിന്നെ അവളെ കെട്ടിപ്പിടിച്ച്‌ ക്ഷമചോദിച്ച്‌ അവന്‍ കരയുന്നു,'ആരോടും പറയരുത്‌...നീയെന്നെ ഉപേക്ഷിച്ചു പോകരുത്‌...'
പകയും സങ്കടവുമൊതുക്കി അമിത തുടര്‍ന്നു.
"കാണുമ്പോള്‍ ചിരിയാണു വരിക."
കര്‍ശനമായ താക്കീത്‌ അപ്പോള്‍ത്തന്നെ നല്‍കി.
"അരുത്‌...ആ ചിരി അപകടമാണ്‌"
"പിന്നെ ഞാനെന്തു ചെയ്യണം..?"
പരിഹാസത്തോടെയുള്ള ചോദ്യം.
"ചെയ്യാനുണ്ട്‌...നീയത്‌ ചെയ്തേ തീരൂ..."
അമിതയുടെ ചിരിമാഞ്ഞു.അവളുടെ മുഖത്ത്‌ ജിജ്ഞാസ ഇതള്‍ വിടര്‍ന്നു.
"അഭിഷേകിനോട്‌ നീ ഇതിനേപ്പറ്റി സംസാരിച്ചിട്ടില്ലേ?"
"അതിന്‌ ഒറ്റയ്ക്കു കിട്ടിയിട്ടു വേണ്ടേ...എവിടെപ്പോയാലും എല്ലാരും കൂടെയുണ്ടാകും ..വീട്ടിലിരിക്കുമ്പോഴായാലും അച്ഛനും അമ്മയ്ക്കും നൂറു കാര്യങ്ങളാകും മോനോട്‌ പറയാനുണ്ടാകുക."
"അവര്‍ക്കു സ്നേഹമുള്ളതുകൊണ്ടല്ലേ....അതിനു തെറ്റു പറയാന്‍ പറ്റില്ലല്ലൊ."
ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.എങ്കിലും അമിത പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്കു തോന്നി.അച്ഛനമ്മമാരുടെ പുന്നാരമകനാണ്‌.വയസ്സ്‌ ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും അമ്മയുടെ ഉരുളയ്ക്കായി ഇപ്പോഴും വായ തുറക്കുന്നവന്‍.അമ്മ അഭിമാനത്തോടെ പറഞ്ഞത്‌ ഞാനും കേട്ടതാണ്‌.
"എന്റെ അനൂപിനേയും ആഷയേയും പോലല്ല.അമ്മയോടു സ്നേഹം ഇവനേയുള്ളു.
എല്ലാറ്റിനും ഞാന്‍ തന്നെ വേണം."
ശരിയാണ്‌.ഊട്ടാനും ഉറക്കാനും വസ്ത്രങ്ങള്‍ എടുത്തു കൊടുക്കാനും എന്തിനും ഏതിനും അമ്മതന്നെ.ഒരു സിനിമയ്ക്കു പോകണമെങ്കിലും അമ്പലത്തില്‍ പോകുന്നുവെങ്കിലും അമ്മയില്ലാതെ വയ്യ.സ്കൂളില്‍ പോയിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും അച്ഛന്റെ ബിസ്സിനസ്സില്‍ പങ്കാളിയായപ്പോഴും(അത്‌ അച്ഛന്‍ കനിഞ്ഞു നല്‍കിയ മാനേജര്‍ സ്ഥാനം മാത്രമാണെന്നു ഇടയ്ക്ക്‌ അമിത എന്നോടു പറയുകയുണ്ടായി.)അടുത്ത കൂട്ടുകാരോ സ്വന്തമായ തീരുമാനങ്ങളോ അഭിഷേകിനുണ്ടായിരുന്നില്ല.അവരു കണ്ടു പിടിച്ച പെണ്ണിനെ കല്ല്യാണം കഴിച്ചതും അങ്ങനെ തന്നെ.
മകനു വേണ്ടി അച്ഛനമ്മമാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക്‌ കുറ്റം പറയാന്‍ വയ്യ.
പക്ഷെ,ഇരുത്തിയെട്ടു വയസ്സു കഴിഞ്ഞിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത അഭിഷേകിന്റെ കാര്യത്തിലെനിക്കു സഹതാപം തോന്നി.ഭാര്യക്കൊരു സാനിട്ടറി നാപ്കിന്‍ വാങ്ങാന്‍ പോലും അമ്മയുടെ അനുമതി വേണമെന്നു വരുന്നത്‌ നല്ല കാര്യമൊന്നുമല്ല.
"പറഞ്ഞാല്‍ തലയില്‍ കയറേണ്ടേ...എന്തു പറഞ്ഞാലും അമ്മ...അമ്മ...അമ്മ...എന്നാല്‍പ്പിന്നെ അമ്മയുടെ കൂടെത്തന്നെ കിടന്നാല്‍പ്പോരായിരുന്നോ എന്ന് സഹികെട്ട്‌ ഒരു ദിവസം ഞാന്‍ ചോദിച്ചു."
കണ്ണീരിനിടയില്‍ അമിത തുടര്‍ന്നു.
"നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നും പറഞ്ഞായി പിന്നെ കരച്ചില്‍..."
കൂടുതല്‍ അറിയുന്തോറും പ്രശ്നത്തിന്റെ തീവ്രത എനിക്കു ബോധ്യമായി.അമ്മയോടുള്ള വിധേയത്വം സൃഷ്ടിച്ച വികലമായ വികാരഭാവം തന്നെയാകാം അടിസ്ഥാന കാരണം.പക്ഷെ അതിനെ തരണം ചെയ്യാനുള്ള പരമാവധി പരിശ്രമം അഭിഷേക്‌ ചെയ്യുന്നുണ്ട്‌.എന്നിട്ടും അവസാന നിമിഷത്തെ പരാജയത്തിനു കാരണമാണ്‌ പിടികിട്ടാത്തത്‌.
അപ്പോള്‍ സംസാരിച്ചത്‌ ഞാനായിരുന്നില്ല.
എന്റെ നാവിലിരുന്നു ആരോ കാര്യങ്ങള്‍ ചോദിക്കുന്നു.... കാരണങ്ങള്‍ കണ്ടെത്തുന്നു.പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു...അമിതയ്ക്കു അറിയാവുന്നതും അനുഭവപ്പെട്ടതുമായ കാര്യങ്ങള്‍ ആവേശത്തോടെയാണ്‌ പറഞ്ഞത്‌. പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസം അവളിലും ഉണ്ടായിത്തുടങ്ങി.
"അഭിയേട്ടനോട്‌ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം"എന്ന് അവള്‍ തന്നെയാണ്‌ പ്രോത്സാഹിപ്പിച്ചത്‌.
സ്വീകരണമുറിയിലെ സോഫയില്‍ അമ്മയുടെ മടിയില്‍ ചാരി മറ്റുള്ളവരുടെ സംസാരം കേട്ടിരുന്ന അഭിഷേകിനെ അമിത മുകളിലേയ്ക്ക്‌ വിളിച്ചു വരുത്തി.കൂട്ടത്തില്‍ അമ്മയും ഉണ്ടാകുമോയെന്നു ഒരു നിമിഷം സംശയിച്ചിരുന്നു.
വായ്തോരാതെയുള്ള സംസാരത്തിനിടയില്‍ നിന്നും അവര്‍ക്കെഴുന്നേല്‍ക്കാന്‍ നേരം കിട്ടാഞ്ഞിട്ടാകും.
എന്തായാലും അഭിഷേകിന്റെ മനസ്സിനെ ചാഞ്ചല്യപ്പെടുത്തുന്ന ഗുരുതരമായ പ്രശ്നം കണ്ടെത്തിയേതീരൂ...വെറുതെ സൗഹൃദഭാവത്തില്‍ തുടങ്ങിയ സംഭാഷണം പ്രശ്നങ്ങളിലേയ്ക്കെത്തിച്ചപ്പോള്‍ അഭിഷേക്‌ ചോദിച്ചു.
"ഇവളെല്ലാം പറഞ്ഞുവല്ലേ..?"
ആ സ്വരത്തില്‍ അപകടമായൊന്നും തോന്നിയില്ല.
"എല്ലാം പറഞ്ഞില്ല..അതു പറയേണ്ടത്‌ അഭിഷേകാണ്‌."
എന്റെ വാക്കുകള്‍ കേട്ട്‌ ചിരിയും കരച്ചിലുമല്ലാത്തഭാവത്തില്‍ അഭിഷേക്‌ അല്‍പനേരം മുഖം താഴ്ത്തിയിരുന്നു.
പ്രോത്സാഹിപ്പിച്ചു.
"ബന്ധങ്ങള്‍ മറന്നേക്കൂ...ഒരു ഡോക്ടറുടെ മുന്നിലാണെന്നു കരുതിയാല്‍ മതി...മറ്റൊരു ചെവി അറിയില്ല.വിശ്വസിക്കാം."
വിശ്വാസമെന്ന ഭാവം ആ കണ്ണുകളില്‍ തെളിഞ്ഞു.സമാധാനമായി.
ചോദ്യങ്ങള്‍ക്ക്‌ മറയില്ലാതെ ഉത്തരം കിട്ടി.ഒന്നും ആവില്ലെന്ന തോന്നല്‍...അതാണ്‌ കാരണം.
"അതു കാരണമല്ല. കാര്യം.ആ തോന്നലിന്റെ കാരണമാണ്‌ എനിക്കറിയേണ്ടത്‌."
'അറിയില്ല."
നിരാശയോടെ അഭിഷേക്‌ മുഖം തിരിച്ചു.
"ഇതൊരു പ്രഥമശുശ്രൂഷമാത്രമാണ്‌ അഭിഷേക്‌....സഹകരിച്ചാല്‍ ഇത്‌ നമുക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളു.അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയല്ലോ.."
വളരെ ലഘുവായ ഒരു കാര്യം എന്ന മട്ടില്‍ ഞാന്‍ അഭിഷേകിനെ നോക്കി.
"പക്ഷേ..."
അഭിഷേകിന്റെ വാക്കുകളില്‍ പിന്നെയും ഒന്നും ശരിയാകില്ലെന്ന ഭാവം...
"ഒരു പക്ഷേയും വേണ്ട....വേണമെന്നു വിചാരിച്ചാല്‍ നമുക്കു സാധിക്കുന്ന കാര്യം...വെറും ഒരു തോന്നലിന്റെ പേരില്‍ വിട്ടു കളയാവുന്നതാണോ ജീവിതം...?ആലോചിക്ക്‌...എവിടെയാണതിന്റെ ഉറവിടം...എന്തെങ്കിലും സംഭവം...?ആരുടെയെങ്കിലും വാക്കുകള്‍....?"
പെട്ടെന്ന് ഒരു തിളക്കം ആ കണ്ണുകളില്‍ മിന്നി മറഞ്ഞു.കല്ല്യാണ നാളില്‍ കൂട്ടുകാരനെ കളിയാക്കി ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നതിനിടയില്‍ വധുവിനേക്കുറിച്ച്‌ അവരുടെ അഭിപ്രായം കൂട്ടുകാര്‍ ചെവിയില്‍ പറഞ്ഞു.
"ഇവളുടെ ശരീരശാസ്ത്രപ്രകാരം നോക്കുമ്പോള്‍ നിന്റെ കാര്യം പോക്കാടാ മോനേ...നിന്റെ പിടിയില്‍ ഒതുങ്ങാത്ത ടൈപ്പാ...ഇവളെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിയില്ല..."
എല്ലാം മനസ്സിലാകുന്നു. അരവൈദ്യന്‍ ആളെക്കൊല്ലുമെന്ന് ആരാ പറഞ്ഞത്‌....!ഇതുവരെ ഒരു നല്ല കാര്യത്തിനും കൂടെയില്ലായിരുന്ന ചങ്ങാതിമാര്‍ ശുദ്ധനായ ഒരു പുരുഷന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം....
"രണ്ടുമാസത്തിലേറെയായില്ലേ ഇവള്‍ നിന്റെ കൂടെകഴിയുന്നു.അവര്‍ പറഞ്ഞത്‌ ശരിയാണെന്നു തോന്നിയോ?"
"ഇല്ല ...പക്ഷെ...ആ ഓര്‍മ്മ വരുമ്പോള്‍...അറിയാതെ....."
അഭിഷേകിന്റെ സ്വരം നന്നേ താഴ്‌ന്നു.തെറ്റു ചെയ്ത കുട്ടിയുടെ ഭാവം...സഹതാപം തോന്നി.
"അതൊക്കെ മറന്നേക്ക്‌...ഇത്‌ നിങ്ങളുടെമാത്രം ജീവിതമാണ്‌...ആടിനെ പട്ടിയാക്കാന്‍ കഴിവുള്ളവരാണ്‌ ഇവിടുള്ളത്‌.നിനക്ക്‌ കഴിയുന്ന കാര്യം ഇല്ലെന്നു സ്ഥാപിക്കാന്‍ ആരെയും അനുവദിക്കേണ്ട...."
അസാധാരണമായ ഒരു തിളക്കം അഭിഷേകിന്റെ കണ്ണുകളില്‍ തെളിഞ്ഞു.അമിതയുടെ മിഴികളിലും അതിന്റെ പ്രതിഫലനം ഉണ്ടായി...
തിരിച്ചു പോകും മുന്‍പ്‌ അമിതയോട്‌ മാത്രമായി പറഞ്ഞു.
"എല്ലാം ശരിയാകും ..അതിനുള്ള സമയവും പ്രോത്സാഹനവും കൊടുക്കണം.ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഔപചാരികതകള്‍ ഒന്നും വേണ്ട.കൊണ്ടും കൊടുത്തും മനസ്സറിഞ്ഞു ജീവിക്കുക;ഉറക്കറയിലായാലും പുറത്തായാലും..."
യുദ്ധത്തിനു മക്കളെ പറഞ്ഞയക്കുന്ന ഒരു വീര മാതാവിന്റെ മനസ്സായിരുന്നു എന്നിലപ്പോള്‍.വിജയ വാര്‍ത്തയ്ക്കായി ചെവിയോര്‍ത്ത്‌ ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.
ഇപ്പോള്‍ ഞാന്‍ മനശ്ശാസ്ത്രജ്ഞന്റെ വേഷപകര്‍ച്ചയിലല്ല....അമിതയുടെ മാമി മാത്രമാണ്‌...ഒക്കെ ശരിയായി എന്ന് അവള്‍ വിളിച്ചറിയിക്കുന്ന ദിവസം...അതിനായാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌.
ഉറപ്പോടെ മുന്നോട്ടു പോകേണ്ട ബന്ധം ആടിയുലഞ്ഞ്‌ തകരുന്നത്‌ സഹിക്കാനാവില്ല..ഇവ്വിധം അതൃപ്തിയോടെ...മറ്റാരുമറിയാതെ...ആരെയും അറിയിക്കാതെ..എത്രയോ ദാമ്പത്യങ്ങള്‍ തുടരുന്നുണ്ടാകാം....തകരുന്നുണ്ടാകാം...പക്ഷെ, അമിതയുടെ കാര്യത്തില്‍ അതുണ്ടാകരുതെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ട്‌...കാരണം അവളെനിക്ക്‌ മകളാണ്‌.
എന്തായാലും ഏറെ നീണ്ട കാത്തിരിപ്പ്‌ വേണ്ടിവന്നില്ല.അമിതപറഞ്ഞത്‌ 'അഭിയേട്ടന്‍ പുലര്‍ച്ചയ്ക്കുമുന്‍പേ എഴുന്നേറ്റ്‌ കുളിച്ച്‌ അടുത്തുള്ള മൂന്നമ്പലങ്ങളില്‍ പോയി തൊഴുത്‌ വഴിപാടുകള്‍ നടത്തി വന്നു' എന്നാണ്‌.
"തനിച്ചാണോ?"
ഞാന്‍ എടുത്തു ചോദിച്ചു.
"അതെ.തനിച്ച്‌..."
അതു പറയുമ്പോള്‍ അമിതയുടെ സ്വരത്തിലെ ആഹ്ലാദത്തിന്റെ തിരത്തള്ളല്‍ ഞാന്‍ തിരിച്ചറിഞ്ഞു.