സങ്കടമുണ്ട്.കരഞ്ഞാല്‍ തീരുന്ന പോലെയല്ല.മനസ്സിനെ ഞെരുക്കുന്നതു പോലെ.
അങ്ങനെയൊന്നുമില്ലെന്നു ഭാവിച്ഛാലും സത്യം അതാണ്.ഒരു നീണ്ട യാത്രയുടെ സമാപ്തി.
കുട്ടികളുമായി ദീര്‍ഘകാലമായുണ്ടായിരുന്ന സമ്പര്‍ക്കത്തിനു പൂര്‍ണവിരാമം.
ഇനി ഈ വിദ്യാലയത്തിന്റെ പടി കയറേണ്ടതില്ല.ഇവിടുത്തെ വൈവിധ്യമാര്‍ന്ന ദിനങ്ങളുടെ പങ്കുകാരി ആകേണ്ടതില്ല. ഒക്കെയും തീരുന്നു.
സഹപ്രവര്‍ത്തകരും കുട്ടികളും സ്നേഹപൂര്‍വം നല്‍കിയ ഉപഹാരങ്ങള്‍ കൈയ്യിലൊതുക്കിപ്പിടിച്ച് ശാരദടീച്ചര്‍ ഗേറ്റിനരികില്‍ വിശ്വനാഥനേയും കാത്തു നിന്നു.
അദ്ദേഹം വരും.
ടീച്ചര്‍ക്ക് ഉറപ്പുണ്ട്.എത്ര ജോലിത്തിരക്കുണ്ടായാലും ടീച്ചറെ സ്കൂളില്‍ കൊണ്ടു വന്നാക്കാനും കൂട്ടിക്കൊണ്ടു പോകാനും വിശ്വനാഥന്‍ കൃത്യമായി എത്തും.പ്രത്യേകിച്ചും റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും പിരിഞ്ഞതിനു ശേഷം.
പക്ഷെ, കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറിയിട്ടും വിശ്വനാഥന്‍ എത്തിയില്ല എന്നതില്‍ ടീച്ചര്‍ക്ക് അത്ഭുതവും അമ്പരപ്പുമുണ്ടായി.പതിവില്ലാത്തതാണിത്
ഒരല്‍പം പരിഭവത്തോടെ ടീച്ചര്‍ ഓര്‍ത്തു
അറിയാവുന്നതല്ലെ ഈ ദിവസത്തിന്റെ പ്രത്യേകത.
ഇനി, ഇങ്ങനൊരു വരവും കാത്തിരിപ്പും വേണ്ടാത്തതാണ്
സമയം കടന്നു പോകുന്തോറും ഉള്ളിലൂറിയ പരിഭവം അസ്വസ്ഥതയ്ക്കും ആപത് ശങ്കയ്ക്കും വഴിമാറുന്നത് ടീച്ചര്‍ അറിഞ്ഞു. നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു പിടച്ചില്‍...
ശരീരം തളരുന്നു
എവിടെയെങ്കിലും ഒന്നിരുന്നാല്‍ കൊള്ളാമെന്നു ടീച്ചര്‍ക്കു തോന്നി
അരികില്‍ ഒരു കാറുവന്നു നിന്നതും അതില്‍ നിന്നും മകന്‍ ഇറങ്ങുന്നതും കണ്ണീരിനിടയിലൂടെ ടീച്ചര്‍ കണ്ടു.
"അമ്മ കാത്തു നിന്നു വിഷമിച്ചോ?..വരൂ... പോകാം..."
മകന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനുള്ളിലേയ്ക്കു കയറുന്നതിനിടയില്‍ത്തന്നെ ടീച്ചര്‍ ചോദിച്ചു.
"അച്ഛന്‍...?"
മകന്‍ ചിരിച്ചു.
"അമ്മയെ ഞാന്‍ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞിട്ടു സമ്മതിക്കെണ്ടേ...പിന്നെ നിര്‍ബന്ധിച്ചു വീട്ടിലിരുത്തി."
മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലിരിക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ശാരദടീച്ചറെ നോവിച്ചു.
പല പ്രാവശ്യം മകന്റെ മുന്‍പില്‍ അച്ഛന്‍ ഇങ്ങനെ അപഹാസ്യനായിട്ടുണ്ടെന്നും ചെറുതെങ്കിലും ഒരുപാടു മോഹങ്ങള്‍ ഇങ്ങനെ ബലികഴിക്കേണ്ടിവന്നിട്ടുണ്ടെന്നും ടീച്ചര്‍ പെട്ടെന്നോര്‍ത്തു.
"പ്രായമാകുന്തോറും ഈ അച്ഛനെന്താ ഇങ്ങനെ അമ്മയുടെ പിറകെ തന്നെ നടക്കുന്നത്?"
ഒരിക്കലല്ല, പലവട്ടം ഇത്തരം സംഭാഷണങ്ങള്‍ മകനില്‍ നിന്നും കേട്ടു.
ഒന്നും കേട്ടില്ലെന്നും അഥവ കേട്ടതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചിന്തിക്കാന്‍ ശീലിച്ചു
ഒരിക്കല്‍ മാത്രം തമാശകേട്ടപോലെ പ്രതികരിച്ചു.
"അമ്മേടെ പിറകെയല്ലേ മോനെ. അതു സഹിക്കാവുന്ന കാര്യമല്ലെ?"
ചിരിച്ചു കൊണ്ടാണു പറഞ്ഞത് എങ്കിലും അതിന്റെ പൊരുള്‍ മകനു നന്നായി മനസ്സിലായിട്ടുണ്ടാകണം.
കാരണം ,പിന്നീടവന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല.
എങ്കിലും അച്ഛനെക്കുറിച്ചുള്ള അവന്റെ ധാരണകള്‍ വികലമാണെന്നു ടീച്ചര്‍ക്കറിയാം.
അച്ഛനും മകനും ഇടയില്‍ ഒരു മീഡിയേറ്ററുടെ സ്ഥാനമാണ് ടീച്ചര്‍ക്കുള്ളത്.മകനോടു പറയാനുള്ള കാര്യങ്ങള്‍ അച്ഛന്‍ അമ്മയോടു പറയുന്നു അച്ഛനുള്ള മറുപടി മകന്‍ അമ്മയെ അറിയിക്കുന്നു.
നേരിട്ടാകാന്‍ ടീച്ചര്‍ വാശിപിടിക്കും
അങ്ങനെയെങ്കില്‍ പരസ്പരം മിണ്ടാതിരിക്കുക എന്നല്ലാതെ ഒരു വിട്ടു വീഴ്ചയുംഉണ്ടാകില്ല.
മകന്റെ മനസ്സില്‍ അച്ഛനോട് സ്നേഹവും ബഹുമാനവും ഉണ്ട്.അതിലേറെ, മകനേക്കുറിച്ച് സദാ ഉത്‌കണ്ഠാകുലനാണ് ഭര്‍ത്താവ്.
രണ്ടു മനസ്സുകളും ടീച്ചര്‍ക്കു നന്നായറിയാം
മകനോട് സൗമ്യമായി സംസാരിക്കാന്‍ അച്ഛനൊരിക്കലും കഴിയാറില്ല.
ആദ്യമൊക്കെ ഉള്ളിലെന്തു തോന്നിയാലും മൗനമായിരുന്ന മകന്‍ പിന്നീട് ഒറ്റയും പെട്ടയും പറയാന്‍ തുടങ്ങിയപ്പോള്‍ ടീച്ചര്‍ വീണ്ടും വിശ്വനാഥനെ തിരുത്താന്‍ ശ്രമിച്ചു.വിശ്വനാഥന് അപ്പോഴും പറയാനുള്ള ന്യായം ഒന്നു മാത്രമായിരുന്നു.
"എന്റെ സ്വഭാവം അതാണെന്ന് അവനിനിയും മനസ്സിലായിട്ടില്ലേ?സ്നേഹമില്ലാഞ്ഞിട്ടാ..?"
ആ വാക്കുകളിലെ വെമ്പലും നൊമ്പരവും ടീച്ചര്‍ക്കേ അറിയു
മകനു പറയാനുള്ളതും അതു തന്നെ.
"എനിക്കച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടാണോ?ഒരു നല്ലവാക്ക് ഒരിക്കലും അച്ഛനു പറയാനില്ല.എപ്പോഴും ദേഷ്യം...!അതു കാണുമ്പോള്‍...."
സമാധാനിക്കാനോ ന്യായീകരിക്കാനോ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്നത് ടീച്ചര്‍ തന്നെ.
"അമ്മേ.. എനിക്കൊരു ബുക്ക് വേണം .."
"നീ അച്ഛനോട് പറയ്.."
"അമ്മ പറഞ്ഞാല്‍ മതി."
അച്ഛനോടു പറയുകയും കാര്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യേണ്ട ബാധ്യത അമ്മയ്ക്കാണ് ആവശ്യങ്ങള്‍ അറിഞ്ഞ് സാധിച്ചു കൊടുക്കുമ്പോഴും അച്ഛന്‍ പറയും.
"അവന് എന്നോട് ചോദിച്ചാലെന്താ..?"
ആ ചോദ്യത്തില്‍ വിഷമമുണ്ട്.
'അച്ഛാ.. എനിക്കൊരു പേന വേണം....ഷര്‍ട്ടു വേണം...'എന്നെല്ലാം ആവശ്യപ്പെടുന്നത് കേള്‍ക്കാനുള്ള അതിയായ മോഹമുണ്ട്
പക്ഷേ,
അതു പ്രകടിപ്പിക്കാനുള്ള വൈഭവം അദ്ദേഹത്തിനില്ല
തമ്മിലെന്തു പറഞ്ഞാലും അച്ഛന്റെ സ്വരത്തില്‍ കാര്‍ക്കശ്യവും മകന്റെ സ്വരത്തില്‍ അസഹിഷ്ണുതയും തുളുമ്പുകയായി.
"അമ്മ എന്താ ആലോചിക്കുന്നത്...?"
പെട്ടെന്ന് പ്രസന്നത വീണ്ടെടുത്ത് ടീച്ചര്‍ നിഷേധിച്ചു.
"ഏയ്...ഒന്നുമില്ല.....പിന്നെ,നിനക്ക് ശ്രീജയേയും കുട്ടികളേയും കൂടി കൊണ്ടുവരാമായിരുന്നില്ലെ?"
പെട്ടെന്നോര്‍ത്തപോലെ മകന്‍ പറഞ്ഞു.
"ങാ...അതു പറയാന്‍ കൂടിയാ ഞാന്‍ വന്നത്... ശ്രീജയുടെ ലീവ് തീരാറായി.അവള്‍ ബാങ്കില്‍ പോകാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ അടുത്ത് ആളു വേണമല്ലൊ. അമ്മയ്ക്കു കുറച്ചു നാള്‍ ഞങ്ങളോടൊപ്പം വന്നു നിന്നു കൂടെ...?"
ടീച്ചര്‍ മറുപടി പറഞ്ഞില്ല.
തന്റെ മടിയില്‍ക്കിടന്ന പൂമാലയിലെ വാടിയ പൂക്കള്‍ മെല്ലെ നുള്ളിയെറിഞ്ഞു.
വീടിനു മുന്‍പില്‍ കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ മകന്‍ പറഞ്ഞു.
"അമ്മ ആലോചിക്ക്. ഞാന്‍ നാളെ വരാം."
"ഒന്നു കേറി വാ ന്റെ കുട്ട്യേ...ഇറ്റു വെള്ളം കുടിച്ചിട്ടു പോകാം..."
"വേണ്ട... പോയിട്ടു തിരക്കുണ്ടമ്മെ."
മകന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ ടീച്ചര്‍ മടിയോടെ ചോദിച്ചു.
"നീ അച്ഛനോടു പറഞ്ഞോ?"
"ഇല്ല അമ്മ പറഞ്ഞാല്‍ മതി."
കാറു വളവു തിരിഞ്ഞു പോകുവോളം ടീച്ചര്‍ നോക്കി നിന്നു.
പട്ടണത്തില്‍ സ്വന്തം വീടെടുത്ത് മകന്‍ താമസമാരംഭിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു.അച്ഛനേയും അമ്മയേയും വിട്ടു പോകാന്‍ അവന് താല്‍പര്യമില്ലായിരുന്നെന്ന്ടിച്ചര്‍ക്കുനന്നായറിയാം
പക്ഷേ ,രണ്ടുപേര്‍ക്കും ജോലിക്കു പോകാനുള്ള സൗകര്യം,കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങള്‍ നിരത്തി ശ്രീജ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ എതിര്‍ത്തില്ലെന്നു മാത്രം.
ശ്രീജ നിര്‍ബന്ധിച്ചതിനും കാരണമുണ്ടായിരുന്നു.
പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവള്‍...അച്ഛനമ്മമാരുടെ ഓമന മകള്‍...പണത്തിന്റേയും പ്രതാപത്തിന്റേയും തലക്കനം അവളിലുണ്ടെന്നു മനസ്സിലായതിനാല്‍ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ഒഴിഞ്ഞു മാറി.
ഗ്രാമത്തിലെ ജീവിതം അവളെ സന്തോഷിപ്പിക്കുന്നില്ലെന്നു ആദ്യമേ മനസ്സിലായി.അതുകൊണ്ട് താമസം മാറ്റനുള്ള അവരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.അല്‍പം അകലം കാത്തു സൂക്ഷിക്കുന്നതാണല്ലൊ ബന്ധങ്ങളുടെ കെട്ടുറപ്പിനു നന്ന്.
ഇന്നത് തികച്ചും ബോധ്യമാകുന്നു.
ഇപ്പോള്‍,ശ്രീജയെ പ്രത്യേകം ക്ഷണിച്ചു വരുത്തണമെങ്കിലും മകന്‍ കൂടെക്കൂടെ വരും.,വിശേഷങ്ങള്‍ അറിയാന്‍ ...അത്യാവശ്യങ്ങളില്‍ സഹായിക്കാന്‍...
വന്നാല്‍ അതിനേക്കാള്‍ തിരക്കില്‍ തിരിച്ചു പോകുകയും ചെയ്യും.
എന്നാലും സന്തോഷമാണ്.അത്രയെങ്കിലും ഉണ്ടല്ലൊ.
ഗേറ്റുകടക്കുമ്പോള്‍ ടീച്ചര്‍ വരാന്തയിലും ബാല്‍ക്കണിയിലും വിശ്വനാഥനെ തിരഞ്ഞു.
ഇല്ല.അകത്തെവിടെയോ ഉണ്ട്.
മകനോടുള്ള പരിഭവത്തിലാണ്.ഇനി,
ആ പരിഭവം മാറ്റി ആളെ നോര്‍മലാക്കാന്‍ അല്‍പം പാടുപെടണം.
കൈയിലെ ഉപഹാരങ്ങളും പൂമാലയും മേശമേല്‍ വച്ച് ടീച്ചര്‍ കിടക്കമുറിയിലേയ്ക്കു ചെന്നു.
കൈകളില്‍ തലവച്ച് കണ്ണടച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നു.ഉറക്കമല്ലവന്നതറിഞ്ഞ ഭാവമില്ല.
മെല്ലെ തൊട്ടു വിളിച്ചു.
"ഉറങ്ങ്വാണോ?"
പെട്ടെന്നുണര്‍ന്നതു പോലെ വിശ്വനാഥന്‍ കണ്ണു തുറന്നു.മൗനം കണ്ട് ടീച്ചര്‍ വീണ്ടും ചോദിച്ചു.
"എന്തേ....സുഖമില്ലേ?"
ചോദിക്കുക മാത്രമല്ല,നെറ്റിയില്‍ കൈവച്ച് ചൂടു നോക്കുകയും ചെയ്തു.
പെട്ടെന്ന് ആ മുഖം തെളിഞ്ഞു.
"ഒന്നുമില്ല, വെറുതെ കിടന്നതാ...?"
ഡ്രസ്സു മാറ്റുന്നതിനിടയില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു.
"മോന്‍ വന്നിട്ട് ഒന്നും മിണ്ടിയില്ലേ?"
"പ്രത്യേകിച്ച് എന്താ മിണ്ടേണ്ടത്?.വിളിച്ചിരുത്തി സത്‌കരിക്കേണ്ട വിരുന്നുകാരനൊന്നുമല്ലല്ലോ..."
ആ സ്വരത്തിലെ പരിഭവം ടീച്ചര്‍ക്കു മനസ്സിലായി.
ചിരിച്ചുകൊണ്ടവര്‍ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.
"പോട്ടെന്നേ...മോനല്ലേ..."
വിശ്വനാഥന്‍ ഒന്നു മൂളി.ആ മൂളലില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ക്കറിയാം.
സാരി മടക്കി ഹാങ്ങറില്‍ തൂക്കി,കട്ടിലില്‍ വന്നിരുന്ന് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.
"അവനിന്നു വന്നതു വെറുതെയല്ല.ശ്രീജയുടെ ലീവു തീരാറായി.എന്നോട് അവിടെപ്പോയി നില്‍ക്കുമോ എന്നു ചോദിക്കാനാണ്."
"മൂത്ത കുട്ടിയെ നോക്കാന്‍ രണ്ടു കൊല്ലം ലീവെടുത്തത് നീയല്ലേ."
ആ സ്വരത്തില്‍ പതിവില്ലാത്തൊരു മൂര്‍ച്ച.
അല്‍പനേരത്തെ മൗനത്തിനു ശേഷം ഒരാശ്വാസവാക്കു കേള്‍ക്കാനെന്നവണ്ണം ടീച്ചര്‍ ഭര്‍ത്താവിനോടു ചോദിച്ചു.
"ഇനി ലീവിന്റെ പ്രശ്നമില്ലല്ലൊ.അവനോട് നാളെ എന്താണ് പറയേണ്ടത്..?"
"ആവാമെന്നല്ലാതെ വേറെന്ത്..?"
വല്ലാത്തൊരു തളര്‍ച്ച ടീച്ചര്‍ക്കുണ്ടായി.
'നീ പോയാലെങ്ങനാടാ..?" എന്ന മറുപടിയാണു പ്രതീക്ഷിച്ചത്.
പക്ഷേ....!
ഭക്ഷണമൊരുക്കുമ്പോഴും മറ്റു ജോലികളില്‍ ഏര്‍പ്പെടുമ്പോഴും ഒരു നിഴല്‍ പോലെ കൂടെ നടക്കാറുള്ള ഭര്‍ത്താവ് ഇന്നു ക്ഷീണിതനായി ചടഞ്ഞു കൂടുന്നത് ടീച്ചറെ നൊമ്പരപ്പെടുത്തി.
ഗാഡമായ വായനയിലാണ് എന്ന അഭിനയം ഒട്ടും വിജയിക്കുന്നില്ലെന്ന് വിശ്വനാഥനും അറിഞ്ഞു.
അറിയാത്തൊരസ്വസ്ഥത വലിയൊരാവരണമായി ആ വീടിനെ പൊതിഞ്ഞിരിക്കുന്നു.
പറയാന്‍ വേണ്ടി മാത്രം പറയാനും ചിരിക്കാന്‍ വേണ്ടിമാത്രം ചിരിക്കാനും ഉള്ള ശ്രമങ്ങള്‍ വിഫലമാകുന്നു.
ഇന്നത്തെ വിരസത അകറ്റാന്‍ പുതിയ വിഷയങ്ങളൊന്നും ഇല്ലാത്തതു പോലെ.
രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോള്‍ ആത്മഗതം എന്നവണ്ണം ടീച്ചര്‍ മന്ത്രിച്ചു.
" ഇന്നു പറയാന്‍ ഒരുപാടു വിശേഷങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല..?!"
വിശ്വനാഥന്‍ എന്നിട്ടും മിണ്ടിയില്ല.
ഏറെ നേരത്തെ നിശ്വബ്ദതയ്ക്കൊടുവില്‍ അദ്ദേഹം ടീച്ചറോടു ചോദിച്ചു.
"ഓര്‍ക്കുന്നുണ്ടോ നമ്മുടെ മധുവിധു യാത്ര?"
ടീച്ചര്‍ അമ്പരന്നു.
"എന്തേ ഇപ്പം ചോദിക്കാന്‍..?"
"ഓ...വെറുതെ."
മറക്കുന്നതെങ്ങനെ..?!!
ഒന്നല്ല ഒരുപാടു യാത്രകള്‍...ഒരിക്കലും നടക്കാതിരുന്നവ...!!
വിശ്വനാഥന്റെ അമ്മയുടെ തളര്‍വാതമായിരുന്നു ആദ്യ യാത്ര മുടക്കിയത്.
അതൊരു തുടക്കം മാത്രം.
ആദ്യ ഗര്‍ഭം...മകന്റെ ജനനം..ഒരു ദിനം പോലും സ്വസ്ഥത തരാതിരുന്ന അവന്റെ ബാലാരിഷ്ടതകള്‍...
പിന്നെ,ഏറെ കഷ്ടപ്പെട്ട് സ്വന്തമാക്കിയ വീട്...അതിനു വേണ്ടിവന്ന കടങ്ങള്‍...സാമ്പത്തിക വൈഷമ്യങ്ങള്‍...!അതെ ഒന്നല്ലെങ്കില്‍ മറ്റോരോ കാരണങ്ങള്‍.
വര്‍ഷങ്ങളുടെ കഷ്ടതകള്‍ക്കൊടുവില്‍ ജീവിതത്തിന് ഒരടുക്കും ചിട്ടയും കൈവന്നു.
പക്ഷേ അപ്പോഴേയ്ക്കും കടന്നു പോയത് എത്ര വര്‍ഷങ്ങള്‍...
വിശ്വനാഥന്‍ ജോലിയില്‍ നിന്നും വിരമിച്ചു.
വീണ്ടും ഒരാറു വര്‍ഷത്തിനു ശേഷം ഇന്നു ടീച്ചറും.
പെന്‍ഷന്‍ പറ്റിയ രണ്ടു വൃദ്ധദമ്പതികള്‍...!!!
ശാരദടീച്ചര്‍ മെല്ലെ ചിരിച്ചു.
"ഞാനും കൂടി വരണമെന്ന് അവന്‍ പറഞ്ഞോ?"
വിശ്വനാഥന്റെ പെട്ടെന്നുള്ള ചോദ്യം ടീച്ചറെ ഞടുക്കി.
അങ്ങനെ ഒരാവശ്യം അവന്‍ പറഞ്ഞില്ലല്ലൊ.
തമാശ പറയണമെന്ന ആശ തീര്‍ക്കും പോലെ ടീച്ചര്‍ പറഞ്ഞു.
"അമ്മയുടെ പിന്നില്‍ അച്ഛനുണ്ടാകുമെന്ന് അവനറിയരുതോ..."
ആ തമാശ ആസ്വദിച്ച് വിശ്വനാഥന്‍ ചിരിച്ചു. പിന്നെ പറഞ്ഞു.
"അതു ശരിയാകില്ലെടാ...നീ പോയാല്‍ മതി.എന്തിനാ....വെറുതെ ഓരോ പ്രശ്നങ്ങള്‍...!!?"
ടീച്ചര്‍ ഒന്നും മിണ്ടിയില്ല
കാരണം ,അനുഭവങ്ങള്‍ പലതുണ്ട്.ക്രൂരമായ എത്രയോ ഫലിതങ്ങള്‍ മകന്റെ വധുവില്‍ നിന്നും കേട്ടു.
"പെന്‍ഷന്‍ പറ്റി. എന്നിട്ടും ചെറുപ്പമാണെന്ന വിചാരം. ഛേ...നാണക്കേട്."
മറ്റുള്ളവര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും വിശ്വനാഥന്‍ ചെയ്തിട്ടില്ലെന്നു ടീച്ചര്‍ക്കറിയാം.
വിശ്വനാഥന്‍ അങ്ങനെയാണ്.വീട്ടിലെത്തിയാല്‍പ്പിന്നെ ആളാകെ മാറുന്നു.
ഭാര്യയുടെ സാമീപ്യം...സ്പര്‍ശനം...സാന്ത്വനം...ഒക്കെ ആഗ്രഹിക്കുന്ന വെറുമൊരു പുരുഷന്‍...
ചിലപ്പോള്‍ കൊച്ചു കുട്ടിയേപ്പോലെ ശാഠ്യം പിടിക്കുന്നതും ടീച്ചര്‍ കണ്ടിട്ടുണ്ട്.പരസ്പരം പറഞ്ഞും പരിഭവിച്ചും സ്നേഹിച്ചും ജീവിച്ചു.
പക്ഷേ...,
അച്ഛനമ്മമാരുടെ അടുപ്പത്തില്‍പ്പോലും ദുരര്‍ത്ഥം കാണുന്ന മക്കള്‍...ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഒരര്‍ത്ഥമേ അവര്‍ക്കറിയു...
ആ ബന്ധത്തിന്റെ ആത്മീയത മനസ്സിലാക്കാന്‍ അവര്‍ക്ക് എത്രനാള്‍ വേണ്ടിവരും...?
ഒന്നു കരയണമെന്ന മോഹം ടീച്ചറില്‍ കലശലായി.
ഭര്‍ത്താവിന്റെ കൈമടക്കില്‍ തലവച്ച് അവരദ്ദേഹത്തെ ചുറ്റിപ്പിടിച്ചു.ആ മുഖം തന്റെ നേരെ തിരിഞ്ഞപ്പോള്‍ ഇരുട്ടിലും ആകണ്ണുകളിലെ നീര്‍ത്തിളക്കം ടീച്ചര്‍ കണ്ടു.
ഒരുറക്കുപാട്ടിന്റെ താളമായി വിശ്വനാഥന്റെ കൈകള്‍ തന്റെ പുറത്തമര്‍ന്നപ്പ്പ്പോള്‍,ടീച്ചറിന്റെ മിഴികള്‍ നിറഞ്ഞൊഴുകി.ആ കണ്ണുനീരിനു മുകളില്‍ മുഖം ചേര്‍ത്ത് അദ്ദേഹം മന്ത്രിച്ചു.
"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയും ആയിട്ടില്ലെന്നു തോന്നുന്നു.അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.മക്കളെ വളര്‍ത്തി ഒരു നിലയില്‍ എത്തിച്ചാല്‍പ്പോരാ, കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ."
ഒന്നു നിര്‍ത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു.
" പക്ഷേ...അവിടെ മുത്തശ്ശന്‍ ഒരധികപ്പറ്റാ."
ഉള്ളിലെ പിടച്ചിലടക്കി ടീച്ചര്‍ വിശ്വനാഥന്റെ വായ് പൊത്തി.
"അരുത്,,, അങ്ങനെ പറയരുത്."
വിശ്വനാഥന്‍ ചിരിച്ചു.
"ഞാന്‍ വെറുതെ പറഞ്ഞതല്ലെടാ.മക്കളുടെ നിര്‍ദ്ദേശമനുസരിച്ച് കൊച്ചു മക്കളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍.....ഈ മുത്തശ്ശിക്കും തോന്നും മുത്തശ്ശനൊരു ഭാരമാണെന്ന്"
ടീച്ചര്‍ മിണ്ടിയില്ല.
കേള്‍ക്കുന്ന വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്
കുട്ടികളെ നോക്കാന്‍ വേലക്കാരെ നിയമിക്കുന്നതിനേക്കാള്‍ മെച്ചം പെന്‍ഷന്‍ പറ്റിയ അമ്മതന്നെ.
പക്ഷേ...??!!
ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയ്ക്കുള്ള മയക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്കു ക്ഷീണം തോന്നി.ശാന്തമായുറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അവര്‍ ഏറെ നേരമിരുന്നു.
ഇന്നലെ വരെ രാവിലെ ഉണര്‍ന്ന് സ്വിച്ചിട്ട പാവയേപ്പോലെ ജോലികള്‍ വേഗം വേഗം തീര്‍ത്തിരുന്നു.ഇനി തിരക്കൊന്നും ഇല്ല.എങ്കിലും,
ഇന്നു മകന്‍ വരും .അവന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കണം.അതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴും അനാവശ്യമായ ഒരു ശൂന്യത തന്നിലുണ്ടെന്നു ടീച്ചര്‍ക്കു തോന്നി.
ഒന്നും ചെയ്യാനില്ലാത്തതു പോലെ.
ഒന്നും പറയാനില്ലാത്തതൂപോലെ...
വിശ്വനാഥന്റെ പെരുമാറ്റത്തിലും അസഹ്യമായ ഒരു മ്ലാനത അവര്‍ക്ക് അനുഭവപ്പെട്ടു.
പുറത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അറിയാതൊരു ഞടുക്കം ടീച്ചറിലുണ്ടായി..
മകന്റെ വരവാണ്.
'അമ്മേ' എന്നുറക്കെ വിളിച്ച് അവന്‍ പണ്ടത്തെ വികൃതിക്കുട്ടിയേപ്പോലെ അകത്തേയ്ക്ക് വന്നു.
പിന്നെ സ്വരം താഴ്ത്തി ചോദിച്ചു.
"അമ്മ അച്ഛനോട് പറഞ്ഞോ?"
അവന്റെ കൈ പിടിച്ച് ഭക്ഷണമേശയ്ക്കലിരുത്തി ചായയും പലഹാരവും എടുത്തു വച്ച്
ടീച്ചര്‍ നിര്‍ബന്ധിച്ചു.
"നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി....നിനക്കെപ്പോഴും തിരക്കല്ലേ?"
"എനിക്കു വേണ്ടമ്മേ .ഞാന്‍ കഴിച്ചതാ..."
ഒരു യാചനപോലെ അവര്‍ പറഞ്ഞു.
"ഒരു കപ്പ് ചായ എങ്കിലും...?"
മകന്റെ നോട്ടം ഒരു നിമിഷം അമ്മയിലായി.പിന്നെ ഒന്നും മിണ്ടാതെ ചായക്കപ്പ് കൈയ്യിലെടുത്തു.
മകന്‍ ചായ കുടിക്കുന്നതും നോക്കി ഒരല്‍പം തയ്യാറെടുപ്പോടെ ടീച്ചര്‍ പറഞ്ഞു.
"മക്കളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ അമ്മമാര്‍ക്കേ കഴിയു."
മകന്റെ മുഖത്ത് അമ്പരപ്പുണ്ടായി.
"അമ്മ ഉദ്ദേശിക്കുന്നത്....?"
"മറ്റൊന്നുമല്ല, ശ്രീജയുടെ ലീവ് നീട്ടുന്നതു തന്നെയാണ് യുക്തം"
പകുതി കുടിച്ച ചായക്കപ്പ് മേശമേല്‍ വച്ച് മകന്‍ തലകുലുക്കി.
"അപ്പോള്‍ അമ്മയ്ക്കു വരാന്‍ ഇഷ്ടമില്ല അല്ലേ?"
'ഇല്ല'എന്ന് ഉറപ്പിച്ചു പറയാന്‍ ടീച്ചര്‍ക്കായില്ല.
തന്റെ ധര്‍മ്മസങ്കടം മകന്‍ മനസ്സിലാക്കാത്തതില്‍ അവര്‍ക്ക് കഠിനമായ വ്യഥയുണ്ടായി.
എങ്കിലും അവര്‍ പറഞ്ഞു.
"മോനെ...ഒന്നു നീ മനസ്സിലാക്കണം.... വരാന്‍ അമ്മയ്ക്കു മടിയായിട്ടല്ല. നീ മറന്നാലും അച്ഛന്റെ കാര്യം ഓര്‍ക്കാതിരിക്കാന്‍ അമ്മയ്ക്കാകില്ല്"
മകന്റെ മുഖം വിളറി.
"അച്ഛനെ ഞാന്‍ മറന്നെന്നോ....എന്റെ കൂടെ വരാന്‍ അച്ഛനെ ഞാന്‍ ക്ഷണിക്കണോ അമ്മേ...!"
മകന്റെ സ്വരത്തിലെ ദൈന്യത ടീച്ചറെ തളര്‍ത്തി.
അവന്റെ ചുമലില്‍ തഴുകിക്കൊണ്ട് ടീച്ചര്‍ മൊഴിഞ്ഞു.
"അതു മാത്രമല്ല മോനേ...അമ്മയുടെ പഴഞ്ചന്‍ രീതികളൊന്നും ശ്രീജയ്ക്കു പിടിക്കില്ല."
അതിനെ എതിര്‍ത്ത് മകന്‍ ഒന്നും പറഞ്ഞില്ല എന്നതില്‍ ടീച്ചര്‍ക്ക് ആശ്വാസം തോന്നി.അവനും എല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ.
"കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ഒരു കൃത്യനിഷ്ട വേണം...പഴയ കാടന്‍ രീതികളൊന്നും അല്ലിപ്പോള്‍"
ശ്രീജയുടെ വാക്കുകളിലെ പുച്ഛം ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടുന്നു.
'വൃത്തിയില്ലാത്ത കൈകൊണ്ടു വാരിക്കൊടുത്തു,
സ്റ്റെറിലൈസ് ചെയ്യാത്ത കുപ്പിയില്‍ പാലു കൊടുത്തു.'
എത്രയെത്ര കുറ്റങ്ങള്‍...!!
"ഇനി അതൊന്നും സഹിക്കാനുള്ള കരുത്ത് അമ്മയ്ക്കില്ലാ.അന്നത്തെ അമ്മ തന്നെയല്ലേ ഞാനിന്നും"
ടീച്ചര്‍ ണെടുവീര്‍പ്പിട്ടു
."ഞാനത്രയും ചിന്തിച്ചില്ല.കുറച്ചു നാള്‍ അച്ഛനും അമ്മയും എന്റെ ഒപ്പം നില്‍ക്കുമല്ലൊ എന്നേ ഞാന്‍ വിചാരിച്ചുള്ളു... അമ്മ ക്ഷമിക്കണം"
നിര്‍ബന്ധിച്ച് ബോര്‍ഡിങ്ങില്‍ ചേര്‍ക്കപ്പെട്ട കുട്ടിയുടെ ദൈന്യഭാവം മകനില്‍ കണ്ട് ടീച്ചറുടെ നെഞ്ചു പിടഞ്ഞു.
"അരുത്...നീയൊന്നും പറയേണ്ട..എനിക്കു നിന്നെ നന്നായറിയാം നീയും ഈ അച്ഛനേയും അമ്മയേയും മനസ്സിലാക്കണം"
അമ്മയുടെ കൈകള്‍ മെല്ലെ അമര്‍ത്തി മകന്‍ ആവശ്യപ്പെട്ടു.
"ഞാന്‍ പറഞ്ഞതില്‍ അച്ഛനും അമ്മയ്ക്കും ഒന്നും തോന്നരുത്."
നിറഞ്ഞ ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിച്ച് ടീച്ചര്‍ പറഞ്ഞു.
"ഒന്നും തോന്നില്ല. മോന്‍ സന്തോഷമായിരിക്കണം. അത്രയേ വേണ്ടൂ...ഞങ്ങള്‍ കൂടെക്കൂടെ വരാം.."
പെട്ടെന്ന് വിശ്വനാഥന്റെ സ്വരം വാതില്‍ക്കല്‍ കേട്ടു.
"പക്ഷേ, അച്ഛനും അമ്മയ്ക്കും കുറച്ചു യാത്രകള്‍ ബാക്കിയുണ്ട് കേട്ടോ...പണ്ടു നടക്കാതെ പോയവ...."
നേര്‍ത്തൊരു ചിരിയോടെ മകന്‍ അച്ഛനെ നോക്കി.
"ഊട്ടി...? കൊടൈക്കനാല്‍...?"
ആ ചിരിയിലെ കുസൃതിത്തിളക്കം ടീച്ചര്‍ കണ്ടു.ആ കുസൃതിയേറ്റുവാങ്ങി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
"അതെയതെ...തീര്‍ന്നില്ല,കാശി...രാമേശ്വരം...തിരുപ്പതി..."
അപൂര്‍വ ധന്യമായ ഒരു ലാഘവത്വം അന്തരീക്ഷത്തില്‍ നിറഞ്ഞതുകണ്ട് ടീച്ചര്‍ കോരിത്തരിച്ചു.
*****************************
Monday, March 30, 2009
നിയോഗ വ്യഥകള്‍
Posted by ലീല എം ചന്ദ്രന്.. at 1:21 AM 22 comments
Sunday, November 16, 2008
തിരിച്ചു വരവ്
ക്ലബ്ബില്‍ നിന്നിറങ്ങുമ്പോള്‍ സംഗിയുടെയുള്ളില്‍ ദേഷ്യം ജ്വലിക്കുന്നുണ്ടായിരുന്നു.ഇത്രയും നാണക്കേട് ഇന്നു വരെ അനുഭവിച്ചിട്ടില്ല
കേട്ടപ്പോള്‍ തൊലിയുരിയുന്നതു പോലെയാണു തോന്നിയത്.കിട്ടുന്ന അവസരങ്ങളെല്ലാം തന്നെ പരിഹസിക്കാനേ അവര്‍ ഉപയോഗിച്ചിട്ടുള്ളു ലയണസ് ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിന്റെ പകയാണ് ശോഭാമേനോന്.ഡോക്ടര്‍ വിശ്വത്തെ കമ്പനികൂടാന്‍ കിട്ടാത്ത ദേഷ്യം രുഗ്മിണി നമ്പ്യാര്‍ക്കുമുണ്ട്. താനാരോടും ഒന്നും പിടിച്ചു പറിച്ചതല്ല. സ്വന്തം കഴിവുകൊണ്ടു നേടിയതാണ്. അതില്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം...?ചിരിച്ചു കാണിച്ചും സോപ്പിട്ടും എല്ലാം നേടാനാകുമെന്നാണെങ്കില്‍ അവര്‍ക്കും ശ്രമിക്കാവുന്നതല്ലെയുള്ളു.
അല്ലാതെ,തന്റെ നേരെമാത്രം ഈ പരിഹാസം...?
ഓര്‍ക്കുന്തോറും നെഞ്ചില്‍ സങ്കടവും ദേഷ്യവും നിറയുന്നത് സംഗി അറിഞ്ഞു.
"അത്ര പാവമൊന്നും അല്ല കേട്ടൊ....ഒരു കൊച്ചു പെണ്ണാ...അല്ലേലും മധ്യവയസ്കര്‍ക്കിഷ്ടം അതാണല്ലൊ...."
സ്വകാര്യം പോലെ ,ആനന്ദവല്ലിയോട് ശോഭാ മേനോന്‍ ഉറക്കെ പറഞ്ഞത് തന്നെ കേള്‍പ്പിക്കാനാണെന്നു മനസ്സിലായിട്ടും മിണ്ടാതിരുന്നതാണ്. രാഗിണി നമ്പ്യാരാണ് ഏറ്റു പിടിച്ചത്.
"ഒന്നും ചോദിക്കാനും പറ്റില്ലല്ലോ.അങ്ങേര് തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ മിണ്ടാനൊക്കുമോ?" സഹിച്ചില്ല. മുഖത്തടിച്ചപോലെ മറുപടി നല്‍കി.
ആരും അത്ര നല്ലപിള്ള ചമയേണ്ട...എല്ലാ അവളുമാരുടേം കാര്യം എനിക്കുമറിയാം"
പെട്ടെന്ന് ശോഭാമേനോന്‍ ചൂടായി.
"എന്തറിയാമെന്നാ...? നിന്നേപ്പോലെ കണ്ട അവന്മാരുടേ പുറകെ പോകുന്നെന്നോ?
...ദേ... എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ...കണ്ണടച്ചു പാലു കുടിക്കുന്നത് ആരും കാണുന്നില്ലെന്നാ വിചാരം..."
വാക്കുകളുടെ നിയന്ത്രണം അറ്റു. തെമ്മാടിത്തം പറയുന്നതിനു ഒരതിരില്ലെ..?
കൈ തരിച്ചതാണ്. അഷിത തടഞ്ഞിരുന്നില്ലെങ്കില്‍ അടി ഉറപ്പായിരുന്നു. താനെന്തു തെറ്റു ചെയ്തെന്നാ....?
വിശ്വത്തിന്റെ കൂടെ രണ്ടു മൂന്നു തവണ പാര്‍ട്ടിക്കു പോയിട്ടുണ്ടെന്നതു സത്യം തന്നെ. അവര്‍ക്കതിനു കഴിയാത്തതിന് അസൂയ തീര്‍ക്കുന്നത് അപവാദം പറഞ്ഞിട്ടാണോ?
എല്ലാം കേട്ടു ചിരിക്കാന്‍ കുറേ അവളുമാരും...കെട്ടിയൊരുങ്ങി വന്നിരിക്കുന്നത് അതിനു മാത്രമാണല്ലോ. തന്റെ കാര്യം പോട്ടെ... അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല.
പക്ഷെ ...വിനയന്‍...!!?
വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പോലും ഒരു കാമുകന്റെ വികാര പ്രകടനങ്ങള്‍ കാണിച്ചിട്ടില്ലാത്ത മനുഷ്യന്‍...,ഈ പ്രായത്തില്‍ ഒരു പെണ്ണിനേയും കൊണ്ടു ചുറ്റിയടിക്കുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും..?!!
"വേണ്ട...ഞങ്ങള്‍ പറഞ്ഞതു കാര്യമാക്കേണ്ട...കണ്ടു വിശ്വസിച്ചാല്‍ മതി. ദാ...ഇപ്പോള്‍ പോയാല്‍ നേരില്‍ കാണാം.ബീച്ചിലേയ്ക്കു പോയിട്ടുണ്ട്. ആരതി പ്രഭാകരനും ലേഖയും ദൃക് സാക്ഷികളാ.."
വെല്ലു വിളിയായിരുന്നു...
അതെ, കണ്ടിട്ടേ വിശ്വസിക്കുന്നുള്ളു. അതിനു വേണ്ടിത്തന്നെയാണു പോകുന്നതും സത്യമല്ലെങ്കില്‍ സംഗി ആരെന്ന് അവളുമാരറിയും.
സത്യമാണെങ്കിലോ...?
ഒരു നിമിഷം മനസ്സു ചാഞ്ചല്യപ്പെട്ടു.
പിന്നെ തീരുമാനം ഉറച്ചതായി.
ഇനി ഒരു വിട്ടു വീഴ്ചയില്ല.
ഇങ്ങനെ തണുത്തുറഞ്ഞൊരു ജീവിതം തനിക്കെന്തിന്...?
ഒഴിവാക്കണം
വിവാഹം കഴിഞ്ഞ നാള്‍ തൊട്ടു തുടങ്ങിയ നാണക്കേടില്‍ നിന്നും മോചനം വേണം ..
മകള്‍ ആഗ്രഹിക്കുന്നതെന്തും നേടിത്തരാന്‍ കഴിവുണ്ടായിരുന്ന ഡാഡിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു വിനയന്‍.
സുന്ദരനും സുശീലനുമായ ഒരു കോളേജു പ്രൊഫസര്‍...!പക്ഷെ....?!
ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യത്യസ്തങ്ങള്‍ എന്നു മനസ്സിലായപ്പോള്‍ഒഴിവാക്കാന്‍ ഡാഡിയും നിര്‍ബ്ബന്ധിച്ചു..
അപ്പോഴേയ്ക്കും അപശകുനം പോലെ ഇടയിലെത്തിയ മകള്‍..!!!
വേണമെന്നു കരുതിയതല്ല നശിപ്പിക്കാന്‍ ഒരുങ്ങിയതുമാണ് വിനയന്‍ യാചിക്കുകയായിരുന്നു.
"എല്ലാം എനിക്കു വിട്ടേയ്ക്കു.ഒന്നിനും ബുദ്ധിമുട്ടിക്കില്ല....നിന്റെ സ്വാതന്ത്ര്യത്തിനു ഒരിക്കലും തടസ്സമാവില്ല.." ശരിയായിരുന്നു. പെറ്റിട്ട ബന്ധമേയുള്ളു.വളര്‍ത്തിയത്, പഠിപ്പിച്ചത്...എല്ലാം വിനയന്‍ ആയിരുന്നു. പറഞ്ഞപോലെ തന്നെ തന്റെ സ്വതന്ത്രജീവിതത്തിന് മകളൊരു തടസ്സമേയായില്ല, വിനയനും.
ഒരിക്കല്‍ പറഞ്ഞു."സംഗീ...മകള്‍ വളരുകയാണ്"
"അതിനെന്താ...?"ധിക്കരിക്കാനുള്ള ആവേശം മറു ചോദ്യത്തില്‍ നിറച്ചു.
"പൊള്ളയായ സ്റ്റാറ്റസിന്റെ പേരില്‍ നീ നഷ്ടപ്പെടുത്തുന്ന മൂല്യങ്ങള്‍..."
പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല.
ബന്ധങ്ങളുടെ പേരു പറഞ്ഞ് തന്നെ അടിമയാക്കാനാണു ഭാവമെങ്കില്‍ അതു നടപ്പില്ലെന്ന് അറുത്തു മുറിച്ചു പറഞ്ഞു.പിന്നീട് സംവാദങ്ങള്‍ ഉണ്ടായില്ല.
പക്ഷെ...,ഒരിക്കല്‍ മകളെ പാര്‍ട്ടിക്കു കൊണ്ടു പോയതിന്റെ പേരില്‍ ശരിക്കും വഴക്കുണ്ടായി.
സുന്ദരിയാണ് മകള്‍...അണിഞ്ഞൊരുങ്ങിയാല്‍ അവളെ വെല്ലാന്‍ ആരു മുണ്ടാകില്ല.
നിര്‍ബന്ധിച്ചാണു കൊണ്ടുപോയത്.
പാര്‍ട്ടിക്കിടയില്‍ കലക്ടര്‍ വിനായക് അവളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.അദ്ദേഹവുമായി അവളെ അടുപ്പിക്കണമെന്നായിരുന്നു ആഗ്രഹം.ഒരുപാടു പേര്‍ക്ക് അയാളില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞു കൊണ്ടാണ്‌മകളെ അതിനു പ്രേരിപ്പിച്ചത്.
പക്ഷെ ,അച്ഛനേക്കാള്‍ പിന്തിരിപ്പാന്‍ സ്വഭാവമുള്ള മകള്‍....!
എങ്ങനെ ഉണ്ടാകാതിരിക്കും.? വളര്‍ത്തിയത് അങ്ങനെയല്ലെ?!
"എങ്കില്‍ നിനക്കാകാമായിരുന്നല്ലൊ...."
കുറ്റങ്ങളൊന്നും ഏറ്റെടുക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല.
പറഞ്ഞു പറഞ്ഞ് എവിടെയോ എത്തി.
അതിന്റെ വാശിക്കാണ് വിനയന്‍ മകളെ ഹോസ്റ്റലില്‍ ആക്കിയത്.
തന്നേപ്പോലെ ആകരുതു പോലും.
തന്റെ അച്ഛനേപ്പോലെ അല്ല വിനയന്‍ എന്ന്...
തന്റെ അച്ഛനെന്താണൊരു കുറവ്..?
തനിക്കു വേണ്ടതെല്ലാം ഒരു മടിയും കൂടാതെ സാധിച്ചു തന്നു.
എന്തിനും സ്വാതന്ത്ര്യമുണ്ടായിരുന്നു
ആരുടെ ചങ്ങാത്തവും കൂടാം...എവിടേയും പോകാം എപ്പോള്‍ വേണമെങ്കിലും വരാംചോദ്യമില്ല. ശകാരമില്ല.
അച്ഛന്റെ ബിസ്സിനസ്സ് ടൂറുകള്‍ പോലും തനിക്ക് ആഘോഷമായിരുന്നു.
ഒക്കെ തകര്‍ന്നത് വിവാഹത്തോടെയാണ്
സമൂഹത്തില്‍ ജീവിക്കാനറിയാത്ത ഒരു മൊശടന്‍ ഭര്‍ത്താവ്....
ഒരു പാര്‍ട്ടിക്കു വരില്ല ഒരുമിച്ചൊരു യാത്രയില്ല...എന്തിന്...ഒരു സിനിമയ്ക്കു പോലും ഒന്നിച്ചു പോയിട്ടില്ല എന്നിട്ടും എല്ലാം സഹിച്ചു..ക്ഷമിച്ചു.
ഡോക്ടര്‍ വിശ്വം പലപ്പോഴും പറഞ്ഞു, 'നിന്റെ ഈ സ്മാര്‍ട്ട്‌നെസ്സ് കാണാന്‍ അയാള്‍ക്കാവുന്നില്ലല്ലോ' എന്ന്സമ്മതം എന്ന് ഒരു വാക്കു പറഞ്ഞാല്‍ മതി, തന്റെ ജീവിതം തികച്ചും വ്യത്യസ്തമാക്കാന്‍ വിശ്വത്തിനാകും. ഉറപ്പുണ്ട്.
ശോഭാ മേനോനോടും മറ്റും നേര്‍ക്കു നിന്നു പൊരുതാനുള്ള ധൈര്യം വിശ്വം തരും.
എന്നിട്ടും...,അവഗണിക്കാനാവാത്ത ഏതോ കെട്ടു പാടിന്റെ പേരില്‍ മുറിച്ചു മാറ്റാതിരുന്ന വിവാഹ ബന്ധം....ഒരേ വീട്ടില്‍...തികച്ചും അന്യരേപ്പോലെ....
എന്തിന്‌വെറുതെ ഈ പ്രഹസനം..?!!
അതുകൊണ്ട്, ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടായേതീരൂഉള്ളിലെ ചൂടുകൊണ്ടാകാം കാറിന്റെ വേഗത കൂടുന്നുണ്ടെന്ന്
സംഗി ഓര്‍ത്തു.
തിരക്കുപിടിച്ച നഗരമാണ്. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തീരാന്‍...അതീവ ശ്രദ്ധയോടെ നഗരത്തിന്റെ തിരക്കു പിന്നിട്ട് ബീച്ച് റോഡിലേയ്ക്കു തിരിയുമ്പോള്‍ എതിരെ കടന്നു പോയ ടാക്സിക്കാറില്‍ വിനയന്റെ മുഖം സംഗി കണ്ടു.
ഇന്നത്തെ സല്ലാപം കഴിഞ്ഞുള്ള തിരിച്ചു പോക്ക്...
അവളും കൂടെയുണ്ടാകും... കൈയോടെ പിടിക്കണം.
പെട്ടെന്ന് അല്‍പം കടന്ന സാഹസികതയോടെ കാര്‍ തിരിച്ച് സംഗി അവരെ പിന്തുടര്‍ന്നു
തിരക്കുള്ള റോഡില്‍ നിന്നും തിരിഞ്ഞ് ഇടവഴിയിലൂടെ മുന്നോട്ടു പോയ കാര്‍ വളവിനപ്പുറം ഒരു വലിയ ഗേറ്റിനു മുമ്പില്‍ നിന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍ പെടാത്ത വിധം സൈഡു ചേര്‍ത്ത് സംഗിയും കാര്‍ നിര്‍ത്തി.
കാറില്‍ നിന്നും ആദ്യം വിനയന്‍ ഇറങ്ങുന്നത് അവള്‍ കണ്ടു,
ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍, മറുവശത്തെ ഡോര്‍ തുറന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ട് സംഗി ഞെട്ടി. .....മകള്‍.....!
അസഹ്യമായ ഒരു ശൂന്യത മനസ്സില്‍ നിറയുന്നത് അവള്‍ അറിഞ്ഞു.
അച്ഛന്റെ നേരെ കൈവീശി ചിരിച്ചു കൊണ്ട് ഗേറ്റുകടന്ന് അകത്തേയ്ക്കു പോകുന്ന മകള്‍...! മകളെ നിര്‍ന്നിമേഷം നോക്കി നില്‍ക്കുന്ന അച്ഛന്‍...!
ഇന്നോളം തനിക്കപരിചിതമായ ഒരു അസ്വാസ്ഥ്യം തന്നെ കെട്ടി വരിയുന്നു.ഹൃദയത്തില്‍ വിങ്ങി നിറഞ്ഞ് എന്തോ പൊട്ടിത്തകരുന്നതു പോലെ ...
"ഒക്കെ നിനക്കറിയാത്ത വികാരങ്ങളാണെന്ന് എനിക്കറിയാം സംഗീ.
നിനക്കു കിട്ടാത്തതൊന്നും നീ മകള്‍ക്കു നല്‍കുമെന്നും ഞാന്‍ കരുതുന്നില്ല..പക്ഷെ... എന്നെങ്കിലും ഈ ബന്ധങ്ങളുടെ പവിത്രത നീ തിരിച്ചറിയും..."
ശാപമായിരുന്നുവോ?
പണത്തിനു വേണ്ടിയല്ലാതെ,അച്ഛന്‍ തനിക്ക് ഒരാവശ്യമായി തോന്നിയിട്ടില്ല.
അച്ഛനെ സ്നേഹിക്കുന്ന മകള്‍...!
മകളെ സ്നേഹിക്കുന്ന അച്ഛന്‍...!
അതെ. തനിക്ക് അന്യമായ വികാരം.വിവാഹം പോലും എല്ലാ തോന്ന്യാസങ്ങള്‍ക്കുമുള്ള ഒരു മറയായി മാത്രമേ കണ്ടുള്ളു.
കുതിക്കുകയായിരുന്നു...കടിഞ്ഞാണറ്റ അശ്വത്തേപ്പോലെ....
എന്നിട്ടോ...?എന്നിട്ടോ...?
പരാജിതയേപ്പോലെ സംഗി കിതച്ചു.
ക്ലബ്ബിലേയ്ക്ക് തിരിച്ചു പോകാന്‍ വയ്യ.
ഇനി ഒരു വാക് സമരത്തിനു ത്രാണിയില്ല.
തിരക്കിനിടയിലൂടെ അതിധൃതം കാറോടിക്കുമ്പോള്‍ സംഗിക്കു ലക്ഷ്യമേ ഉണ്ടായിരുന്നില്ല.
മരണമാണ് മധുരം എന്നു തോന്നിപ്പിച്ച വിഭ്രാന്ത നിമിഷങ്ങള്‍...!
പക്ഷേ..,
ഒടുവില്‍ മനസ്സറിയാതെ കാര്‍ വന്നു നിന്നത് സ്വന്തം വീട്ടുമുറ്റത്തു തന്നെ ആയിരുന്നു..............
Posted by ലീല എം ചന്ദ്രന്.. at 9:42 AM 13 comments
Labels: കഥകള്‍.
Saturday, August 2, 2008
മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്
പരമാധികാരിയുടെ ഭരണം അസഹ്യമായപ്പോള്‍ നിമിത്തകാരന്‍ യുദ്ധത്തിനു കോപ്പുകൂട്ടി.
പലതവണ ആഹ്വാനം ചെയ്തിട്ടും കൂട്ടാളികള്‍ പേടിയോടെ പിന്തിരിയുകയും പരമാധികാരിയുടെ ചടുല വാക്കുകളില്‍ മയങ്ങി നിമിത്തകാരനെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇതു വരെ.
ഇനിയും അങ്ങിനൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും നിമിത്തകാരന്‍ കൈക്കൊണ്ടുധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
ധര്‍മ്മപക്ഷത്തായിരുന്നിട്ടു പോലും കൂട്ടാളികള്‍ യുദ്ധക്കളത്തിനു വെളിയില്‍ ഒളിയിടങ്ങള്‍ കണ്ടെത്തി സ്വന്തം നില ഭദ്രമാക്കാന്‍ തത്രപ്പെട്ടു.
ഓരോ ഒളിയിടങ്ങളിലും കയറിയിറങ്ങി കൂട്ടാളികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ നിമിത്തകാരന്‍ കഠിന യത്നം ചെയ്തു.പിടിച്ചിറക്കിയും ഉന്തി മുന്നിലാക്കിയും നിമിത്തകാരന്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചു.
പരമാധികാരിയുടെ ഭീഷണിയില്‍ കൂട്ടാളികളുടെ മുട്ടു വിറച്ചപ്പോള്‍ അവര്‍ക്കു വേണ്ടി നിമിത്തകാരന്‍ പരമാധികാരിയെ ഭര്‍ത്സിക്കുകയും ആത്മവീര്യം കെടുത്താനുതകുന്ന ഉക്തിശരങ്ങള്‍ തൊടുക്കുകയും ചെയ്തു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി യുദ്ധം തുടങ്ങിയ ഘട്ടത്തിലാണ് വിധിയാളന്‍ ഇടയിലെത്തിയത്.അതുവരെ കൊണ്ടെത്തിച്ച നിമിത്തകാരനെ കൈയൊഴിഞ്ഞ്,പരമാധികാരിയോടു യുദ്ധം ചെയ്യാന്‍ കൂട്ടാളികള്‍ വിധിയാളനെ കൂട്ടു പിടിച്ചു.
ആ വെപ്രാളത്തില്‍ ചവുട്ടിത്തള്ളി പുറത്താക്കപ്പെട്ട നിമിത്തകാരന്‍ യുദ്ധക്കളത്തിനു വെളിയില്‍ നിശ്ശബ്ദം നിന്നു.ഒരു മഹായുദ്ധത്തിന്റെ പ്രതീതി ഉളവായെങ്കിലും, പ്രതീക്ഷയ്ക്കു വിപരീതമായി,ഒന്നു പൊരുതാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്ത് പരമാധികാരിയുദ്ധക്കളത്തില്‍ നിന്നു ഓടിയൊളിച്ചു.
അതില്‍പ്പിന്നീടാണ് പകരക്കാരന്റെ നേതൃത്വത്തില്‍ കൂട്ടാളികളെല്ലാം പരമാധികാരിയെ പിന്നില്‍ നിന്നാക്രമിക്കാന്‍ ഓട്ടം തുടങ്ങിയത്.
വിധിയാളന്‍ അതിനു പച്ചക്കൊടി വീശി.ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ നിന്നും നിമിത്തകാരന്‍ എല്ലാം മറന്ന് ഏറെ വൈകും മുമ്പ് തിരിച്ചെത്തി.
പൊട്ടിത്തകര്‍ന്നവ വിളക്കിച്ചേര്‍ക്കാനും ഇല്ലാതായവ പുന:സൃഷ്ടിക്കാനും വേണ്ടുന്ന മറ്റുകാര്യങ്ങള്‍ യഥാവിധി ചെയ്യാനും പകരക്കാരനു താങ്ങും തണലുമായി നിമിത്തകാരന്‍ ആത്മാര്‍ഥമായി അധ്വാനിച്ചു.ഇതിനിടയില്‍ തനിക്കെതിരെ വിധിയാളന്‍ പകരക്കാരനും കൂട്ടാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോ,തദനുസരണം മന:പൂര്‍വം തന്നെ അവര്‍ ഒറ്റപ്പെടുത്തിയതോ നിമിത്തകാരന്‍ അറിഞ്ഞതേയില്ല.
എല്ലാമൊരു വിധം ക്രമപ്പെടുത്തിയെടുക്കാന്‍ മാസങ്ങളുടെ ശ്രമം വേണ്ടിവന്നു.
പരമാധികാരിയുടെ തോന്ന്യാസങ്ങളാല്‍ നഷ്ടപ്പെട്ട അന്തസ്സും പ്രൗഡിയും രാജ്യത്തിനു നേടിയെടുക്കാനും ഒരു പുതിയ പ്രഭാതത്തിനു വരവേല്‍പു നല്‍കാനുമായി ഒരു നല്ല സദ്യ വിഭാവനം ചെയ്തത് എല്ലാവരും കൂടിയാണ്.
പക്ഷെ, തീരുമാനിക്കുക എന്നതിനപ്പുറം നടപ്പിലാക്കാന്‍ പകരക്കാരനോ കൂട്ടാളികളോ മുന്നോട്ടു വന്നില്ല.എന്നാല്‍, ഒരു രക്ഷകന്റെ ദൗത്യം ഉള്‍വിളി പോലെ ഏറ്റെടുത്ത്, നിമിത്തകാരന്‍ പൂജ്യത്തില്‍നിന്നും ആരംഭം കുറിച്ചു.നിഴലായും ഗൈഡായും ഒരു സഹയാത്രികന്‍ മാത്രം കൂട്ടത്തില്‍ കൂടി.വിധിയാളനും അറിഞ്ഞായിരുന്നു ദൗത്യം.
സദ്യക്കുള്ള വിഭവ ശേഖരണം തുടങ്ങുമ്പോള്‍ നിമിത്തകാരന്‍ വിധിയാളനു മുമ്പില്‍ ഒരപേക്ഷ വച്ചു.പ്രധാന കസേരയിലിരുന്ന് എല്ലാവര്‍ക്കും സമൃദ്ധമായി വിളമ്പിക്കൊടുത്ത് സന്തോഷത്തോടെ ഭുജിക്കാനുള്ള അവസരം തരണം.പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചു നല്‍കി വിധിയാളന്‍ പ്രഖ്യാപിച്ചു.'സദ്യ നന്നാവണം.എല്ലാവരും സന്തോഷിക്കണം.അതാണ്‌നമ്മുടെ ആഗ്രഹം.
അതു സാധിപ്പിക്കാനുള്ള കഴിവ് പകരക്കാരനില്ല.മറ്റൊരു വിദഗ്ദ്ധനെ ക്ഷണിച്ചു വരുത്തുവാന്‍ ഉദ്ദേശ്യവുമില്ല.'കണ്ടിരിക്കുന്നവനെ കണ്ടില്ലെന്നു വരുത്തുന്നവനും മാളികവാസിയെ മാറാപ്പു ചുമപ്പിക്കുന്നവനും വിധിയാളന്‍ തന്നെ.'സംശയം വേണ്ട.ഒക്കെ നാമേറ്റു.'സംശയം തോന്നിയില്ല.
പൂര്‍ണമായി വിശ്വസിച്ചു.അപേക്ഷയുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിധിയാളന്‍ നിമിത്തകാരനെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സറിയാതെ തന്നെ പ്രത്യേകമായൊരുന്മേഷം നിമിത്തകാരനില്‍ നിറഞ്ഞിരുന്നു.ഒന്നിനും ഒരു കുറവു വരാതിരിക്കാന്‍, നിശ്ചിത കസേരകള്‍ ഉറപ്പുള്ളതാക്കാന്‍,നിമിത്തകാരന്‍ രാപകലുകള്‍ കഠിനാദ്ധ്വാനം ചെയ്തു.
പക്ഷേ,പകരക്കാരന്റെ നിസ്സംഗത തന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതു നിമിത്തകാരനറിഞ്ഞു.അയല്‍ വീടുകളിലും നാടുകളിലും നടന്നു യാചിച്ചു കൊണ്ടുവന്നതെല്ലാം പകരക്കാരന്‍ പുറം തള്ളുന്നതും അണിയിച്ചൊരുക്കി മേയിച്ചു നടത്തിയ കുഞ്ഞാടുകളെ തല്ലിച്ചിതറിക്കുന്നതും നിമിത്തകാരന്‍ നിരാശയോടെ കണ്ടു നിന്നു.
വിധിയാളന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്റെ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നേരെയാകുമെന്ന് നിമിത്തകാരന്‍ സ്വപ്നം കണ്ടു.ആശ്വസിച്ചു.
എത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും കൃത്യ സമയത്തുതന്നെ വിഭവസമൃദ്ധമായ ഒരു സദ്യ നിമിത്തകാരന്‍ ഒരുക്കിവച്ചു.
പക്ഷേ...!ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചതിയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക് നിമിത്തകാരനെ വലിച്ചെറിഞ്ഞ്,വെറുതെയിരുന്ന പകരക്കാരനെ പ്രധാന കസേരയില്‍ പിടിച്ചിരുത്തി അധികാരത്തിന്റെ തീട്ടൂരം വിധിയാളന്‍ അവനു നല്‍കി.
നിമിത്തകാരന്റെ നെഞ്ചില്‍ ചോരയൂറിയത് ആരും കണ്ടില്ല.അവന്റെ നിസ്സഹായതയും തളര്‍ച്ചയും പകരക്കാരന്റേയും കൂട്ടാളികളുടേയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.ആര്‍പ്പു വിളികളോടെ അടിച്ചു കയറി ,ഒരുക്കിവച്ചതെല്ലാം കൈയിട്ടു വാരി.
നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാം തട്ടിത്തൂവി....
ആഘാതങ്ങളില്‍ നിന്നും മുക്തിയില്ലാതെ വീണു കിടന്ന നിമിത്തകാരനെ പുറം കാലു കൊണ്ട് തൊഴിച്ചകറ്റി.
അതു കൊണ്ടും തൃപ്തി വരാതെ അപവാദത്തിന്റെ കല്‍ക്കുരിശ്ശില്‍ഒരിക്കലും രക്ഷപ്പെടാത്തവിധം തറച്ചു നിര്‍ത്തി.അടിച്ചു.തുപ്പി. കല്ലെറിഞ്ഞു.ഒരു തുള്ളി വെള്ളത്തിനായി അവന്‍ കേണപ്പോള്‍ പുലമ്പുന്നു എന്ന് പരിഹസിച്ചു.
വേദന കൊണ്ടു പുളഞ്ഞപ്പോള്‍ അഭിനയമെന്ന് ആര്‍ത്തട്ടഹസിച്ചു.
അധികാരം കയ്യാളിയ പകരക്കാരനും കൂട്ടാളികളും വിജയോന്മത്തരായി പറന്നുല്ലസിക്കുമ്പോള്‍,കല്‍ക്കുരിശ്ശില്‍ പിടയുന്ന നിമിത്തകാരന്‍ തിരിച്ചറിയുകയായിരുന്നു,മരണം മൂന്നരമണിക്കൂറിനപ്പുറമല്ല,ഏഴു മണിക്കൂറിനുമപ്പുറമാണല്ലോ,എന്ന്.
Posted by ലീല എം ചന്ദ്രന്.. at 6:59 AM 13 comments
Saturday, July 19, 2008
ജൂലായ് 19
ജൂലായ് 19.
മേനോന്റെ സിനിമയുടെ പേരല്ല.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം .
എന്റെ ചരമവാര്‍ഷിക ദിനം.
മരണം സംഭവിച്ചത് കൃത്യമായിപ്പറഞ്ഞാല്‍ 2001 ജുലായ് 19 .സമയം പകല്‍ 11മണിക്ക്.
വെറും മരണമല്ല. കൊലപാതകം.
പ്രതീക്ഷയുടെ കൊടുമുടിയിലേയ്ക്ക് എന്നെ പിടിച്ചുയര്‍ത്തിയവന്‍ തന്നെയാണ് മരണത്തിന്റെ പടുകുഴിയിലേയ്ക്ക് എന്നെ ചതിച്ചു വീഴ്ത്തിയതും
എന്റെനെഞ്ചില്‍ അയാള്‍ കഠാര കുത്തിയിറക്കിയത് തികച്ചും സാധാരണ മട്ടിലാണ്.
എന്റെ നോവും പിടച്ചിലും അവര്‍ണനീയമായ ആനന്ദ നിര്‍വൃതിയോടെ നോക്കിനിന്ന അയാളുടെ ഭാവം ഇപ്പൊഴും എന്റെ കണ്‍ മുമ്പിലുണ്ട്.
ഒരു പൂവു പൊട്ടിക്കുന്ന ലാഘവത്തോടെ,പൊടിതട്ടിക്കളയുന്ന ലാളിത്യത്തോടെ,അതെ....തികച്ചും സ്വാഭാവികതയോടെ അയാള്‍ എന്റെ ജന്മം തല്ലിത്തകര്‍ത്തു.
വര്‍ഷങ്ങളായി ഞാനൊരു തടവറയിലായിരുന്നു.
സ്വര്‍ണക്കൂട്ടിലിട്ട് പരിപാലിക്കപ്പെട്ട ഒരു കിളിയേപ്പോലെ ആയിരുന്നെങ്കിലും ആപഞ്ജരത്തിനുള്ളില്‍ എന്റെ ശരീരവും ആത്മാവും സുരക്ഷിതമായിരുന്നു.
പക്ഷെ, മൃതിയേക്കാള്‍ ഭയാനകമായ ആ പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനം ഞാനും ആഗ്രഹിച്ചിരുന്നു.ആ ബന്ധനത്തില്‍ നിന്നും എന്നെ മോചിപ്പിക്കാനാണ് അയാള്‍ എത്തിയത്.
അയാള്‍ക്ക് അതിനാകുമെന്ന് ഞാന്‍ വിശ്വസിച്ചു.എന്നെ വിശ്വസിപ്പിച്ചു.
പക്ഷെ, എനിക്കു തടവുശിക്ഷ വിധിച്ചവനെ നാടുകടത്താനും ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാനും അയാള്‍ എന്നെ കരുവാക്കുകയാണുണ്ടായത്.
എത്ര വിദഗ്ദ്ധമായ കളി...!
എത്ര മനോഹരമായ ചതി.....!
രക്ഷക വേഷം കെട്ടി തന്മയത്തത്തോടെഅയാളെന്നെ ഇല്ലാതാക്കി.
മന്ത്രവാദിയുടെ ശാപമേറ്റ രാജകുമാരിയേപ്പോലെഞ്ഞൊടിയിടയില്‍ എനിക്കു രൂപ പരിണാമം സംഭവിച്ചു.
ശരീരത്തിനു മാത്രമല്ല ആത്മാവിനു പോലും താങ്ങാനാവാത്തത്ര വലിയ ആഘാതം...!
വിധി...!
ഇത്ര ക്രൂരമായ വിധിയേറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല.
മറ്റുള്ളവരെ വിശ്വസിച്ച കുറ്റത്തിന്...
ആരെയും ദ്രോഹിക്കാത്ത കുറ്റത്തിന്...
നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താത്ത കുറ്റത്തിന്...
ഉള്ളില്‍ പകവച്ചു പെരുമാറാത്ത കുറ്റത്തിന്...
അതെ എല്ലാം അക്ഷന്തവ്യങ്ങള്‍...
എന്തായാലും, ശിക്ഷയും നഷ്ടവും എനിക്കു മാത്രം.
എന്റെ ജന്മം...ആത്മാവ്...ആത്മാവിന് ആശ്വാസം തന്നിരുന്ന അക്ഷരങ്ങളുടെ ഉറവ്...
ഞാന്‍ വെറും ഊഷരഭൂമി...
എന്നെ കൊന്നവനും മണ്ണും ചാരി നിന്നവനും കൂട്ടുകാരൊത്ത് ഓശാന പാടി തിമര്‍ക്കുന്നത് ഞാന്‍ കണ്ടു.
എന്നിട്ടും എല്ലാം സഹിച്ച് ഒരു വര്‍ഷം ഞാനവര്‍ക്കായി പണിയെടുത്തു.
പക്ഷേ,അവരെന്നെ കണ്ടില്ല.കണ്ടതായി നടിച്ചില്ല.
എന്റെ നെടുവീര്‍പ്പുകള്‍ കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.
ആശ്വാസപൂര്‍ണമായ ഒരു നോട്ടം പോലും ആരില്‍ നിന്നും കിട്ടിയില്ല.
കഷ്ടം...! മറന്നു.ഞാന്‍ കൊല്ലപ്പെട്ടവളാണല്ലോ.
ആര്‍ക്കും വേണ്ടാത്ത,
ആരും കാണാത്ത,
വെറും ഒരാത്മാവ്.
എങ്കിലും ,അവിസ്മരണീയമായ ഈ ദിവസം ഞാന്‍ പോലും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...?!
അതെ...ജുലായ് 19
വാര്‍ഷിക ദിനമാണ്...
എന്റെ ചരമവാര്‍ഷിക ദിനം.
***********************************
Posted by ലീല എം ചന്ദ്രന്.. at 2:46 AM 14 comments