Friday, June 20, 2014

മടക്കയാത്ര.

മടക്കയാത്ര.
പടികടക്കും മുമ്പ് ഒരിക്കല്‍ക്കൂടി  തിരിഞ്ഞു നോക്കി.
തനിക്കു  പിന്നില്‍ അടഞ്ഞവാതില്‍. നാലുവര്‍ഷത്തിലേറെ യായി സ്വന്തമെന്നു നിനച്ചു അന്തിയുറങ്ങിയ ഈ ഭവനം തനിക്കന്യമാകുന്നു.
കിടപ്പുമുറിയുടെ ജനലരികില്‍ ഒരു നിഴല്‍ അനങ്ങുന്നുണ്ടോ ..?
"സാരമില്ലശ്വതി. നിന്നെ ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ വെറുതെ പറഞ്ഞതല്ലേ...?''
എന്ന് ആശിപ്പിക്കാന്‍ പോന്ന ഒരു നോട്ടം തന്നെ തടയു ന്നുണ്ടോ....?

ഇല്ല.
അകത്തളത്തില്‍ നിന്നും ഒഴുകിയെത്തുന്നത് ശാപവാക്കു കളാണ് .
അശ്രീകരം....! അശ്രീകരം...!
മതി ...ധാരാളമായി...ഇനി മോഹിക്കാന്‍ ബാക്കിയെന്ത്‌?
നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാന്‍ പോലും മെനക്കെടാതെ ശ്രീമോളുടെ കയ്യും പിടിച്ച് അശ്വതി മുന്നോട്ടു നടന്നു.
അപശകുനമെന്നു മകളെ കരുതുന്ന ഒരച്ഛനില്‍ രക്ഷപ്പെട്ട് മകളെ ജീവനെക്കാളേറെ സ്നേഹിക്കുന്ന മറ്റൊരച്ഛന്റെ അരികിലേയ്ക്കുള്ള മടക്കയാത്ര....
അന്ന് വീട്ടിൽ  നിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒറ്റപ്പെടുന്ന അച്ഛനെ ഓര്‍ത്താണ് ദു:ഖിച്ചത് .
തറവാട്ടു മുറ്റത്തെ തുളസ്സിത്തറയില്‍ ആര് വിളക്ക് വയ്ക്കും....?
ഇന്ന് അച്ഛനോട് പറയാം, ഇനി അച്ഛന്‍ ഒറ്റയ്ക്കാകില്ലെന്ന്.
നഷ്ട സൗഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് എന്ത് തിളക്കമാണ് .
"ന്റെ..സുന്ദരിക്കുട്ടീ"ന്നെ അച്ഛന്‍ വിളിച്ചിട്ടുളളു ..ആ സ്നേഹ ലാളനകള്‍  ആവോള മാസ്വദിച്ച ബാല്യവും കൌമാരവും.
അമ്മയില്ലെന്ന കുറവറിഞ്ഞില്ല. പഠിപ്പിച്ച് ഒരു ജോലി നേടിത്തന്നപ്പോള്‍ അച്ഛന്റെ അടുത്ത ആശയായിരുന്നു വിവാഹം. മകളെ ഒരു നല്ല കുടുംബത്തിലെത്തിക്കാന്‍ എതോരച്ഛനെയും പോലെ തന്റെ അച്ഛനും ആഗ്രഹിച്ചു; എത്ര കഷ്ടപ്പെട്ടാലും.
ഏറെ ആലോചനകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഒടുവില്‍ ഏറ്റവും പൊരുത്തമെന്നും വിശേഷപ്പെട്ടതെന്നും നിനച്ച് നിശ്ചയിക്കപ്പെട്ട വിവാഹം.
കുടുംബം.....സമ്പത്ത് ...സൌന്ദര്യം...!എല്ലാം ഒന്നിനൊന്നു മെച്ചം !

അച്ഛന്റെ ഇഷ്ടത്തിനപ്പുറം  ഒന്നുമില്ലായിരുന്നു. പക്ഷേ ,
അരവിന്ദേട്ടന്റെ ദുര്‍വാശി അന്നേ മനസ്സിൽ  കൊണ്ടു. 

"ഒന്ന് രണ്ടു തലമുറയ്ക്ക് വേണ്ടതിലേറെ ഞാന്‍ സമ്പാദിച്ചി ട്ടുണ്ട് . പൊന്നും പണവും ഒന്നും എനിക്ക് വേണ്ട. എന്റെ കാര്യ ങ്ങള്‍ നേരാം വണ്ണം നോക്കാന്‍ ഒരാൾ വേണം. അത്രതന്നെ.''

ആ ആദര്‍ശ ധീരത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി .പക്ഷെ ഏറെ കഷ്ടപ്പെട്ട് നേടിയ ഒരു ജോലി ....അതിനു വേണ്ടി വാങ്ങിയ കടങ്ങള്‍ കൊടുത്തു തീര്‍ന്നിട്ടില്ല. അതിനു മുമ്പ് അത് വേണ്ടെന്നു വയ്ക്കുക.
അംഗീകരിക്കാന്‍ മനസ്സ് മടിച്ചു.
" എല്ലാം നല്ലതിനെന്ന് കരുത് മോളെ.''.
അച്ഛന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ രാജിക്കത്ത് നല്‍കുമ്പോള്‍ അരുന്ധതിടീച്ചര്‍  ഉപദേശിച്ചു. "വിഡ്ഢിത്തമാണ് കുട്ടി,ഒരു ജീവിതമാര്‍ഗം പാടെ ഉപേക്ഷിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേയ്ക്ക് കാലൂന്നണമെന്ന ഈ തീരുമാനം...''
ഒരമ്മയെപ്പോലെ തന്നെ സ്നേഹിച്ച ടീച്ചര്‍ ആ വാക്കുകൾ കൊള്ളാനും തള്ളാനും ആയില്ല.
തന്റെ വിഷമം കണ്ട്  ടീച്ചര്‍ തുടര്‍ന്നു
 "നിര്‍ബന്ധമാണെങ്കില്‍ ലീവെടുക്കുക അഞ്ചോ പത്തോ കൊല്ലത്തേയ്ക്ക്. തിരിച്ചു വരണമെന്ന് തോന്നിയാല്‍ ആകാമല്ലോ.''
ഒരിക്കലും തിരിച്ചു വരണമെന്ന് ആശിച്ചില്ല. എങ്കിലും ടീച്ച റുടെ വാക്കുകൾ  നിരസിച്ചു എന്നു  തോന്നാതിരിക്കാന്‍ ഏതാ നും ലീവ് ഫോറങ്ങളില്‍ ഒപ്പിട്ടു നല്കി.
പിന്നീട് അതേപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല.
അരവിന്ദേട്ടന്റെ സ്നേഹത്തിലും തേനൂറുന്ന വാക്കുകളിലും മതി മറന്നു പോയി.
പോറ്റി  വളര്‍ത്തിയ അച്ഛനെ പ്പോലും മറന്ന മട്ടായി. ഇടയ് ക്കിടെയുള്ള അച്ഛന്റെ സന്ദർശനം കൂടിയായപ്പോള്‍ ജനിച്ചു വളർന്ന വീട്ടിലേയ്ക്ക് പോകേണ്ട ആവശ്യമേ ഉണ്ടായില്ല.
പിന്നീട് പോകണം എന്ന് തോന്നിയപ്പോഴാകട്ടെ ""ഓ....അവിടെയാരിരിക്കുന്നു....
കണ്ടു കാഴ്ചകളുമായി തന്ത മുടങ്ങാതെ ഇങ്ങെത്താറില്ലേ''
എന്ന ഭര്‍ത്തൃമാതാവിന്റെ പരിഹാസമാണ് കേട്ടത്. അരവിന്ദേ ട്ടനോടൊപ്പം അന്ന് പടിയിറങ്ങുമ്പോള്‍ അച്ഛന്‍ അണച്ചു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു  നല്‍കിയ യാത്രാമൊഴി.
" "മോളെ ...ഈ അവസരത്തില്‍ നിനക്കുവേണ്ട ഉപദേശം നൽ കേണ്ടവള്‍ നേരത്തെ പോയി....ചെല്ലുന്നിടത്ത്  നിനക്ക് അമ്മയെ കിട്ടും. ഭര്‍ത്താവിന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കണം. ഇടയ്ക്കൊക്കെ വരിക എന്നല്ലാതെ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരാനുള്ള താവളമാണ് ഇവിടുള്ളത് എന്ന്  കരുതരുത്."
ഒരിക്കലും അങ്ങനെ കരുതിയില്ല.
ആരതിയുഴിഞ്ഞു സ്വീകരിച്ച ഭര്‍ത്തൃ മാതാവില്‍ സ്വന്തം അമ്മയെ കണ്ടു.
പരാതിയും പരിഭവവുമില്ലാതെ കഴിഞ്ഞു കൂടിയ ദിനങ്ങള്‍ ... ഏറെ ആശിക്കാനുള്ള ഒരു ജീവിതമാണ്‌ തന്റെതെന്ന് വിചാ രിച്ചിട്ടില്ല. പ്രതീക്ഷിച്ചതില്‍ ഏറെ കിട്ടിയ സംതൃപ്തിയാണ് 
ഉണ്ടായിരുന്നത്.
മധുവിധുവിന്റെ നാളുകളില്‍ അരവിന്ദേട്ടന്റെ വാക്കുകളില്‍ മനസ്സ് പൂത്തുലയുകയായിരുന്നു. മരുമകളെപ്പറ്റി അയൽക്കാരോട് പറയുന്ന അമ്മയ്ക്ക് ആയിരം നാവായിരുന്നു.
പക്ഷേ 
എവിടെയാണ് തെറ്റ് പറ്റിയത്...? പ്രതീക്ഷയ്ക്കുപരി ലഭിച്ചപ്പോള്‍ താന്‍ നിലമറന്ന് ആഹ്ലാ ദിച്ചുവോ? അല്ലെങ്കില്‍ എല്ലാം നീര്‍ക്കുമിളകള്‍ പോലെ...!!

ആദ്യ ഗര്‍ഭത്തിന്റെ ആനന്ദം അനുഭവിച്ച ദിനങ്ങള്‍  മറക്കാന്‍ വയ്യ .അരവിന്ദേ ട്ടന്റെയും അമ്മയുടെയും ശ്രദ്ധയും  ശുശ്രൂഷ യും  മനസ്സില്‍ അഭിമാനമുയര്‍ത്തി .അങ്ങു തിരിഞ്ഞാലും ഇങ്ങു തിരിഞ്ഞാലും ഉപദേശം ."എന്റെ പൊന്നുമോനെ വേദനിപ്പിക്കല്ലേ...''
പൊന്നുമോന്‍...പൊന്നുമോന്‍...ഓരോ വാക്കിലും  തുളുമ്പിയ  ആവേശം....
ആ സ്നേഹക്കൂടുതല്‍ കൊണ്ട് ചടങ്ങുകള്‍ പോലും വേണ്ടെ ന്നു വച്ചു.
അച്ഛനൊറ്റയ്ക്കു കഴിയുമോ പ്രസവ ശുശ്രൂഷകളൊക്കെ...?!
 ...പ്രസവമുറിയിലേയ്ക്ക് തന്നെ കൊണ്ട് പോകുമ്പോള്‍ അര വിന്ദേട്ടന്‍  ഉത്കണ്ഠാകുലന്‍ ആയിരുന്നു. തലേന്ന് രാത്രി തന്റെ വീര്‍ത്ത  ഉദരത്തില്‍ മുഖം ചേര്‍ത്ത് അരവിന്ദേട്ടന്‍ പറഞ്ഞ വാക്കുകള്‍ പെട്ടെന്നോര്‍ത്തു.
"ന്റെ പുന്നാര മുത്തിനെ അച്ഛന്‍ കാത്തിരിക്കുകയല്ലേടാ കള്ളാ''
എന്നിട്ടോ.?
കാത്തിരുന്നു കിട്ടിയത് ഒരു പെണ്‍ കുഞ്ഞാണെന്നറിഞ്ഞ് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മുഖം ഇരുണ്ടു. ഒരു ആണ്‍കുട്ടിയെ ആണ് അവര്‍ ആഗ്രഹിച്ചിരുന്നത് എന്ന് മനസ്സിലായി.ആണായാലും പെണ്ണായാലും തന്റെ മാതൃത്വം പൂര്‍ണ്ണമാക്കിയ പൊന്‍മുത്ത്.... ...!

ശ്രീമോളെ അരവിന്ദേട്ടന്‍ സ്നേഹിച്ചതേയില്ല.ആ അവഗ ണനയുടെ ബാക്കി പത്രമായിരുന്നു താനും. എത്ര പെട്ടെന്നാ ണ് അരവിന്ദേട്ടന്റെ സ്വഭാവം പരുക്കനായത്?  തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം ...ഒന്നും പറഞ്ഞു കൂടാ ശരിയെ ന്നോ തെറ്റെന്നോ നോക്കാതെ അടി വീണുകഴിയും. അമ്മ പോലും ഒരാശ്വാസ വാക്ക് ചൊല്ലിയില്ല.
മാത്രമല്ല തന്നെ വാനോളം പുകഴ്ത്തിയ ആ നാവില്‍ നിന്നും ശാപ വാക്കുകള്‍ ഒഴിയാതെയായി.
"ആദ്യത്തേത് ആണ്‍ കുട്ടിയാകണേ  എന്ന് പ്രാര്‍ഥിച്ചതാ .ങാ ...പാത്രം നന്നാകേണ്ടേ..?''
അയല്‍ക്കാരോട് പരാതി പറയുന്നത് പലപ്പോഴും കേട്ടു. മനസ്സ് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ദിവസം അരവി ന്ദേട്ടനോട് ചോദിച്ചു."ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്ര വലിയ തെറ്റാണോ?''
 ഒരു മറു ചോദ്യമാണ് മറുപടിയായത്.
"എന്താ ഇപ്പം അങ്ങനെ തോന്നാന്‍...?''
അതല്ല പ്രതീക്ഷിച്ചത്. 
"സാരമില്ല അശ്വതി... എന്തായാലും നമ്മുടെ മോളല്ലേ..''
എന്നൊരാശ്വാസവാക്കാണ് .
അതൊക്കെ പ്രതീക്ഷയ്ക്കപ്പുറം എന്ന് ബോധ്യമായപ്പോള്‍ തേങ്ങലൊതുക്കി പറഞ്ഞു..
  "അല്ല അരവിന്ദേട്ടന്റെയും അമ്മയുടെയും ഈ ഭാവം കാണുമ്പോള്‍...''
"ങാ ...അല്പം ശ്രദ്ധക്കുറവാ  ...ഇനി നോക്കാം.''
ശ്രദ്ധക്കുറവോ..? എന്താണ് സൂചന എന്നു വ്യക്തമായില്ല.
ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു ആണ്‍ കുഞ്ഞിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താന്‍ അരവിന്ദേട്ടന് കഴിയുമായിരുന്നുവൊ.. ?
കഴിവ് അതിലായിരുന്നില്ലെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി.

ഉടനെ ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിച്ചതേ  ഇല്ല.
ശ്രീമോള്‍ക്ക് മൂന്നു വയസ്സെങ്കിലും ആയിട്ട് മതി. അതിനു വേണ്ട എല്ലാ ഉപദേശങ്ങളും ഡോക്ടര്‍ തന്നതുമാണ്. പക്ഷേ  അരവിന്ദേട്ടന്റെ ദുര്‍വാശി അവിടെയും ജയിച്ചു. ഒരു വര്‍ഷം എത്തും മുമ്പ് രണ്ടാമതൊരു കുഞ്ഞും എന്ന സത്യം മനസ്സിന് അംഗീകരിക്കേണ്ടി വന്നു. അതറിഞ്ഞപ്പോള്‍ അതു വരെ കാണാത്ത സ്നേഹപ്രകടനങ്ങളാണ് അരവിന്ദേട്ടനില്‍ കണ്ടത്. ഡോക്ടറെ  കാണിക്കാനും മരുന്നും ഗുളികകളും കൃ ത്യമായ് നൽകാനും ഉത്സാഹിച്ചത് അരവിന്ദേട്ടനാണ്. ലാബറ ട്ടറി ടെസ്റ്റുകളും സ്കാനിങ്ങുമൊക്കെ യഥാസമയം നടത്തി. പക്ഷെ ആറാം മാസത്തിൽ  ഒരു അബോർഷനാണ് ഉണ്ടായ ത്. ഒരു പ്രസവത്തേക്കാള്‍ വേദനയും അസ്വസ്ഥതകളും അ നുഭവിക്കേണ്ടി വന്നു. ആസ്പത്രിയില്‍ നിന്നും പോരുമ്പോള്‍  ഡോക്ടര്‍ ഓർമ്മിപ്പിച്ചു. 
"ആരോഗ്യം നന്നായി ശ്രദ്ധിക്കണം.ഇനി ഇങ്ങനെ സംഭവി ക്കരുത്.''
 അരവിന്ദേട്ടന്റെ വിഷമം ഓർത്താണ് അന്ന് വേവലാതിപ്പെ ട്ടത്. പക്ഷെ തന്നെ ആശ്വസിപ്പിച്ചത് അദ്ദേഹമാണ്. ശ്രീമോ ളോട് കാണിക്കുന്ന അവഗണന കണ്ട്‌  അരവിന്ദേട്ടനോട് തോന്നിയിരുന്ന അമർഷം പാടെ മാറി.
ആ സ്നേഹപ്രകടനത്തില്‍ മനസ്സ് ആർദ്രമായി നാളുകൾ കഴിയവേ വീണ്ടും അസ്വസ്ഥതകള്‍ തലപൊക്കി എന്തെല്ലാ മോ താളപ്പിഴകള്‍ മനസ്സിനെ അലട്ടുകയായിരുന്നു. അമ്മയുടെ കുത്ത് വാക്കുകളും അരവിന്ദേട്ടന്റെ ക്രൂരമായ പെരുമാറ്റങ്ങളും ശ്രീമോളെ  ഓർത്ത്  സഹിച്ചു.
അച്ഛന്റെയും അച്ഛമ്മയുടെയും സ്നേഹം കൂടി അവള്‍ക്കു നൽ കാന്‍ ശ്രദ്ധിച്ചു.
വീണ്ടും  ഒരു കുരുന്നു ജീവൻ  തന്റെ ഗർ ഭാപാത്രത്തില്‍ രൂപം കൊണ്ടത് അറിയാന്‍ വൈകി. പതിവിലേറെ ക്ഷീണവും തളർച്ചയും ഉണ്ടായപ്പോഴാണ് സംശയം തോന്നിയത്. അടി വയറ്റില്‍ അനക്കം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അപ്പോള്‍. അരവിന്ദേട്ടനോട് പറയണമെന്ന് തോന്നിയില്ല. പറഞ്ഞിട്ടും വലിയ കാര്യമൊന്നും ഇല്ലല്ലോ. അത്രയ്ക്കും ക്രൂരമായ ഭാവമായിരുന്നു ആ മുഖത്ത്. എങ്കിലും കഴിഞ്ഞ അബോർഷ നെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറഞ്ഞപ്പോള്‍ അദ്ദേഹത്തോ ട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. നിർവികാരതയോടെയെ ങ്കിലും ഡോക്ടറെ കാണിക്കാന്‍ മടിച്ചില്ല.പ്രശ്നമൊന്നും ഇല്ലെന്നും ഇനി ഒരുമാസം കഴിഞ്ഞു വന്നാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സുതണുത്തു  . കടലാസ്സില്‍ കുറി ച്ച് തന്നിട്ടുള്ള ഗുളിക മാത്രമേ കഴിക്കേണ്ടു എന്ന് ഡോക്ടര്‍ പ്രത്യേകം ഓർമ്മിപ്പിച്ചു. മടക്കത്തില്‍ അരവിന്ദേട്ടന്റെ സുഹൃ ത്തിന്റെ ലബോറട്ടറിയില്‍ കയറി കഴിഞ്ഞ തവണത്തെ ടെസ്റ്റുകള്‍ ആവർത്തിച്ചു. ഇനി ഡോക്ടറെ  കാണാന്‍ ചെ ല്ലുമ്പോൾ ടെസ്റ്റ്‌ റിസൾട്ടും കൊണ്ട് പോകണമത്രേ...
ഡോക്ടര്‍ അങ്ങനെ പറഞ്ഞത് കേട്ടില്ല. പറഞ്ഞിട്ടുണ്ടാകും പക്ഷെ...ടെസ്റ്റ്‌ റിസൾട്ടു കണ്ട അരവിന്ദേട്ടന്റെ മുഖഭാവം മാറിയത് ഉൾക്കിടിലത്തോടെ കണ്ടു. ആ ഭാവം ദിവസങ്ങ ളോളം നീണ്ടു നിന്നു. എന്താണ് കാരണം എന്നറിയണം എന്നു ണ്ടായിരുന്നു.പക്ഷെ ചോദിച്ചില്ല. എന്നാല്‍  മറ്റൊരു ഡക്ട റെ കാണാന്‍ ദിവസം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ കാരണം ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. കിട്ടിയ മറുപടി ഒട്ടും തൃപ്തികരംആയിരുന്നില്ല.                                                                                                                     ഏറെ താല്പര്യത്തോടെ തന്നെ നോക്കുന്ന ഡോക്ടര്‍... കഴിഞ്ഞ അബോര്‍ഷനില്‍ മരണത്തില്‍ നിന്നാണ് തന്നെ അവര്‍ രക്ഷിച്ചത്. അവരുടെ വാക്കുകളാണ് മനസ്സിന് ശക്തി യും സമാധാനവും നൽകിയത്. അവരെ ഒഴിവാക്കി മറ്റൊരു ഡോക്ടറെകാണാൻ നിർബന്ധിക്കുന്നത് എന്തിനായിരിക്കും?  അപകട സൂചന മനസ്സില്‍ നുരകുത്തിയപ്പോള്‍ അദ്ദേഹം അറിയാതെ പഴയ ഡോക്ടറെ കാണാന്‍ ചെന്നു. നിറഞ്ഞ അമര്‍ഷത്തോടെയാണവര്‍  തന്നെ അവര്‍ സ്വീകരിച്ചത്.
"നിങ്ങള്‍ വിദ്യാഭ്യാസമുള്ള സ്ത്രീയല്ലേ.. കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം  ആരോഗ്യത്തിനു ഹാനികരമാണെന്ന് ഞാനിനി യും പറഞ്ഞു തരണോ..?''
ഒരു തരം  മരവിപ്പോടെ ഡോക്ടറെ പകച്ചു നോക്കി.
തന്റെ ഭാവം കണ്ടാകണം ഡോക്ടര്‍ അല്പം മയത്തില്‍ തുടര്‍ന്നത്.
"അശ്വതി....കഴിഞ്ഞ പ്രാവശ്യം സ്വന്തം ഇഷ്ടപ്രകാരം ഗുളിക വാങ്ങിക്കഴിച്ചു ഗർഭം അലസിപ്പിച്ചത് മറന്നു പോയോ?
അന്ന് നിങ്ങളെ മരണത്തിൽ നിന്നാണ് ഞാൻ രക്ഷിച്ചത്. അല്പം ബോധമുണ്ടെങ്കിൽ ഇനിയും ഒരു ഗർഭഛിദ്രത്തിനു നിങ്ങൾ ആഗ്രഹിക്കുമോ?ഇപ്പോൾ എന്ത് പ്രശ്നമാണ് നിങ്ങൾ ക്കുള്ളത്...?മൂത്ത കുട്ടിക്കു മൂന്നു വയസ്സുകഴിഞ്ഞു. ഇനി വേണ്ട എന്നാണെങ്കിൽ ഈ പ്രസവം കഴിഞ്ഞിട്ട് നിർത്തിക്കൂടെ?
ഏതോ ഭീകര സ്വപ്നത്തിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർ ന്നു. കഴിഞ്ഞത് ഒരു അലസിപ്പിക്കൽ ആയിരുന്നുവെന്നൊ? ""അതെ ഒരു ഗർഭിണി ഒരിക്കലും കഴിക്കരുതാത്ത ഗുളികകളാ ണ് അന്ന് നിങ്ങൾ കഴിച്ചത്. വേണമെങ്കിൽ  നിങ്ങൾക്കെതി രെ എനിക്ക് നിയമനടപടികൾ സ്വീകരിക്കാമായിരുന്നു.. നി ങ്ങളുടെ ഭർ ത്താവ് കാലുപിടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ക്ഷമിച്ചത്.'' 
കേൾക്കുന്നത് സത്യമാണോ എന്ന് ഒരു നിമിഷം ശങ്കിച്ചു .
വരുമ്പോൾ മേശവലിപ്പിൽ നിന്നും എടുത്ത ടെസ്റ്റ്‌ റിസൾട്ട് ഡോക്ടറുടെ നേരെ നീട്ടുമ്പോൾ അവർ അത്ഭുതത്തോടെ തിരക്കി.
"ഇതെന്താ.?ഞാനൊരുടെസ്റ്റിനുംആവശ്യപ്പെട്ടിരുന്നില്ലലോ.''
ടെസ്റ്റ്‌ റിസൾട്ട് പരിശോധിച്ച് ഡോക്ടർ സഹതാപത്തോടെ നോക്കി
"ഇതിൽ ഒന്നേ പറയുന്നുള്ളൂ. അശ്വതിയുടെ ഗർഭത്തിൽ വളരുന്നത് ഒരു പെണ്‍കുഞ്ഞാണ്.''
പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായോ...?
അതെ ...മനസ്സിലാകുന്നു....എല്ലാം മനസ്സിലാകുന്നു.
സംഭവിച്ചത് അതാണ്‌. തന്റെ ആരോഗ്യ സംരക്ഷണത്തിന് എന്നപേരിൽ എടുത്തു തന്നു കൃത്യമായി കഴിപ്പിച്ചത് തന്റെ വയറ്റിൽ വളരുന്ന പെണ്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള വിഷമായിരുന്നു.
അച്ഛൻ...!കഷ്ടം...!! ഇങ്ങനെയും ഒരച്ഛ ൻ...!!
ഒന്നിനെക്കൊണ്ട് തൃപ്തിയാകാതെ വീണ്ടും ഒരു കൊലപാതകം കൂടി....അതിനു സമ്മതിക്കാത്ത ഡോക്ടർ കഴിവില്ലാത്തവർ എന്ന് പറഞ്ഞ് പണം കിട്ടിയാൽ ഇതു തെമ്മാടിത്തരത്തിനും കൂട്ട് നിൽ ക്കുന്ന മറ്റൊരു ഡോക്ടറെ തേടി ....
ഇല്ല ഒന്നിനെ അറിയാതെങ്കിലും കൊന്ന പാപം എങ്ങനെ തീർക്കും .....?
വീണ്ടും ഒന്നിനെക്കൂടിയോ...?
ഡോക്ടറുടെ കൈപിടിച്ച് യാചിച്ചു.
"ക്ഷമിക്കണം. ഞാൻ..ഇതൊന്നും അറിഞ്ഞിരുന്നില്ല.''
ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഹൃദയം പ്രക്ഷുബ്ധമായി രുന്നു.
ഭർത്താവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും ഇത്രനാൾ കഴിഞ്ഞത് മൌഡ്യം .
ഇത് ശീലാവതിമാരുടെ കാലമല്ലെന്നു എന്തു കൊണ്ട് മറന്നു?
പുരുഷന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണോ സ്ത്രീയുടെ കടമ.....
വിട്ടുവീഴ്ചയും സഹനവും ത്യാഗവും ക്ഷമയുമെല്ലാം സ്ത്രീക്കുമാത്രം..
പുരുഷന്റെ എതാഗ്രഹങ്ങൾക്കും എറാൻ മൂളുന്ന ഒരുപകരണം മാത്രമാണോ ഭാര്യ.....?
അല്ലെന്നറിയാമായിരുന്നുവെങ്കിലും ഒരു സാധാരണ ഭാര്യ യാകാനെ ആഗ്രഹിച്ചുള്ളു.
ഭർത്താവിന് വിധേയയായി ...കുടുംബഭദ്രതയ്ക്കായി സ്വന്ത മിഷ്ടങ്ങൾ ബലികഴിച്ചു..മറുത്തൊരുവാക്ക്....സ്വന്തമായ ഒര ഭിപ്രായം...ഒന്നും ഉണ്ടായില്ല.
പക്ഷേ, ഒരാദർശ ഭാര്യയുടെ പരിവേഷം കാത്തു സൂക്ഷിച്ചിട്ട് എന്ത് നേടി...?താൻ നൊ ന്തുപെറ്റ മകളാണ് ഒരു സ്ത്രീ ജന്മം എന്നതിന്റെ പേരിൽ  അവഗണിക്കപ്പെടുന്നത്. പിറക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരച്ഛൻ കുരുതി കൊടുത്തത് തന്റെ മകളെയാണ്.വീണ്ടും ഒരു കുരുതിക്ക് കൂടി താൻ പങ്കാളി യാകുക.....!
കരയാൻ തോന്നിയില്ല. പൊരുതണം. ഈ അനീതിക്കെതി രെ പടനീക്കം നടത്തണം. സ്വന്തം വ്യക്തിത്വം പോലും അടി യറവച്ച്, പൊറുക്കാനാകാത്ത ക്രൂരതകൾക്ക് അറിയാതെങ്കി ലും പങ്കാളിയാകേണ്ടി വന്ന തെറ്റ് തിരുത്തിയേ  തീരു....

ആസ്പത്രിക്ക് മുന്നിൽ  തന്നെ അന്വേഷിച്ചെത്തിയ അരവി ന്ദേട്ടനെ കണ്ടപ്പോൾ രക്തം തിളച്ചു.സ്ഥലകാല ബോധമറ്റ്‌ അലറി.
"ദുഷ്ടൻ...! സ്വന്തം കുഞ്ഞിനെ കൊന്ന ദുഷ്ടൻ ..!''
അരവിന്ദേട്ടന്റെ കണ്ണുകൾ  ചുവക്കുന്നതു കണ്ടു...പിന്നിൽ നിന്നും ഡോക്ടറുടെ വിളിയും കേട്ടു .
നിന്നില്ല .വീട്ടിലേയ്ക്കോടി.
പിന്നാലെ സ്കൂട്ടറിൽ എത്തിയ അരവിന്ദേട്ടൻ വഴിതടഞ്ഞു അടക്കിയ സ്വരത്തിൽ മുരണ്ടു."ഉം...കയറ് .വെറുതെ സീനുണ്ടാക്കരുത്.''
ആജ്ഞ ..
ചുറ്റിലും നോക്കി. ധാരാളം ആളുകൾ.. അവരുടെ ശ്രദ്ധ തങ്ങ ളിലേയ്ക്ക് തിരിയുന്നതറിഞ്ഞപ്പോൾ കണ്ണീർവിഴുങ്ങി പിന്നിൽ
ക്കയറി.
കിടപ്പ് മുറിയുടെ സ്വകാര്യതയിലെത്തുവോളം നിർവികാര ഭാവം കാട്ടിയ അരവിന്ദേട്ടൻ ഒരു നിമിഷം കൊണ്ട് ആകെ മാറുന്നത് ഉള്ളിൽ കത്തുന്ന വേദനയോടെ നോക്കി നിന്നു.ഒരു സ്വാന്തനം കാത്ത തന്റെ കവിളിൽ ആ ഉരുക്ക് മുഷ്‌ടികൾ ആഞ്ഞു പതിച്ചു.
ഒന്നല്ല. പലതവണ.
കരഞ്ഞില്ല. എല്ലാ പ്രതികാരാവേശവും നോട്ടത്തിൽ ഉൾ ക്കൊള്ളിച്ചു നിന്നു
സമനില തെറ്റിയവനെപോലെ അരവിന്ദേട്ടൻ അലറി.
" അതേടി...നിന്റെ ഗർഭം അലസിപ്പിച്ചത് തന്നെയാ. എന്റെ ഇഷ്ടം...അതെന്റെ ഇഷ്ടം...ഇനിയും ഞാനത് ചെയ്യും.ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കാനല്ലാതെ നിന്റെ ഒരു ഗർഭവും പൂർണമാകാൻ ഞാൻ അനുവദിക്കില്ല. സത്യം...സത്യം....!!''
എല്ലാം കേട്ട് നിന്ന ഭർത്തൃ മാതാവിൽ നിന്നെങ്കിലും ഒരു സമാധാന വാക്ക് പ്രതീക്ഷിച്ചതും തെറ്റി.
"ഓന് വേണ്ടാച്ചാൽ നെനക്കങ്ങ് സമ്മതിച്ചാലെന്താ ..? ആണ്ടിലാണ്ടിലിങ്ങനെ പെണ്ണിനെ പെറ്റിട്ടാൽ ചെലവു കൊറെയൊള്ളതാ..''
അരവിന്ദേട്ടനൊഴികെ അഞ്ചു പെണ്‍മക്കൾക്ക് ജന്മം നൽ കിയ ഒരമ്മയാണത് പറഞ്ഞത്.
അശനിപാതം പോലെ അരവിന്ദേട്ടന്റെ അവസാന വാക്കു കളും എത്തി.
"രണ്ടിലൊന്ന് തീരുമാനിക്കാം.. ഒന്നുകിൽ എന്നെ അനുസരി ക്കുക ...അല്ലെങ്കിൽ..''
തുടരാതെ തന്നെ വ്യക്തമായി.
ഭർത്തൃഹിതം എത്ര ഹീനമായാലും അനുസരിച്ചാൽ ഒരു ഭാര്യയായി ഇവിടെക്കഴിയാം....അവഗണിക്കപ്പെട്ടു വളരുന്ന ഒരു മകളെ ഓർത്ത് വേദനിച്ച് ....ഒരാണ്‍കുട്ടിയെ തടയുവോ ളം ഗർഭപാത്രം വൃത്തിയാക്കി സൂക്ഷിച്ച് ...
എന്തിന് ....?എന്തിന് ...?
തീരുമാനിക്കാൻ രണ്ടാമതൊരാലോചന വേണ്ടിയിരുന്നില്ല. എന്നിട്ടും ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു.
നഷ്ടമാകുന്നതെന്തെന്നറിയാതെയല്ല.
ഒറ്റപ്പെടലിന്റെ ഭവിഷത്തുകൾ ഓർക്കാഞ്ഞുമല്ല.
പക്ഷേ,
മാതൃഭാവത്തിനു നേരെ കാർക്കിച്ചു തുപ്പുന്ന ഈ കരാളതയ് ക്കെതിരെ പ്രതികരിക്കാതെ വയ്യ...
മുന്നോട്ടുള്ള പാത ദുർഘടമാകാം .ഇതുവരെ അന്വേഷിച്ചി ട്ടില്ലെങ്കിലും പ്രതീക്ഷയുണ്ട്...അരുന്ധതിടീച്ചർ തന്റെ ലീവ് അന്ന് ശരിയാക്കിയിട്ടുണ്ടെങ്കിൽ അത് തീരാൻ ഇനിയും ദിവസങ്ങൾ  ഉണ്ട്.
ഇല്ലെങ്കിൽ...., അച്ഛൻ തനിക്കു തന്ന വിദ്യാഭ്യാസം തന്റെ ജീവിത മാർഗ്ഗമാകും.
അഥവ കൂലിപ്പണിയെങ്കിൽ അതിനും തയ്യാർ .....!!
പെട്ടെന്ന് തന്നെ കാണുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാകുന്ന ഭാവം മനസ്സിലുണ്ട്.
ഒരിക്കലും അച്ഛൻ തന്നെ കുറ്റപ്പെടുത്തുകയില്ല. കാരണം
അത് തന്റെ അച്ഛനാണ്. മകളെ നിധിപോലെ കരുതിയ , മകൾക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ..

ആഹ്ളാദത്തോടെ  തുള്ളിച്ചാടി  മുന്നിൽ നടക്കുന്ന ശ്രീമോളെ നോക്കി അശ്വതി മന്ത്രിച്ചു.
"പൊന്നുമോളെ....ഈ മടക്കയാത്ര നിനക്ക് വേണ്ടിയാണ്. പിന്നെ  ഈ ഉദരത്തിൽ വളരുന്ന നിന്റെ അനുജത്തിക്കു വേണ്ടിയും...''

Tuesday, June 10, 2014

തിരിച്ചു വരാത്തവര്‍

തിരിച്ചു വരാത്തവര്‍ 


സന്ദര്‍ശകഗാലറിയിലെ ടി വിയില്‍ ദുബൈ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുന്നു എന്ന അറിയിപ്പ് തെളിഞ്ഞപ്പോള്‍ അശ്വതിയുടെ മനസ്സില്‍  ആശ്വാസത്തിന്റെ തണുപ്പ് വീണു.
ഏഴു മണിക്കൂറായി അവള്‍ കാത്തിരിക്കുന്നു.ഇപ്പോഴാണ് എത്തുക എന്നറിയിച്ചിരുന്നെങ്കില്‍ ഈകാത്തിരിപ്പു വേണ്ടി വരുമായിരു ന്നില്ല.
അറിയിക്കാത്തതിനു ആലീസിനെ കുറ്റപ്പെടുത്താനും പറ്റില്ല . വരുന്ന വിവരം പോലും ആരോ പറഞ്ഞു അശ്വതി അറിഞ്ഞെ ന്നെ ഉള്ളു.
"പിന്നെന്തിനാ സ്വീകരിക്കാന്‍ നീ പോകുന്നത്...?" എന്ന് അച്ഛന്‍ ചോദിച്ചത് അതുകൊണ്ടാണ്.പക്ഷെ ആലീസ് തന്നെ വിവരം അറിയിക്കാത്തത് മനപ്പൂര്‍വമല്ലെന്നു അശ്വതിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. കാരണം അങ്ങനൊരു ബന്ധമല്ലല്ലോ അവരുടേത്.
അഞ്ചുകൊല്ലം മുമ്പ്  ഇതേ സ്ഥലത്ത് വച്ച് യാത്ര പറഞ്ഞ പ്പോള്‍ ആലീസ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
"മരിച്ചാലും മറക്കില്ലശ്വതി....നീയില്ലായിരുന്നെങ്കില്‍ എനിക്കീ ഭാഗ്യം ഒരിക്കലും കിട്ടുമായിരുന്നില്ല."
വലിയ ത്യാഗം ചെയ്തു എന്ന ഭാവമൊന്നും അശ്വതിക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. തനിക്കാകുന്ന സഹായം മറ്റൊരാള്‍ക്ക് നല്കുക. അത് സാധാരണ മനുഷ്യധര്‍മ്മ മല്ലെ... ഇല്ലായ്മയും വല്ലായ്മയും അറിയുന്ന ഉറ്റ സുഹൃത്തുക്കള്‍ ആകുമ്പോള്‍ അതില്‍ ഒട്ടും അത്ഭുതമില്ല.
സത്യത്തില്‍ ഒരിക്കലും പൊരുത്തപ്പെടേണ്ടവര്‍ ആയിരുന്നിള്ളവര്‍. തികച്ചും വ്യത്യസ്തമായ ചുറ്റുപാടിന്നുടമകള്‍.
ആര്‍ഭാടങ്ങള്‍ക്കു നടുവിലായിരുന്നു ആലീസ് പിറന്നു വീണത്... ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അശ്വതിയും. എന്നാല്‍ തികച്ചും വേറിട്ട ജീവിതാനുഭവങ്ങളിലൂടെയാണ് അവര്‍ വളര്‍ന്നത്.
പണത്തിനു മീതെ മറ്റൊന്നുമില്ലെന്ന് അഹങ്കരിച്ച അപ്പന്റെയും അച്ചായന്മാരുടെയും ഇടയില്‍ അമ്മയും ആലീസും ഒന്നുമായിരു ന്നില്ല.  അവളുടെ കൊച്ചു കൊച്ച് ആവശ്യങ്ങള്‍  പോലും ആരും സാധിച്ചു കൊടുത്തില്ല. പഠനത്തിന്റെ കാര്യത്തില്‍  പത്താം ക്ളാസുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ  പിന്നീടുള്ള പഠനത്തിന് പണം മുടക്കേണ്ട കാര്യമില്ല എന്നായി രുന്നു അച്ചായന്മാരുടെ തീരുമാനം .

കെട്ടിച്ചു വിടാന്‍ വേണം ഒരു നല്ല തുക.അതിന്റെടേല് പഠിപ്പിനും കൂടി...?

പഠനം നിര്‍ത്തിക്കൊള്ളാന്‍ അവര്‍ അന്ത്യശാസനം നല്കി.
അപ്പനും അച്ചായന്മാരുടെ ഭാഗത്താണെന്നത് അവളെ ഏറെ വിഷമിപ്പിച്ചു.
പണമില്ലഞ്ഞല്ല. അത് ചെലവാക്കാന്‍ മനസ്സില്ലാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ...
"ചാകുമ്പോള്‍ എല്ലാം പൊതിഞ്ഞു കെട്ടിക്കൊണ്ടു പോകുമോ?"

സഹികെട്ട് ഒരിക്കല്‍ അവള്‍ ചോദിച്ചു.
അപ്പന്റെ മുമ്പില്‍ കഠിനമായ സമരങ്ങള്‍  തന്നെ വേണ്ടിവന്നു ആലീസിനു ഓരോ ആവശ്യങ്ങളും നേടിയെടുക്കാന്‍ .
അവളുടെ ധിക്കാരത്തിന് അച്ഛനും അമ്മയും കൂട്ട് നില്‍ക്കുകയാ ണെന്ന പേര് പറഞ്ഞ് വീതം വയ്പ്പിച്ചും അല്ലാതെയും കിട്ടാ വുന്നത്ര കൈവശപ്പെടുത്തി അച്ചായന്മാര്‍ സ്വന്തം കാര്യം നോക്കിപ്പോയി.
പഠിപ്പ് ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ ആലീസിനു മുന്നത്തേക്കാള്‍ ദുരിതപൂര്‍ണ്ണമായിരുന്നു.
ഒരു ജോലി കിട്ടിയിട്ടുമതി വിവാഹം എന്നവള്‍ നിര്‍ബന്ധം പിടിച്ചു .പക്ഷെ കൈക്കൂലി കൊടുത്തോ  ശുപാര്‍ശ ചെയ്തോ പോലും ഒരു ജോലി നേടിക്കൊടുക്കാന്‍ ആരും സഹായിച്ചില്ല.
വന്ന വിവാഹാലോചനകളും സ്ത്രീധനത്തിന്റെ വിലപേശലില്‍ നടക്കാതെ പോയി....
"ഒന്നും വേണ്ട....പെണ്ണിനെ മാത്രം മതി "എന്ന് പറയാനുള്ള സൗന്ദര്യമൊന്നും ആലീസിനുണ്ടായിരുന്നില്ല. കോങ്കണ്ണ് ഒരു കുറവുമായിരുന്നു.
ഇതിനിടയിലാണ് ജീവിതകാലം മുഴുവന്‍ പണത്തിനു കാവലി രുന്ന അപ്പന്‍ ഗുരുതര മായ രോഗത്തിനടിപ്പെട്ടതും സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും മരണത്തിനു കീഴടങ്ങിയതും.
ജീവിതം ആലീസിനു ശരിക്കും ഒരു വെല്ലു വിളിയായത് അപ്പോഴാണ്‌.
ഒരു ജോലിക്ക് വേണ്ടി അവള്‍ മുട്ടാത്ത  വാതിലുകള്‍ ഇല്ല. ഒടുവിൽ  അവൾക്കൊരു ജോലി കിട്ടി. ദുബായിലെ ഇന്ത്യന്‍ സ്കൂളില്‍ .
പക്ഷെ പോകാനുള്ള പണം വേണം. സ്വാര്‍ത്ഥരായ രണ്ട് അച്ചായന്മാരും അവളുടെ മുന്നില്‍ കൈ മലര്‍ത്തി. അവളുടെ കാര്യത്തില്‍  അവര്‍ സ്വീകരിക്കാറുള്ള പതിവ് നിലപാട് തന്നെ.
വലിയ വീട്ടില് സമ്പത്തിനു നടുവിൽ  കഴിഞ്ഞിട്ടും സന്തോഷമെ ന്തെന്ന് അവള്‍ അറിഞ്ഞില്ല.
എന്നാല്‍ അശ്വതി അങ്ങനെയായിരുന്നില്ല.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. അവള്‍ക്കു വേണ്ടിയാണ് അവര്‍ അഹോരാത്രം കഷ്ടപ്പെട്ടത്. കിട്ടുന്നതില്‍ ഒരു പങ്ക് അവര്‍ അവള്‍ക്കായി സ്വരുക്കൂട്ടി വച്ചു. പുസ്തകങ്ങള്‍,വസ്ത്രങ്ങള്‍ , ഫീസ്‌ ...ഒന്നിനും അവള്‍ ബുദ്ധിമുട്ടിയില്ല. പലപ്പോഴും ആലീസിന് സഹായമായതും അശ്വതിയാണ്. 
ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലും അവളെ സഹായിക്കാന്‍ അശ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വീട്ടിനടുത്തുള്ള മാനേജ്മെന്റ്സ്കൂളില്‍ അടുത്ത വർഷം ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് പറഞ്ഞു വച്ച തുക.... പാവപ്പെട്ട അച്ഛനമ്മമാര്‍ ചോര നീരാക്കി  മകളുടെ ഭാവിക്ക് വേണ്ടി നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സമ്പാദ്യം...അതുപോരാഞ്ഞ് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്‌ സ്ഥലവും പുരയുംകൂടി പണയപ്പെടുത്തി ഒപ്പിച്ച അറുപതിനായിരം രൂപ.....
അശ്വതിയുടെ തീരുമാനം അംഗീകരിക്കാന്‍ അച്ഛനും അമ്മയും മടിച്ചു.   അവരുടെ സമ്മതം നേടിയെടുക്കാൻ അവള്‍ ഏറെ പാടുപെട്ടു . ആറ് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചു തരും എന്ന  ആലീസിന്റെ ഉറപ്പുകൂടിയായപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
പക്ഷെ കണക്കു കൂട്ടലുകള്‍ എവിടെയോ പിഴച്ചു.
എവിടെയായിരുന്നെന്ന് ഇപ്പോഴും നിശ്ചയമില്ല.
നന്ദി വാക്കുകൾ കോരി നിറച്ച കത്തുകൾ ആദ്യമൊക്കെ ആലീ സിൽ നിന്നും മുടങ്ങാതെ കിട്ടി. മൂന്നോ നാലോ മാസം കഴിഞ്ഞ പ്പോൾ, പണം ഉടനെ അയക്കും എന്നെഴുതിയ കത്താണ്‌ അവസാനം കിട്ടിയത്.
പക്ഷെ പണം കിട്ടിയില്ല. പിന്നീട് കത്തുകളും.അവിടെയ്ക്ക് പലവട്ടം എഴുതി. ഒരു പ്രതികരണവും കാണാതായപ്പോൾ ആകെ പരിഭ്രമിച്ചു. ആലീസ് എഴുതാഞ്ഞതാകില്ല. എന്തോ സംഭവിച്ചി ട്ടുണ്ട്.
അഡ്രസ് മാറിയതോ...? തപാൽ വകുപ്പിന്റെ അനാസ്ഥയോ?

ഉത്കണ്ഠ താങ്ങാനാകാതെ സണ്ണിച്ചായന്റെ വീട്ടിൽപ്പോയി അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ലെന്ന് മാത്രമല്ല പരിഹാസം ഏറ്റുവാങ്ങി പടിയിറങ്ങിപ്പോരേണ്ടിയും വന്നു.
എന്നാൽ അതേ സണ്ണിച്ചായൻ ആണ് ആലീസ് വരുന്ന വിവരം അറിയിച്ചതും..അഞ്ചു കൊല്ലം മുമ്പ് ഉടനെ അയക്കുന്നു എന്ന് ആലീസ് അറിയിച്ച തുക എല്പ്പിക്കാൻ വന്നതായിരുന്നു അയാൾ.
"അറുപതിനായിരത്തിന് ആറുലക്ഷം തന്നാലും കടപ്പാട് തീരി ല്ലെ " ന്ന് പറഞ്ഞവളാണ് ആലീസ്.
"ആ കടപ്പാട് നിലനിർത്താനാകും അഞ്ചുകൊല്ലത്തിനു ശേഷ വും അറുപതിനായിരം മാത്രം തിരിച്ചു തന്നത് "  എന്ന് അച്ഛൻ പറഞ്ഞപ്പോൾ എതിർത്ത് പറയാൻ അശ്വതിക്ക് കഴിഞ്ഞില്ല
.
കൃത്യസമയത്ത് പണം കൊടുക്കാഞ്ഞതിനാൽ പറഞ്ഞു വച്ചിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴും, ഒന്ന് രണ്ട് ആലോചനകൾ പണത്തിന്റെ പേരിൽ ഒഴിവായപ്പോഴും, പണയം വീട്ടനാകാതെ വീടും പുരയിടവും അന്യാധീനപ്പെട്ടപ്പോഴും അച്ഛന്റെയും അമ്മ യുടെയും മനോവിഷമം അവൾ അറിഞ്ഞതാണ്. കേറിക്കിടക്കാൻ വാടകവീട്  ആശ്രയിക്കേണ്ടി വന്നതിന്റെയും ഒരിടത്തും സ്ഥിരമാ കാതെ അങ്ങും ഇങ്ങും ജോലി ചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് അവൾ  അനുഭവിക്കുന്നുമുണ്ട്.
എന്നിട്ടും അച്ഛനെപ്പോലെ ആലീസിനെ കുറ്റപ്പെടുത്താൻ അവൾക്കായില്ല.
ആലീസ് അന്നേ പണം അയച്ചിട്ടുണ്ടാകണം. അച്ചായന്മാർ മുക്കിയിട്ടുണ്ടാകും. വില്ലന്മാർ ...!
എന്തായാലും തന്നെ ആശ്വസിപ്പിക്കുവാൻ ഇന്ന് ആലീസിനു ആകുമല്ലോ. എല്ലാ പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കുകയും ആകാം.
മേഘപാളികൾക്കുള്ളിൽ നിന്നും ചെകിടടപ്പിക്കുന്ന ശബ്ദത്തോ ടെ ഭൂ മിയിലേയ്ക്കിറങ്ങി വരുന്ന കൂറ്റൻ വിമാനത്തിനുള്ളിൽ  ത ന്റെ ആത്മസുഹൃത്ത് ഉണ്ട് എന്ന ഓർമ്മ അശ്വതിയെ കോരിത്തരി പ്പിച്ചു.
ഗാലറിയിലെ മുഴങ്ങുന്ന ശബ്ദങ്ങൾക്കിടയിൽ വിടർന്ന കണ്ണുകളോടെ അവൾ നിന്നു. വിമാനത്തിൽ നിന്നും ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ  ആലീസിനെ കണ്ടെത്താൻ അശ്വതി വിഷമിച്ചു. അവൾ ഒരു പാട് മാറിയിരിക്കുന്നു.പരിഷ്കൃത വേഷം ....രൂപം ....  ഭാവം......വളരെ ചെറുപ്പമായത് പോലെ....
കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണാടി ചില്ലിനിപ്പുറം നിന്ന് അശ്വതി അടക്കാനാവാത്ത ആഹ്ളാദത്തോടെ കൈ ഉയർത്തി വീശി..
ആലീസിന്റെ രൂപം താഴത്തെ നിലയിൽ മറഞ്ഞപ്പോൾ സന്ദർശക  ഗാലറിയിൽ നിന്നും അവൾ ഓടിയിറങ്ങി.
കസ്റ്റംസ് ക്ളിയറിംഗ് കഴിഞ്ഞു ആലീസ് പുറത്തു വരാൻ കുറച്ചു സമയം  വേണ്ടിവരും എന്നറിയാമായിരുന്നിട്ടും ഉള്ളിൽ  തുളുമ്പുന്ന സന്തോഷം അവളുടെ ചലനങ്ങൾ ധൃതതരമാക്കി.
മുന്നേ ഏർപ്പാടാക്കിയ കാറിന്റെ ഡ്രൈവറോട് കാർ തയ്യാറാക്കി നിർത്താൻ സംജ്ഞ നല്കി.
ബന്ധുക്കളെ  സ്വീകരിക്കാനെത്തിയവർ ...!
യാത്രയയക്കാൻ  വന്നിട്ടുള്ളവർ ....!
ആരെയും ശ്രദ്ധിക്കാൻ അശ്വതിക്കായില്ല.
ആലീസിന്റെ ആശ്ചര്യ പൂർണ്ണമായ നോട്ടം തന്റെ നേരെയെ ത്തുന്ന ആ സുന്ദരനിമിഷത്തെക്കുറിച്ചുള്ള ചിന്ത അവളുടെ ചുണ്ടിൽ ചിരിയായ് വിടർന്നു .
ട്രോളിയുമുന്തി പ്രവേശനകവാടം കടന്ന് ആലീസ് വരുന്നത് കണ്ട്  ഉൾത്തുടിപ്പോടെ അവൾ മുന്നോട്ടു കുതിച്ചു.
പെട്ടെന്ന്, അപ്രതീക്ഷിതമായ ഒരു തിരക്കിൽ  അവളുടെ ബാലൻസ് തെറ്റി. വീഴാതെ ഒഴിഞ്ഞു മാറുമ്പോൾ തന്നെ കടന്നു പോകുന്നവരെ കണ്ട് അശ്വതി ഞെട്ടി.
ആലീസിന്റെ അച്ചായന്മാർ....!
അവർ ആഹ്ളാദാരവത്തോടെ അവളെ ആനയിച്ചു കൊണ്ട് വരുന്നത് അശ്വതി അമ്പരപ്പോടെ നോക്കി നിന്നു. ആലീസിന്റെ നോട്ടം തന്റെ നേരെ തിരിയുമെന്ന പ്രതീക്ഷ വൃഥാവിലെന്നു ബോധ്യമായപ്പോൾ തന്നെ കടന്നു പോയ ചങ്ങാതിയുടെ പിന്നാലെ ഓടിയെത്തി അശ്വതി വിളിച്ചു...
"ആലീസേ..."
തിരിഞ്ഞു നോക്കിയ ആലീസിന്റെ ചുണ്ടിലെ തണുത്ത ചിരികണ്ട് അവളുടെ മനസ്സിടിഞ്ഞു.
"ഓ...അശ്വതിയോ...??"
പെട്ടെന്നോർത്ത പോലെ ആലീസ് ചോദിച്ചു.
"സണ്ണിച്ചായൻ  പണം തന്നില്ലേ...?"
മറുപടി പറയേണ്ടി വന്നില്ല.
കാറിന്റെ ഡിക്കിയിൽ ലഗ്ഗേജുകൾ അടുക്കുന്ന സണ്ണിച്ചായൻ ഉറക്കെപ്പറഞ്ഞു.
"എല്ലാം  വേണ്ടപോലെ ചെയ്തിട്ടുണ്ട് മോളെ..."
ആ വിളിയിൽ കിനിയുന്ന മാധുര്യം  ആസ്വദിച്ച ആലീസിന്റെ മുഖം തെളിഞ്ഞു.പിന്നെ ഒരു മഹാകാര്യം എന്നമട്ടിൽ അശ്വതിയുടെ നേരെ തിരിഞ്ഞ് ആലീസ് തുടർന്നു.
"വരുന്നവിവരം  ആരെയും അറിയിക്കേണ്ടെന്നു ഞാൻ സണ്ണിച്ചാ യനോട് പ്രത്യേകം പറഞ്ഞിരുന്നു. സഹായം എന്നൊക്കെപ്പറ ഞ്ഞു പിന്നെ സ്വൈര്യം തരില്ല  ഓരോ ശല്യങ്ങൾ ..."
അശ്വതിയുടെ തൊണ്ട വരണ്ടു. ചെവിക്കുള്ളിൽ വണ്ട്‌ മുരണ്ടു.
"പറഞ്ഞ് നിൽക്കാതെ  വാ മോളെ..."
കാറിന്റെ ഡോർ തുറന്നു പിടിച്ചു തൊമ്മിച്ചായനും തിരക്കുകൂട്ടി. ആലീസിന്റെ ശ്രദ്ധ അങ്ങോട്ടായി.
അശ്വതിയുടെ കണ്ണിൽ  ഇരുട്ട് കയറി. യാത്രപോലും പറയാതെ അച്ചായന്മാരോടൊപ്പം ചിരിച്ചുലഞ്ഞ് പോയത് ആലീസ് തന്നെയാണോ...?
ആയിരിക്കില്ല.സ്വപ്നമാണിത്. വെറും ഒരു പകൽ  സ്വപ്നം ....
വിജനമായ ഒരു മണലാരണ്യത്തിലാണിപ്പോൾ ....ഉഷ്ണക്കാറ്റ്‌ അത്യുഗ്രം വീശിയടിക്കുന്നു. മുന്നിൽ വഴിയില്ല.  പൂഴിയിൽ  ഉറച്ചുപോയ കാലുകൾ  വലിച്ചെടുക്കാനുള്ള ശ്രമത്തിൽ കൂടുതൽ ആഴത്തിലേയ്ക്ക് താഴ്ന്ന് ....താഴ്ന്ന് ....
"മാഡം "
കിതപ്പോടെ നോക്കുമ്പോൾ മുന്നിൽ  ടാക്സി ഡ്രൈവർ ...
സ്ഥലകാല ബോധം വരാൻ തെല്ലു നേരമെടുത്തു.
"യാത്രക്കാരെല്ലാം പോയല്ലോ. മാഡം പ്രതീക്ഷിച്ച ആള് വന്നില്ലേ...??
അടക്കാനാവാത്ത ആത്മനൊമ്പരത്തോടെ പറഞ്ഞു
 " ഇല്ല...വന്നില്ല..."
പിന്നെ പ്രവേശനകവാടത്തിനു പുറത്തുള്ള തൂണിൽ ചാരി ഒരിക്കലും തിരിച്ചു വരാത്ത ആരെയോ കാത്ത് അവൾ തളർന്നിരുന്നു.