Sunday, November 16, 2008

തിരിച്ചു വരവ്‌

ക്ലബ്ബില്‍ നിന്നിറങ്ങുമ്പോള്‍ സംഗിയുടെയുള്ളില്‍ ദേഷ്യം ജ്വലിക്കുന്നുണ്ടായിരുന്നു.ഇത്രയും നാണക്കേട്‌ ഇന്നു വരെ അനുഭവിച്ചിട്ടില്ല
കേട്ടപ്പോള്‍ തൊലിയുരിയുന്നതു പോലെയാണു തോന്നിയത്‌.കിട്ടുന്ന അവസരങ്ങളെല്ലാം തന്നെ പരിഹസിക്കാനേ അവര്‍ ഉപയോഗിച്ചിട്ടുള്ളു ലയണസ്‌ ക്ലബ്ബിന്റെ പ്രസിഡന്റ്‌ സ്ഥാനം കിട്ടാത്തതിന്റെ പകയാണ്‌ ശോഭാമേനോന്‌.ഡോക്ടര്‍ വിശ്വത്തെ കമ്പനികൂടാന്‍ കിട്ടാത്ത ദേഷ്യം രുഗ്മിണി നമ്പ്യാര്‍ക്കുമുണ്ട്‌. താനാരോടും ഒന്നും പിടിച്ചു പറിച്ചതല്ല. സ്വന്തം കഴിവുകൊണ്ടു നേടിയതാണ്‌. അതില്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം...?ചിരിച്ചു കാണിച്ചും സോപ്പിട്ടും എല്ലാം നേടാനാകുമെന്നാണെങ്കില്‍ അവര്‍ക്കും ശ്രമിക്കാവുന്നതല്ലെയുള്ളു.
അല്ലാതെ,തന്റെ നേരെമാത്രം ഈ പരിഹാസം...?


ഓര്‍ക്കുന്തോറും നെഞ്ചില്‍ സങ്കടവും ദേഷ്യവും നിറയുന്നത്‌ സംഗി അറിഞ്ഞു.
"അത്ര പാവമൊന്നും അല്ല കേട്ടൊ....ഒരു കൊച്ചു പെണ്ണാ...അല്ലേലും മധ്യവയസ്കര്‍ക്കിഷ്ടം അതാണല്ലൊ...."

സ്വകാര്യം പോലെ ,ആനന്ദവല്ലിയോട്‌ ശോഭാ മേനോന്‍ ഉറക്കെ പറഞ്ഞത്‌ തന്നെ കേള്‍പ്പിക്കാനാണെന്നു മനസ്സിലായിട്ടും മിണ്ടാതിരുന്നതാണ്‌. രാഗിണി നമ്പ്യാരാണ്‌ ഏറ്റു പിടിച്ചത്‌.
"ഒന്നും ചോദിക്കാനും പറ്റില്ലല്ലോ.അങ്ങേര്‌ തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ മിണ്ടാനൊക്കുമോ?" സഹിച്ചില്ല. മുഖത്തടിച്ചപോലെ മറുപടി നല്‍കി.

ആരും അത്ര നല്ലപിള്ള ചമയേണ്ട...എല്ലാ അവളുമാരുടേം കാര്യം എനിക്കുമറിയാം"
പെട്ടെന്ന് ശോഭാമേനോന്‍ ചൂടായി.
"എന്തറിയാമെന്നാ...? നിന്നേപ്പോലെ കണ്ട അവന്മാരുടേ പുറകെ പോകുന്നെന്നോ?
...ദേ... എന്നേക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ...കണ്ണടച്ചു പാലു കുടിക്കുന്നത്‌ ആരും കാണുന്നില്ലെന്നാ വിചാരം..."
വാക്കുകളുടെ നിയന്ത്രണം അറ്റു. തെമ്മാടിത്തം പറയുന്നതിനു ഒരതിരില്ലെ..?
കൈ തരിച്ചതാണ്‌. അഷിത തടഞ്ഞിരുന്നില്ലെങ്കില്‍ അടി ഉറപ്പായിരുന്നു. താനെന്തു തെറ്റു ചെയ്തെന്നാ....?

വിശ്വത്തിന്റെ കൂടെ രണ്ടു മൂന്നു തവണ പാര്‍ട്ടിക്കു പോയിട്ടുണ്ടെന്നതു സത്യം തന്നെ. അവര്‍ക്കതിനു കഴിയാത്തതിന്‌ അസൂയ തീര്‍ക്കുന്നത്‌ അപവാദം പറഞ്ഞിട്ടാണോ?
എല്ലാം കേട്ടു ചിരിക്കാന്‍ കുറേ അവളുമാരും...കെട്ടിയൊരുങ്ങി വന്നിരിക്കുന്നത്‌ അതിനു മാത്രമാണല്ലോ. തന്റെ കാര്യം പോട്ടെ... അത്‌ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല.
പക്ഷെ ...വിനയന്‍...!!?

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പോലും ഒരു കാമുകന്റെ വികാര പ്രകടനങ്ങള്‍ കാണിച്ചിട്ടില്ലാത്ത മനുഷ്യന്‍...,ഈ പ്രായത്തില്‍ ഒരു പെണ്ണിനേയും കൊണ്ടു ചുറ്റിയടിക്കുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും..?!!
"വേണ്ട...ഞങ്ങള്‍ പറഞ്ഞതു കാര്യമാക്കേണ്ട...കണ്ടു വിശ്വസിച്ചാല്‍ മതി. ദാ...ഇപ്പോള്‍ പോയാല്‍ നേരില്‍ കാണാം.ബീച്ചിലേയ്ക്കു പോയിട്ടുണ്ട്‌. ആരതി പ്രഭാകരനും ലേഖയും ദൃക്‌ സാക്ഷികളാ.."
വെല്ലു വിളിയായിരുന്നു...
അതെ, കണ്ടിട്ടേ വിശ്വസിക്കുന്നുള്ളു. അതിനു വേണ്ടിത്തന്നെയാണു പോകുന്നതും സത്യമല്ലെങ്കില്‍ സംഗി ആരെന്ന് അവളുമാരറിയും.
സത്യമാണെങ്കിലോ...?
ഒരു നിമിഷം മനസ്സു ചാഞ്ചല്യപ്പെട്ടു.
പിന്നെ തീരുമാനം ഉറച്ചതായി.
ഇനി ഒരു വിട്ടു വീഴ്ചയില്ല.
ഇങ്ങനെ തണുത്തുറഞ്ഞൊരു ജീവിതം തനിക്കെന്തിന്‌...?
ഒഴിവാക്കണം
വിവാഹം കഴിഞ്ഞ നാള്‍ തൊട്ടു തുടങ്ങിയ നാണക്കേടില്‍ നിന്നും മോചനം വേണം ..
മകള്‍ ആഗ്രഹിക്കുന്നതെന്തും നേടിത്തരാന്‍ കഴിവുണ്ടായിരുന്ന ഡാഡിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു വിനയന്‍.
സുന്ദരനും സുശീലനുമായ ഒരു കോളേജു പ്രൊഫസര്‍...!പക്ഷെ....?!
ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യത്യസ്തങ്ങള്‍ എന്നു മനസ്സിലായപ്പോള്‍ഒഴിവാക്കാന്‍ ഡാഡിയും നിര്‍ബ്ബന്ധിച്ചു..
അപ്പോഴേയ്ക്കും അപശകുനം പോലെ ഇടയിലെത്തിയ മകള്‍..!!!
വേണമെന്നു കരുതിയതല്ല നശിപ്പിക്കാന്‍ ഒരുങ്ങിയതുമാണ്‌ വിനയന്‍ യാചിക്കുകയായിരുന്നു.
"എല്ലാം എനിക്കു വിട്ടേയ്ക്കു.ഒന്നിനും ബുദ്ധിമുട്ടിക്കില്ല....നിന്റെ സ്വാതന്ത്ര്യത്തിനു ഒരിക്കലും തടസ്സമാവില്ല.." ശരിയായിരുന്നു. പെറ്റിട്ട ബന്ധമേയുള്ളു.വളര്‍ത്തിയത്‌, പഠിപ്പിച്ചത്‌...എല്ലാം വിനയന്‍ ആയിരുന്നു. പറഞ്ഞപോലെ തന്നെ തന്റെ സ്വതന്ത്രജീവിതത്തിന്‌ മകളൊരു തടസ്സമേയായില്ല, വിനയനും.
ഒരിക്കല്‍ പറഞ്ഞു."സംഗീ...മകള്‍ വളരുകയാണ്‌"
"അതിനെന്താ...?"ധിക്കരിക്കാനുള്ള ആവേശം മറു ചോദ്യത്തില്‍ നിറച്ചു.
"പൊള്ളയായ സ്റ്റാറ്റസിന്റെ പേരില്‍ നീ നഷ്ടപ്പെടുത്തുന്ന മൂല്യങ്ങള്‍..."
പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല.
ബന്ധങ്ങളുടെ പേരു പറഞ്ഞ്‌ തന്നെ അടിമയാക്കാനാണു ഭാവമെങ്കില്‍ അതു നടപ്പില്ലെന്ന് അറുത്തു മുറിച്ചു പറഞ്ഞു.പിന്നീട്‌ സംവാദങ്ങള്‍ ഉണ്ടായില്ല.
പക്ഷെ...,ഒരിക്കല്‍ മകളെ പാര്‍ട്ടിക്കു കൊണ്ടു പോയതിന്റെ പേരില്‍ ശരിക്കും വഴക്കുണ്ടായി.
സുന്ദരിയാണ്‌ മകള്‍...അണിഞ്ഞൊരുങ്ങിയാല്‍ അവളെ വെല്ലാന്‍ ആരു മുണ്ടാകില്ല.
നിര്‍ബന്ധിച്ചാണു കൊണ്ടുപോയത്‌.
പാര്‍ട്ടിക്കിടയില്‍ കലക്ടര്‍ വിനായക്‌ അവളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.അദ്ദേഹവുമായി അവളെ അടുപ്പിക്കണമെന്നായിരുന്നു ആഗ്രഹം.ഒരുപാടു പേര്‍ക്ക്‌ അയാളില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞു കൊണ്ടാണ്‌മകളെ അതിനു പ്രേരിപ്പിച്ചത്‌.
പക്ഷെ ,അച്ഛനേക്കാള്‍ പിന്തിരിപ്പാന്‍ സ്വഭാവമുള്ള മകള്‍....!
എങ്ങനെ ഉണ്ടാകാതിരിക്കും.? വളര്‍ത്തിയത്‌ അങ്ങനെയല്ലെ?!
"എങ്കില്‍ നിനക്കാകാമായിരുന്നല്ലൊ...."
കുറ്റങ്ങളൊന്നും ഏറ്റെടുക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല.
പറഞ്ഞു പറഞ്ഞ്‌ എവിടെയോ എത്തി.
അതിന്റെ വാശിക്കാണ്‌ വിനയന്‍ മകളെ ഹോസ്റ്റലില്‍ ആക്കിയത്‌.
തന്നേപ്പോലെ ആകരുതു പോലും.
തന്റെ അച്ഛനേപ്പോലെ അല്ല വിനയന്‍ എന്ന്‌...
തന്റെ അച്ഛനെന്താണൊരു കുറവ്‌..?
തനിക്കു വേണ്ടതെല്ലാം ഒരു മടിയും കൂടാതെ സാധിച്ചു തന്നു.
എന്തിനും സ്വാതന്ത്ര്യമുണ്ടായിരുന്നു
ആരുടെ ചങ്ങാത്തവും കൂടാം...എവിടേയും പോകാം എപ്പോള്‍ വേണമെങ്കിലും വരാംചോദ്യമില്ല. ശകാരമില്ല.
അച്ഛന്റെ ബിസ്സിനസ്സ്‌ ടൂറുകള്‍ പോലും തനിക്ക്‌ ആഘോഷമായിരുന്നു.
ഒക്കെ തകര്‍ന്നത്‌ വിവാഹത്തോടെയാണ്‌
സമൂഹത്തില്‍ ജീവിക്കാനറിയാത്ത ഒരു മൊശടന്‍ ഭര്‍ത്താവ്‌....
ഒരു പാര്‍ട്ടിക്കു വരില്ല ഒരുമിച്ചൊരു യാത്രയില്ല...എന്തിന്‌...ഒരു സിനിമയ്ക്കു പോലും ഒന്നിച്ചു പോയിട്ടില്ല എന്നിട്ടും എല്ലാം സഹിച്ചു..ക്ഷമിച്ചു.
ഡോക്ടര്‍ വിശ്വം പലപ്പോഴും പറഞ്ഞു, 'നിന്റെ ഈ സ്മാര്‍ട്ട്‌നെസ്സ്‌ കാണാന്‍ അയാള്‍ക്കാവുന്നില്ലല്ലോ' എന്ന്സമ്മതം എന്ന് ഒരു വാക്കു പറഞ്ഞാല്‍ മതി, തന്റെ ജീവിതം തികച്ചും വ്യത്യസ്തമാക്കാന്‍ വിശ്വത്തിനാകും. ഉറപ്പുണ്ട്‌.
ശോഭാ മേനോനോടും മറ്റും നേര്‍ക്കു നിന്നു പൊരുതാനുള്ള ധൈര്യം വിശ്വം തരും.
എന്നിട്ടും...,അവഗണിക്കാനാവാത്ത ഏതോ കെട്ടു പാടിന്റെ പേരില്‍ മുറിച്ചു മാറ്റാതിരുന്ന വിവാഹ ബന്ധം....ഒരേ വീട്ടില്‍...തികച്ചും അന്യരേപ്പോലെ....
എന്തിന്‌വെറുതെ ഈ പ്രഹസനം..?!!
അതുകൊണ്ട്‌, ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടായേതീരൂഉള്ളിലെ ചൂടുകൊണ്ടാകാം കാറിന്റെ വേഗത കൂടുന്നുണ്ടെന്ന്
സംഗി ഓര്‍ത്തു.
തിരക്കുപിടിച്ച നഗരമാണ്‌. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തീരാന്‍...അതീവ ശ്രദ്ധയോടെ നഗരത്തിന്റെ തിരക്കു പിന്നിട്ട്‌ ബീച്ച്‌ റോഡിലേയ്ക്കു തിരിയുമ്പോള്‍ എതിരെ കടന്നു പോയ ടാക്സിക്കാറില്‍ വിനയന്റെ മുഖം സംഗി കണ്ടു.
ഇന്നത്തെ സല്ലാപം കഴിഞ്ഞുള്ള തിരിച്ചു പോക്ക്‌...
അവളും കൂടെയുണ്ടാകും... കൈയോടെ പിടിക്കണം.
പെട്ടെന്ന് അല്‍പം കടന്ന സാഹസികതയോടെ കാര്‍ തിരിച്ച്‌ സംഗി അവരെ പിന്തുടര്‍ന്നു
തിരക്കുള്ള റോഡില്‍ നിന്നും തിരിഞ്ഞ്‌ ഇടവഴിയിലൂടെ മുന്നോട്ടു പോയ കാര്‍ വളവിനപ്പുറം ഒരു വലിയ ഗേറ്റിനു മുമ്പില്‍ നിന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍ പെടാത്ത വിധം സൈഡു ചേര്‍ത്ത്‌ സംഗിയും കാര്‍ നിര്‍ത്തി.
കാറില്‍ നിന്നും ആദ്യം വിനയന്‍ ഇറങ്ങുന്നത്‌ അവള്‍ കണ്ടു,
ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍, മറുവശത്തെ ഡോര്‍ തുറന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ട്‌ സംഗി ഞെട്ടി. .....മകള്‍.....!
അസഹ്യമായ ഒരു ശൂന്യത മനസ്സില്‍ നിറയുന്നത്‌ അവള്‍ അറിഞ്ഞു.
അച്ഛന്റെ നേരെ കൈവീശി ചിരിച്ചു കൊണ്ട്‌ ഗേറ്റുകടന്ന് അകത്തേയ്ക്കു പോകുന്ന മകള്‍...! മകളെ നിര്‍ന്നിമേഷം നോക്കി നില്‍ക്കുന്ന അച്ഛന്‍...!
ഇന്നോളം തനിക്കപരിചിതമായ ഒരു അസ്വാസ്ഥ്യം തന്നെ കെട്ടി വരിയുന്നു.ഹൃദയത്തില്‍ വിങ്ങി നിറഞ്ഞ്‌ എന്തോ പൊട്ടിത്തകരുന്നതു പോലെ ...
"ഒക്കെ നിനക്കറിയാത്ത വികാരങ്ങളാണെന്ന് എനിക്കറിയാം സംഗീ.
നിനക്കു കിട്ടാത്തതൊന്നും നീ മകള്‍ക്കു നല്‍കുമെന്നും ഞാന്‍ കരുതുന്നില്ല..പക്ഷെ... എന്നെങ്കിലും ഈ ബന്ധങ്ങളുടെ പവിത്രത നീ തിരിച്ചറിയും..."
ശാപമായിരുന്നുവോ?
പണത്തിനു വേണ്ടിയല്ലാതെ,അച്ഛന്‍ തനിക്ക്‌ ഒരാവശ്യമായി തോന്നിയിട്ടില്ല.
അച്ഛനെ സ്നേഹിക്കുന്ന മകള്‍...!
മകളെ സ്നേഹിക്കുന്ന അച്ഛന്‍...!
അതെ. തനിക്ക്‌ അന്യമായ വികാരം.വിവാഹം പോലും എല്ലാ തോന്ന്യാസങ്ങള്‍ക്കുമുള്ള ഒരു മറയായി മാത്രമേ കണ്ടുള്ളു.
കുതിക്കുകയായിരുന്നു...കടിഞ്ഞാണറ്റ അശ്വത്തേപ്പോലെ....
എന്നിട്ടോ...?എന്നിട്ടോ...?
പരാജിതയേപ്പോലെ സംഗി കിതച്ചു.
ക്ലബ്ബിലേയ്ക്ക്‌ തിരിച്ചു പോകാന്‍ വയ്യ.
ഇനി ഒരു വാക്‌ സമരത്തിനു ത്രാണിയില്ല.
തിരക്കിനിടയിലൂടെ അതിധൃതം കാറോടിക്കുമ്പോള്‍ സംഗിക്കു ലക്ഷ്യമേ ഉണ്ടായിരുന്നില്ല.
മരണമാണ്‌ മധുരം എന്നു തോന്നിപ്പിച്ച വിഭ്രാന്ത നിമിഷങ്ങള്‍...!
പക്ഷേ..,
ഒടുവില്‍ മനസ്സറിയാതെ കാര്‍ വന്നു നിന്നത്‌ സ്വന്തം വീട്ടുമുറ്റത്തു തന്നെ ആയിരുന്നു..............

Saturday, August 2, 2008

മരണം ഏഴു മണിക്കൂറിനുമപ്പുറത്താണ്‌

പരമാധികാരിയുടെ ഭരണം അസഹ്യമായപ്പോള്‍ നിമിത്തകാരന്‍ യുദ്ധത്തിനു കോപ്പുകൂട്ടി.
പലതവണ ആഹ്വാനം ചെയ്തിട്ടും കൂട്ടാളികള്‍ പേടിയോടെ പിന്തിരിയുകയും പരമാധികാരിയുടെ ചടുല വാക്കുകളില്‍ മയങ്ങി നിമിത്തകാരനെ ഒറ്റപ്പെടുത്തുകയുമായിരുന്നു ഇതു വരെ.

ഇനിയും അങ്ങിനൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും നിമിത്തകാരന്‍ കൈക്കൊണ്ടുധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
ധര്‍മ്മപക്ഷത്തായിരുന്നിട്ടു പോലും കൂട്ടാളികള്‍ യുദ്ധക്കളത്തിനു വെളിയില്‍ ഒളിയിടങ്ങള്‍ കണ്ടെത്തി സ്വന്തം നില ഭദ്രമാക്കാന്‍ തത്രപ്പെട്ടു.

ഓരോ ഒളിയിടങ്ങളിലും കയറിയിറങ്ങി കൂട്ടാളികള്‍ക്ക്‌ ആത്മവിശ്വാസം പകരാന്‍ നിമിത്തകാരന്‍ കഠിന യത്നം ചെയ്തു.പിടിച്ചിറക്കിയും ഉന്തി മുന്നിലാക്കിയും നിമിത്തകാരന്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചു.

പരമാധികാരിയുടെ ഭീഷണിയില്‍ കൂട്ടാളികളുടെ മുട്ടു വിറച്ചപ്പോള്‍ അവര്‍ക്കു വേണ്ടി നിമിത്തകാരന്‍ പരമാധികാരിയെ ഭര്‍ത്സിക്കുകയും ആത്മവീര്യം കെടുത്താനുതകുന്ന ഉക്തിശരങ്ങള്‍ തൊടുക്കുകയും ചെയ്തു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി യുദ്ധം തുടങ്ങിയ ഘട്ടത്തിലാണ്‌ വിധിയാളന്‍ ഇടയിലെത്തിയത്‌.അതുവരെ കൊണ്ടെത്തിച്ച നിമിത്തകാരനെ കൈയൊഴിഞ്ഞ്‌,പരമാധികാരിയോടു യുദ്ധം ചെയ്യാന്‍ കൂട്ടാളികള്‍ വിധിയാളനെ കൂട്ടു പിടിച്ചു.
ആ വെപ്രാളത്തില്‍ ചവുട്ടിത്തള്ളി പുറത്താക്കപ്പെട്ട നിമിത്തകാരന്‍ യുദ്ധക്കളത്തിനു വെളിയില്‍ നിശ്ശബ്ദം നിന്നു.ഒരു മഹായുദ്ധത്തിന്റെ പ്രതീതി ഉളവായെങ്കിലും, പ്രതീക്ഷയ്ക്കു വിപരീതമായി,ഒന്നു പൊരുതാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്ത്‌ പരമാധികാരിയുദ്ധക്കളത്തില്‍ നിന്നു ഓടിയൊളിച്ചു.
അതില്‍പ്പിന്നീടാണ്‌ പകരക്കാരന്റെ നേതൃത്വത്തില്‍ കൂട്ടാളികളെല്ലാം പരമാധികാരിയെ പിന്നില്‍ നിന്നാക്രമിക്കാന്‍ ഓട്ടം തുടങ്ങിയത്‌.
വിധിയാളന്‍ അതിനു പച്ചക്കൊടി വീശി.ഒറ്റപ്പെടലിന്റെ നിസ്സഹായതയില്‍ നിന്നും നിമിത്തകാരന്‍ എല്ലാം മറന്ന് ഏറെ വൈകും മുമ്പ്‌ തിരിച്ചെത്തി.
പൊട്ടിത്തകര്‍ന്നവ വിളക്കിച്ചേര്‍ക്കാനും ഇല്ലാതായവ പുന:സൃഷ്ടിക്കാനും വേണ്ടുന്ന മറ്റുകാര്യങ്ങള്‍ യഥാവിധി ചെയ്യാനും പകരക്കാരനു താങ്ങും തണലുമായി നിമിത്തകാരന്‍ ആത്മാര്‍ഥമായി അധ്വാനിച്ചു.ഇതിനിടയില്‍ തനിക്കെതിരെ വിധിയാളന്‍ പകരക്കാരനും കൂട്ടാളികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതോ,തദനുസരണം മന:പൂര്‍വം തന്നെ അവര്‍ ഒറ്റപ്പെടുത്തിയതോ നിമിത്തകാരന്‍ അറിഞ്ഞതേയില്ല.

എല്ലാമൊരു വിധം ക്രമപ്പെടുത്തിയെടുക്കാന്‍ മാസങ്ങളുടെ ശ്രമം വേണ്ടിവന്നു.
പരമാധികാരിയുടെ തോന്ന്യാസങ്ങളാല്‍ നഷ്ടപ്പെട്ട അന്തസ്സും പ്രൗഡിയും രാജ്യത്തിനു നേടിയെടുക്കാനും ഒരു പുതിയ പ്രഭാതത്തിനു വരവേല്‍പു നല്‍കാനുമായി ഒരു നല്ല സദ്യ വിഭാവനം ചെയ്തത്‌ എല്ലാവരും കൂടിയാണ്‌.
പക്ഷെ, തീരുമാനിക്കുക എന്നതിനപ്പുറം നടപ്പിലാക്കാന്‍ പകരക്കാരനോ കൂട്ടാളികളോ മുന്നോട്ടു വന്നില്ല.എന്നാല്‍, ഒരു രക്ഷകന്റെ ദൗത്യം ഉള്‍വിളി പോലെ ഏറ്റെടുത്ത്‌, നിമിത്തകാരന്‍ പൂജ്യത്തില്‍നിന്നും ആരംഭം കുറിച്ചു.നിഴലായും ഗൈഡായും ഒരു സഹയാത്രികന്‍ മാത്രം കൂട്ടത്തില്‍ കൂടി.വിധിയാളനും അറിഞ്ഞായിരുന്നു ദൗത്യം.
സദ്യക്കുള്ള വിഭവ ശേഖരണം തുടങ്ങുമ്പോള്‍ നിമിത്തകാരന്‍ വിധിയാളനു മുമ്പില്‍ ഒരപേക്ഷ വച്ചു.പ്രധാന കസേരയിലിരുന്ന് എല്ലാവര്‍ക്കും സമൃദ്ധമായി വിളമ്പിക്കൊടുത്ത്‌ സന്തോഷത്തോടെ ഭുജിക്കാനുള്ള അവസരം തരണം.പ്രതീക്ഷയുടെ കൈത്തിരി കത്തിച്ചു നല്‍കി വിധിയാളന്‍ പ്രഖ്യാപിച്ചു.'സദ്യ നന്നാവണം.എല്ലാവരും സന്തോഷിക്കണം.അതാണ്‌നമ്മുടെ ആഗ്രഹം.
അതു സാധിപ്പിക്കാനുള്ള കഴിവ്‌ പകരക്കാരനില്ല.മറ്റൊരു വിദഗ്ദ്ധനെ ക്ഷണിച്ചു വരുത്തുവാന്‍ ഉദ്ദേശ്യവുമില്ല.'കണ്ടിരിക്കുന്നവനെ കണ്ടില്ലെന്നു വരുത്തുന്നവനും മാളികവാസിയെ മാറാപ്പു ചുമപ്പിക്കുന്നവനും വിധിയാളന്‍ തന്നെ.'സംശയം വേണ്ട.ഒക്കെ നാമേറ്റു.'സംശയം തോന്നിയില്ല.

പൂര്‍ണമായി വിശ്വസിച്ചു.അപേക്ഷയുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിധിയാളന്‍ നിമിത്തകാരനെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ ഉറപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സറിയാതെ തന്നെ പ്രത്യേകമായൊരുന്മേഷം നിമിത്തകാരനില്‍ നിറഞ്ഞിരുന്നു.ഒന്നിനും ഒരു കുറവു വരാതിരിക്കാന്‍, നിശ്ചിത കസേരകള്‍ ഉറപ്പുള്ളതാക്കാന്‍,നിമിത്തകാരന്‍ രാപകലുകള്‍ കഠിനാദ്ധ്വാനം ചെയ്തു.
പക്ഷേ,പകരക്കാരന്റെ നിസ്സംഗത തന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതു നിമിത്തകാരനറിഞ്ഞു.അയല്‍ വീടുകളിലും നാടുകളിലും നടന്നു യാചിച്ചു കൊണ്ടുവന്നതെല്ലാം പകരക്കാരന്‍ പുറം തള്ളുന്നതും അണിയിച്ചൊരുക്കി മേയിച്ചു നടത്തിയ കുഞ്ഞാടുകളെ തല്ലിച്ചിതറിക്കുന്നതും നിമിത്തകാരന്‍ നിരാശയോടെ കണ്ടു നിന്നു.
വിധിയാളന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്റെ പ്രതീക്ഷ പോലെ കാര്യങ്ങള്‍ നേരെയാകുമെന്ന് നിമിത്തകാരന്‍ സ്വപ്നം കണ്ടു.ആശ്വസിച്ചു.
എത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടും കൃത്യ സമയത്തുതന്നെ വിഭവസമൃദ്ധമായ ഒരു സദ്യ നിമിത്തകാരന്‍ ഒരുക്കിവച്ചു.
പക്ഷേ...!ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചതിയുടെ അഗാധഗര്‍ത്തത്തിലേയ്ക്ക്‌ നിമിത്തകാരനെ വലിച്ചെറിഞ്ഞ്‌,വെറുതെയിരുന്ന പകരക്കാരനെ പ്രധാന കസേരയില്‍ പിടിച്ചിരുത്തി അധികാരത്തിന്റെ തീട്ടൂരം വിധിയാളന്‍ അവനു നല്‍കി.
നിമിത്തകാരന്റെ നെഞ്ചില്‍ ചോരയൂറിയത്‌ ആരും കണ്ടില്ല.അവന്റെ നിസ്സഹായതയും തളര്‍ച്ചയും പകരക്കാരന്റേയും കൂട്ടാളികളുടേയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.ആര്‍പ്പു വിളികളോടെ അടിച്ചു കയറി ,ഒരുക്കിവച്ചതെല്ലാം കൈയിട്ടു വാരി.
നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാം തട്ടിത്തൂവി....
ആഘാതങ്ങളില്‍ നിന്നും മുക്തിയില്ലാതെ വീണു കിടന്ന നിമിത്തകാരനെ പുറം കാലു കൊണ്ട്‌ തൊഴിച്ചകറ്റി.

അതു കൊണ്ടും തൃപ്തി വരാതെ അപവാദത്തിന്റെ കല്‍ക്കുരിശ്ശില്‍ഒരിക്കലും രക്ഷപ്പെടാത്തവിധം തറച്ചു നിര്‍ത്തി.അടിച്ചു.തുപ്പി. കല്ലെറിഞ്ഞു.ഒരു തുള്ളി വെള്ളത്തിനായി അവന്‍ കേണപ്പോള്‍ പുലമ്പുന്നു എന്ന് പരിഹസിച്ചു.
വേദന കൊണ്ടു പുളഞ്ഞപ്പോള്‍ അഭിനയമെന്ന് ആര്‍ത്തട്ടഹസിച്ചു.
അധികാരം കയ്യാളിയ പകരക്കാരനും കൂട്ടാളികളും വിജയോന്മത്തരായി പറന്നുല്ലസിക്കുമ്പോള്‍,കല്‍ക്കുരിശ്ശില്‍ പിടയുന്ന നിമിത്തകാരന്‍ തിരിച്ചറിയുകയായിരുന്നു,മരണം മൂന്നരമണിക്കൂറിനപ്പുറമല്ല,ഏഴു മണിക്കൂറിനുമപ്പുറമാണല്ലോ,എന്ന്.

Saturday, July 19, 2008

ജൂലായ്‌ 19

ജൂലായ്‌ 19.

മേനോന്റെ സിനിമയുടെ പേരല്ല.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം .
എന്റെ ചരമവാര്‍ഷിക ദിനം.
മരണം സംഭവിച്ചത്‌ കൃത്യമായിപ്പറഞ്ഞാല്‍ 2001 ജുലായ്‌ 19 .സമയം പകല്‍ 11മണിക്ക്‌.
വെറും മരണമല്ല. കൊലപാതകം.
പ്രതീക്ഷയുടെ കൊടുമുടിയിലേയ്ക്ക്‌ എന്നെ പിടിച്ചുയര്‍ത്തിയവന്‍ തന്നെയാണ്‌ മരണത്തിന്റെ പടുകുഴിയിലേയ്ക്ക്‌ എന്നെ ചതിച്ചു വീഴ്ത്തിയതും
എന്റെനെഞ്ചില്‍ അയാള്‍ കഠാര കുത്തിയിറക്കിയത്‌ തികച്ചും സാധാരണ മട്ടിലാണ്‌.
എന്റെ നോവും പിടച്ചിലും അവര്‍ണനീയമായ ആനന്ദ നിര്‍വൃതിയോടെ നോക്കിനിന്ന അയാളുടെ ഭാവം ഇപ്പൊഴും എന്റെ കണ്‍മുമ്പിലുണ്ട്‌.
ഒരു പൂവു പൊട്ടിക്കുന്ന ലാഘവത്തോടെ, പൊടിതട്ടിക്കളയുന്ന ലാളിത്യത്തോടെ,അതെ....തികച്ചും സ്വാഭാവികതയോടെ അയാള്‍ എന്റെ ജന്മം തല്ലിത്തകര്‍ത്തു.
വര്‍ഷങ്ങളായി ഞാനൊരു തടവറയിലായിരുന്നു.
സ്വര്‍ണക്കൂട്ടിലിട്ട്‌ പരിപാലിക്കപ്പെട്ട ഒരു കിളിയേപ്പോലെ ആയിരുന്നെങ്കിലും ആപഞ്ജരത്തിനുള്ളില്‍ എന്റെ ശരീരവും ആത്മാവും സുരക്ഷിതമായിരുന്നു.
പക്ഷേ , മൃതിയേക്കാള്‍ ഭയാനകമായ ആ പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനം ഞാനും ആഗ്രഹിച്ചിരുന്നു. ആ ബന്ധനത്തില്‍ നിന്നും എന്നെ മോചിപ്പിക്കാനാണ്‌ അയാള്‍ എത്തിയത്‌.
അയാള്‍ക്ക്‌ അതിനാകുമെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ വിശ്വസിപ്പിച്ചു.
പക്ഷേ, എനിക്കു തടവുശിക്ഷ വിധിച്ചവനെ നാടുകടത്താനും ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കാനും അയാള്‍ എന്നെ കരുവാക്കുകയാണുണ്ടായത്‌.
എത്ര വിദഗ്ദ്ധമായ കളി...!
എത്ര മനോഹരമായ ചതി.....!
രക്ഷകവേഷം കെട്ടി തന്മയത്തത്തോടെ അയാളെന്നെ ഇല്ലാതാക്കി.
മന്ത്രവാദിയുടെ ശാപമേറ്റ രാജകുമാരിയേപ്പോലെഞ്ഞൊടിയിടയില്‍ എനിക്കു രൂപ പരിണാമം സംഭവിച്ചു.
ശരീരത്തിനു മാത്രമല്ല ആത്മാവിനു പോലും താങ്ങാനാവാത്തത്ര വലിയ ആഘാതം...!
വിധി...!
ഇത്ര ക്രൂരമായ വിധിയേറ്റുവാങ്ങാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല.
മറ്റുള്ളവരെ വിശ്വസിച്ച കുറ്റത്തിന്‌...
ആരെയും ദ്രോഹിക്കാത്ത കുറ്റത്തിന്‌...
നന്മ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താത്ത കുറ്റത്തിന്‌...
ഉള്ളില്‍ പകവച്ചു പെരുമാറാത്ത കുറ്റത്തിന്‌...
അതെ, എല്ലാം അക്ഷന്തവ്യങ്ങള്‍...
എന്തായാലും, ശിക്ഷയും നഷ്ടവും എനിക്കു മാത്രം.
എന്റെ ജന്മം...ആത്മാവ്‌...ആത്മാവിന്‌ ആശ്വാസം തന്നിരുന്ന അക്ഷരങ്ങളുടെ ഉറവ്‌...
ഞാന്‍ വെറും ഊഷരഭൂമി...
എന്നെ കൊന്നവനും മണ്ണും ചാരി നിന്നവനും കൂട്ടുകാരൊത്ത്‌ ഓശാന പാടി തിമര്‍ക്കുന്നത്‌ ഞാന്‍ കണ്ടു.
എന്നിട്ടും എല്ലാം സഹിച്ച്‌ ഒരു വര്‍ഷം ഞാനവര്‍ക്കായി പണിയെടുത്തു.
പക്ഷേ, അവരെന്നെ കണ്ടില്ല. കണ്ടതായി നടിച്ചില്ല.
എന്റെ നെടുവീര്‍പ്പുകള്‍ കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.
ആശ്വാസപൂര്‍ണമായ ഒരു നോട്ടം പോലും ആരില്‍ നിന്നും കിട്ടിയില്ല.
കഷ്ടം...! മറന്നു. ഞാന്‍ കൊല്ലപ്പെട്ടവളാണല്ലോ.
ആര്‍ക്കും വേണ്ടാത്ത,
ആരും കാണാത്ത,
വെറും ഒരാത്മാവ്‌.
എങ്കിലും ,അവിസ്മരണീയമായ ഈ ദിവസം ഞാന്‍ പോലും ഓര്‍ക്കാതിരിക്കുന്നതെങ്ങനെ...?!
അതെ...ജുലായ്‌ 19
വാര്‍ഷിക ദിനമാണ്‌...
എന്റെ ചരമവാര്‍ഷിക ദിനം.
***********************************