Thursday, July 3, 2014

പാഴ്ക്കിനാവുകള്‍

പാഴ്ക്കിനാവുകള്‍


ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ഇന്നലെവരെ ചിന്തിച്ചതേയല്ല. 
സണ്ണി  യാത്രപറഞ്ഞു  പോയപ്പോള്‍ ഉള്ളിലുറഞ്ഞ നൊമ്പരവുമായി  നിശ്ശബ്ദം നിന്നതെയുള്ളൂ .. അവസാനപ്രതീക്ഷയും അറ്റ് പോകുമെന്നറിഞ്ഞിട്ടും...ഇനിയുള്ള പാതകള്‍ ഇരുൾ മൂടിയതെന്നു ബോധ്യമുണ്ടായിട്ടും...പറയാന്‍ ഒന്നെയുണ്ടായുള്ളൂ 

   
""ഒക്കെയെന്റെ വിധിയാണെന്ന് കരുതിക്കൊള്ളാം ''
സണ്ണിയുടെ സ്വരം പരുഷമായി.
 

""വെറുതെ വിധിയെ പഴിക്കേണ്ട നന്ദേ . സ്വന്തം ജീവിതമാണ്‌ നീ നഷ്ടപ്പെടുത്തുന്നത്''
എതിര്‍ വാക്ക് ചൊല്ലിയില്ല. അല്ലെങ്കില്‍ അങ്ങനൊരു കഴിവ് തനിക്കില്ലല്ലോ. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍  തുടച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ സണ്ണി അവസാന വാക്കെന്നവണ്ണം പറഞ്ഞു.
 

""നാളെ രാവിലെ നിസാമുദ്ദീന്‍ എക്സ്പ്രസിനു രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എട്ടു മണിക്ക് വണ്ടി പുറപ്പെടുവോളം ഞാന്‍ നിന്നെ കാത്തു നിൽക്കും. ഇനിയെങ്കിലും ഒരു തീരുമാനമെടുക്കാന്‍ നിനക്കാവുമെങ്കില്‍... നീ വരും ഇല്ലെങ്കില്‍....''
പൂര്‍ത്തിയാക്കാതെ തന്നെ അറിയാം സണ്ണി തനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. എന്നാല്‍ പോലും സണ്ണിയെ കുറ്റപ്പെടുത്താന്‍ വയ്യ.
കാരണം ഒന്നും രണ്ടുമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി സണ്ണി തനിക്കു വേണ്ടി കാത്തിരിക്കുന്നു. പിണക്കം ഭാവിച്ചു പോയാലും പിന്നെയും തിരിച്ചെത്തിയത് തന്നോടുള്ള ആത്മാര്‍ഥത  കൊണ്ടാണെന്നു നന്നായി അറിയാം. ആ സ്നേഹം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴെല്ലാം താനനുഭവിച്ച പ്രാണവേദന മറക്കാനും ആവില്ല. എന്നിട്ടും സണ്ണിയോട്  പറയാന്‍ ഒന്നേ ഉണ്ടായുള്ളൂ,
 

""ഇല്ല. അച്ഛനെ തനിച്ചാക്കി ഞാന്‍ വരില്ല .''
ഈ മറുപടി സണ്ണി പലവട്ടം കേട്ടതാണ്. അപ്പോഴെല്ലാം പരിഹസിക്കുകയും ചെയ്തു..
 

""ജീവിതകാലം മുഴുവന്‍ അച്ഛന് കൂട്ടിരുന്നാല്‍ മതി.''
അങ്ങനൊന്നും കരുതിയല്ലെങ്കിലും സണ്ണി ക്ഷണിച്ചപ്പോ ഴൊക്കെ ഈ മറുപടിയെ പറയാനായുള്ളൂ
ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് മനസ്സില്‍  വിങ്ങിത്തുളുമ്പുന്നത്.
 

തറവാട്ട്‌ പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വേലിക്കെട്ടു തകർക്കാനാകാതെ വീർപ്പുമുട്ടിയ നാളുകള്‍ .
അച്ഛന്‍ ഉറഞ്ഞു തുള്ളി.
വല്ല്യേട്ടനും കൊച്ചേട്ടനും ഭീഷണി മുഴക്കി.
ചേച്ചിമാര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു.
പരിഹാസവാക്കുകളുമായി ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരുന്നു.
ഒന്നിനും കഴിയാതെ ഉള്ളിലൊതുങ്ങിയ  തന്നെ സണ്ണി ആശ്വസിപ്പിച്ചു.


  
""ഒരു ജോലിയായാല്‍ ഞാന്‍ വരും. അന്ന് എന്റെ കൂടെ വരാന്‍ ഒരുങ്ങിക്കൊളൂ ''
ഒന്നും പറഞ്ഞില്ല. ആകാമെന്നൊ, ഇല്ലെന്നോ..
ഒരു വർഷം തികയും  മുമ്പ്  സണ്ണി വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി നേടി. ക്വാര്‍ട്ടേഴ്സും മറ്റു സൌകര്യങ്ങളും ഒരുക്കി. പക്ഷെ, പോയില്ല.
ആസ്മാ  രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന അച്ഛന്‍...മുംബൈയില്‍ സ്ഥിരതാമസമാക്കിയ എട്ടന്മാര്‍ക്കു ലീവ് പോലും കിട്ടാത്ത തിരക്ക് ....
ചേച്ചിമാര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ..അവശേഷിക്കുന്നവള്‍ താൻ മാത്രം. പിന്നെങ്ങനെ..?
 

""ശരി...ഇപ്പോള്‍ വേണ്ട ...പിന്നെ എപ്പോള്‍..? ഒരു മാസം കഴിഞ്ഞു ഞാന്‍ വരട്ടെ..? അഥവ രണ്ടുമാസം കഴിഞ്ഞ്...?''

""ഞാന്‍ പറയാം.''
അതൊരു കരുതലായി...പ്രോത്സാഹനമായി ..എങ്കിലും മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയിട്ടും ""ശരി...തയ്യാര്‍ '' എന്ന് പറയാനുള്ള അവസരമോ  ധൈര്യമോ ഉണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.
സണ്ണി എന്നന്നേയ്ക്കുമായി നഷ്ടമാകുന്നു എന്ന് ബോധ്യമായ ഇന്നലെപ്പോലും മറിച്ചൊരു തീരുമാനമെടുക്കാന്‍ തനിക്കായി ല്ലല്ലോ.
സണ്ണി ചോദിച്ചതില്‍ കാര്യമുണ്ടെന്നു അറിയാതല്ല.
 

""അച്ഛന്റെ കാര്യത്തിൽ മറ്റാര്‍ക്കുമില്ലാത്ത കടപ്പാട് നിനക്കെ ന്തിന്..? നീ മാത്രമല്ലല്ലോ അച്ഛനുള്ളത്...'' ശരിയാണ്. പക്ഷെ...
 

അച്ഛനെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ നീറ്റലാകുന്നത് നന്ദ അറിഞ്ഞു. 
എങ്കിലും ആ ഓര്‍മ്മകളില്‍ നിന്നും മോചനം നേടാന്‍ അവൾക്കായില്ല.
പാവമച്ഛന്‍ ...!
അധ്വാനശീലന്‍ ആയിരുന്നു. സ്വന്തം ആരോഗ്യത്തില്‍ അഭി

മാനം കൊണ്ടിരുന്ന അച്ഛനു ജീവിതം ഒരു പ്രശ്നമായിരുന്നില്ല. കൊണ്ടും കൊടുത്തും അവകാശങ്ങള്‍  പിടിച്ചു വാങ്ങിയും ഒറ്റയാനെപ്പോലെ കഴിഞ്ഞ അച്ഛന്‍.
ഒറ്റപ്പെടലിന്റെ വ്യഥ പക്ഷെ അച്ഛനെ വിഷമിപ്പിച്ചിരുന്നു. 


ആദ്യഭാര്യ മരിച്ചപ്പോള്‍ ഏറെ താമസിയാതെ അച്ഛന്‍ രണ്ടാമതും വിവാഹം ചെയ്തത് അതുകൊണ്ടാണ്. പക്ഷെ രണ്ടുപ്രാവശ്യവും വിധി അച്ഛനെ പ്രഹരിച്ചു. പിന്നെ, ഭാഗ്യ പരീക്ഷണത്തിന്‌ മുതിര്‍ ന്നില്ല. രണ്ടാം വിവാഹത്തില്‍ അച്ഛന്റെ സ്വത്തായിത്തീര്‍ന്ന അഞ്ചു മക്കള്‍ക്കായി അഹോരാത്രം പണിയെടുത്തു.
ആണ്‍മക്കളെ പഠിപ്പിച്ചു. അവര്‍ മുംബൈയിലെ വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായി. രണ്ടു പെണ്‍മക്കളെ ആര്‍ഭാട പൂര്‍വം വിവാഹം ചെയ്തയച്ചു..
പക്ഷേ, എല്ലാം തലകീഴായത് വളരെ പെട്ടെന്നായിരുന്നു.
കുടുംബ സ്വത്തിനു വേണ്ടി അച്ഛന്‍ നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ടു. കടം വീട്ടാന്‍ ഉണ്ടായിരുന്നതെല്ലാം വിൽക്കേണ്ടി വന്നു.
 

""ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട് മോളെ അച്ഛന്. നീ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.'' എന്ന് നെഞ്ചില്‍  തട്ടി ഊറ്റത്തോടെ പറഞ്ഞ അച്ഛന്റെ ഭാവം ഇന്നും നന്ദയുടെ മനസ്സിലുണ്ട്.  
പക്ഷെ നിസ്സാരം ഒരു വീഴ്ചയില്‍ തുടങ്ങിയ അസ്വസ്ഥത അച്ഛന്റെ ആരോഗ്യത്തെ തകര്‍ത്ത്  തുടങ്ങി .
ചുമ...ശ്വാസം മുട്ടല്‍...വാതം...വിട്ടൊഴിയാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന്.
അച്ഛനില്‍ നിന്നുള്ള സാമ്പത്തിക നേട്ടം നിലച്ചതോടെ ചേച്ചിമാ രുടെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു തുടങ്ങി. ഏട്ടന്മാരുടെ പേരില് പത്തുസെന്റ് സ്ഥലവും വീടും നാട്ടിലുണ്ടായിരുന്നതിനാല്‍ തെരു വില്‍ അലയേണ്ടി വന്നില്ല.


 അടുത്ത ലീവിന് വരുമ്പോള്‍ നന്ദയുടെ വിവാഹം നടത്താമെന്ന് അച്ഛനോട് വാക്ക് പറഞ്ഞ ആണ്‍ മക്കള്‍ പലതവണ വന്നു പോയിട്ടും അങ്ങനൊരു വിഷയത്തെപ്പറ്റി പിന്നീട് സംസാരി ച്ചില്ല.
 

പഠിപ്പുകഴിയുമ്പോള്‍  കമ്പനിയില്‍ നിനക്ക് ഒരു ജോലി ശരിയാ ക്കിത്തരാം എന്ന് ആശ്വസിപ്പിച്ചതും ഏട്ടന്മാര്‍ വിവാഹിതരായ തോടെ ബോധപൂര്‍വം മറന്നു.
 

വൃദ്ധനും രോഗിയുമായ അച്ഛന്‍ ഒരു ബാധ്യതയാകുമ്പോള്‍ വെറു മൊരു നേർച്ചക്കോഴിയായി അനുജത്തിയെക്കരുതാന്‍ ഏട്ടന്മാർ ക്ക് ഒരു മടിയും തോന്നില്ലെന്ന് അനുഭവം കൊണ്ടറിഞ്ഞു .
അവര്‍  പണ്ട് അങ്ങനൊന്നും ആയിരുന്നില്ല. ഓരോരുത്തര്‍ക്കും സ്വന്തം കാര്യങ്ങള്‍ ആയപ്പോള്‍ എല്ലാം മറന്നു. എല്ലാം... 


ബന്ധങ്ങളും കടപ്പാടുകളും ഔദാര്യം പോലെ അയച്ചു തരുന്ന മണി ഓര്‍ഡറില്‍ ഒതുക്കി സഹോദരര്‍ കൈകഴുകി.
അന്യരെപ്പോലെ വന്ന് അച്ഛന്റെ രോഗവിവരം അന്വേഷിച്ചു മടങ്ങുന്ന ചേച്ചിമാരും അനുജത്തിയുടെ മനസ്സുകണ്ടില്ല. അവർക്കൊക്കെ സദ്യയൊരുക്കാന്‍ ബാധ്യതപ്പെട്ടവളായി താന്‍.
 

""നന്ദേ ...ബാലേട്ടന് ഊണിനു മത്സ്യം വേണം. കുറച്ചു വാങ്ങി ക്കൊള്ളു ''
സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ മൂത്ത ചേച്ചി....
 

""വിനുക്കുട്ടനിവിടെ നില്‍ക്കട്ടെ. നിനക്കൊരു സഹായമാകുമ ല്ലോ . ...പിന്നെ സമയം കിട്ടുമ്പോള്‍ എന്തെങ്കിലും അവനു പറഞ്ഞു കൊടുക്ക്‌.''
കൊച്ചേച്ചിയുടെ സ്വാര്‍ഥത ...!ഫീസ് കൊടുക്കാതെ മകന് ട്യുഷന്‍ തരപ്പെടുമല്ലോ.
ഒക്കെയും കഴിയുമ്പോള്‍ ശൂന്യമാകുന്ന തന്റെ പേഴ്സിനെക്കുറിച്ചു മാത്രം ആരും അന്വേഷിച്ചില്ല.
 

ഏട്ടന്മാര്‍ അയച്ചുതരുന്ന തുക അച്ഛന്റെ മരുന്നിനും നിത്യച്ചെലവു കള്‍ക്കും തികയാതെ വന്നപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഒന്ന് രണ്ടു റ്റ്യൂഷന്‍ ..ഒരു കടയിൽ  കണക്കെഴുത്ത്...
പുലരും മുമ്പ്  എഴുന്നേറ്റ് അച്ഛനുള്ള മരുന്നും ഭക്ഷണവും യഥാവിധി ഒരുക്കി വച്ചിട്ടേ പോകൂ. വൈകുന്നേരം വന്നാലും പിടിപ്പതു പണിയുണ്ടാകും. വിശ്രമമില്ലാതെ പണിയെടുത്താലും ആശ്വാസമായിരുന്നു...ജീവിതത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ...അനുസ്യൂത പ്രവാഹത്തില്‍പ്പെട്ട ഒരു കരിയില പോലെ അങ്ങനെയങ്ങൊഴുകുക.

 പക്ഷേ ,പകലൊറ്റയ്ക്കാകുന്ന അച്ഛന് ആ ഏകാന്തതയും അസ ഹ്യമായിരുന്നു.
 

""എന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയുമില്ല'' 
എന്ന് അച്ഛന്‍ പലപ്പോഴും കുറ്റപ്പെടുത്തി.
 

""അതെങ്ങനെയാ ..അച്ഛന്റെ കാര്യം നോക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് നേരമില്ലല്ലോ.''
കൊച്ചേച്ചിയുടെ വാക്കുകളിൽ  ഒളിഞ്ഞിരിക്കുന്ന പരിഹാസം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
രണ്ടുനാള്‍ അടുപ്പിച്ച് അച്ഛനെ ശുശ്രൂഷിച്ചാല്‍ മുറുമുറുക്കുന്ന ആളാണ്‌ വക്കാലത്തിനു വരുന്നത് .
തന്റെ വിഷമം മനസ്സിലാക്കാന്‍ അച്ഛനും കഴിയാത്തതില്‍ കഠിനവ്യഥ തോന്നിയിട്ടുണ്ട്.
 

""മക്കള്‍ അച്ഛനെ കാണാന്‍ വരുമ്പോള്‍ അരുതെന്ന് പറയാന്‍ വയ്യ കുട്ടി...നിന്റെ കൂടപ്പിറപ്പുകള്‍ അല്ലെ...ഇത്തിരി സ്നേഹം അവരോടു കാണിക്ക്''
സ്നേഹം...! അച്ഛന്‍ പറയുന്ന ആ സ്നേഹം ഇങ്ങോട്ടും ആകാമല്ലോ.
എല്ലാവരുടെയും ശകാരങ്ങളും പരാതികളും കേട്ട് വെറുതെ കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.
എന്തിനു ജീവിക്കണം എന്ന് പോലും തോന്നിയിട്ടുണ്ട്.
പക്ഷെ മരിക്കാനുള്ള ധൈര്യവും ഉണ്ടായില്ല. താൻ  പോയാൽ  ഒറ്റപ്പെടുന്ന അച്ഛനെക്കുറിച്ചേ ഓര്‍ത്തുള്ളൂ ..
എത്രമാത്രം കുറ്റപ്പെടുത്തിയാലും ശകാരിച്ചാലും അച്ഛന്റെ നെഞ്ചില്‍  നിറഞ്ഞു നില്‍ക്കുന്നത് തന്നോടുള്ള സ്നേഹമാണ്. തന്നെക്കുറിച്ചുള്ള വേവലാതിയാണ്.
അതിന്റെ ആഴമെത്രയെന്നു ഇന്നലെയാണ് ബോധ്യമായത്.
 

""നിനക്ക് വേണ്ടി ഒന്നും ചെയ്യാന്‍ എനിക്കായില്ല മോളെ .. എല്ലാം എന്റെ തെറ്റാ...എന്റെ സ്വാര്‍ഥത ...!''
പൊട്ടിവന്ന ചുമ അച്ഛന്റെ വാക്കുകളെ തടഞ്ഞു. ആ ഏറ്റു  പറച്ചില്‍ നിയന്ത്രണം തെറ്റിക്കുന്നുവെന്നു മനസ്സിലായപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍  അച്ഛനെ ആശ്വസിപ്പിച്ചു.
 

""സംസാരിക്കേണ്ട ..ചുമ കൂടും..''
അത് കേൾക്കാതെ വിമ്മിട്ടത്തോടെ അച്ഛന്‍ ചോദിച്ചു.
 

""അവന്‍ സ്റ്റേഷനില്‍ കാത്തു നിൽക്കും എന്നല്ലേ പറഞ്ഞത്..?''
സണ്ണി വന്നതും സംസാരിച്ചതുമെല്ലാം അച്ഛന്‍ അറിഞ്ഞിട്ടുണ്ടാ കുമോ എന്ന് സംശയിച്ചിരുന്നു. സംശയമല്ല. ബോധ്യമായി.
ഒന്നും മിണ്ടാതെ അച്ഛന്റെ നെഞ്ചു തടവിക്കൊടുക്കുമ്പോൾ  അറിയാതെ കണ്ണുകൾ നിറഞ്ഞു.
 

""നീ പൊയ്ക്കോ മോളെ...പൊയ്ക്കോ...''
കേട്ടത് സത്യമാണോ എന്ന് ശങ്കിച്ചു .
 

""മേലില്‍ അവന്റെ കാര്യം ഇവിടെ കേട്ട് പോകരുത് ''എന്ന് ഉഗ്രശാസനം നല്‍കിയ അച്ഛനാണത് പറയുന്നത്.
അമ്പരന്നു നോക്കുമ്പോള്‍ അച്ഛന്‍ യാചിച്ചു.
 

""ഞാന്‍ കാലുപിടിക്കാം മോളെ....നീ അവന്റെ കൂടെ..''അച്ഛന്റെ വായ പൊതി ആ നെഞ്ചിൽ  വീണു പൊട്ടിക്കരഞ്ഞു.
 

""ഇല്ല അച്ഛനെ ഒറ്റയ്ക്കാക്കി ഞാന്‍ എവിടേയ്ക്കുമില്ല.''
തഴുകി ആശ്വസിപ്പിച്ച് അച്ഛന്‍ നിർബന്ധിച്ചു
 

""അച്ഛന്‍ ഒറ്റയ്ക്കാകില്ല കുട്ടി. വിനുക്കുട്ടന്‍ വരുമ്പോള്‍ ഞാന്‍ അവന്റെ കൂടെ നിന്റെ കൊച്ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാം ''
പോകില്ലെന്നറിയാം ഒരിക്കലും ചേരാത്ത രണ്ടു വ്യക്തിത്വങ്ങള്‍ ആണ് അവര്‍.
 

""അച്ഛനെ നീ അനുസരിക്കില്ലേ മോളെ...?''
ആ ചോദ്യത്തിലെ ദയനീയത നെഞ്ചില്‍ കൊണ്ടു. സംശയമെന്തിന് ..? അനുസരിക്കാന്‍ മാത്രമല്ലെ നന്ദയ്ക്ക് കഴിയു.. കണ്ണീരടക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അന്തിമ തീരുമാനം പോലെ അച്ഛന്‍ പറഞ്ഞു.
 

""രാവിലെ തന്നെ പുറപ്പെടണം ....പക്ഷെ..അപ്പോഴീ അച്ഛനോട്‌  ന്റെ കുട്ടി യാത്ര ചോദിക്കരുത്..''
ഒരു നിമിഷം നിര്‍ത്തി വിതുമ്പലോടെ അച്ഛന്‍ തുടര്‍ന്നു;
 

""അനാഥയെപ്പോലെ പടിയിറങ്ങുന്നത് കാണാനുള്ള ശേഷി അച്ഛനില്ലാഞ്ഞിട്ടാ...''

അങ്ങനൊരു ശേഷി തന്നിലും ഉണ്ടായിരുന്നില്ല. അതിനാല്‍ വേണ്ടതെല്ലാം മേശപ്പുറത്ത് പതിവുപോലെ ഒരുക്കി വച്ച്, ചാരിയിട്ടിരുന്ന വാതിലിനരികില്‍ നിന്ന് നിശ്ശബ്ദം യാത്ര ചോദിച്ചു. പക്ഷെ നെഞ്ചില്‍ ഒരു കടലിരമ്പുകയായിരുന്നു

ഇപ്പോഴും അതടങ്ങിയിട്ടില്ല. റെയില്‍വേ സ്റ്റേഷന് മുമ്പിൽ  അക്ഷമനായി നിൽക്കുന്ന സണ്ണിയെ കണ്ടപ്പോഴും മനസ്സിലെ ഭാവം മറ്റൊന്നല്ലെന്ന അറിവ് നന്ദയെ തളര്‍ത്തി .
""നന്ദേ ...''
കണ്ണുകളില്‍ ഉദയസൂര്യന്റെ തിളക്കവുമായി തന്റെ അരികിലേ യ്ക്ക്  ഉത്സാഹത്തോടെ വരുന്ന സണ്ണിയെ നോക്കി അവള്‍ നിസ്സംഗം നിന്നു.
ഒരു ലക്ഷ്യവും ആശ്രയവും കൈപ്പിടിയിലെത്തിയ ഈ നിമിഷം ആഹ്ളാദത്തിന്റെതാണ്. ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സ്പര്‍ശനവും മനസ്സിൽ  കുളിര് നിറയ്ക്കേണ്ടതാണ്. 
  
പക്ഷെ, ഇനിയും വിടില്ലെന്ന മട്ടില്‍ ചേര്‍ത്ത് പിടിച്ച് റിസര്‍ വേഷന്‍ കംപാർട്ടുമെന്റിന് നേരെ സണ്ണി നടത്തുമ്പോള്‍ അസാധാരണ മായ ഒരു ശൂന്യത തന്നെ ചൂഴുന്നു എന്ന് അവള്‍ക്കു തോന്നി.

ആരോ കാലുകള്‍  പിന്നിലേയ്ക്ക് വലിക്കുന്നു ....അരുതേ എന്ന നിലവിളി എവിടെനിന്നോ മുഴങ്ങുന്നു.
വെറും തോന്നലെന്നു കരുതാന്‍ ശ്രമിക്കുമ്പോള്‍ ഒതുക്കിയിട്ടും ഒതുങ്ങാത്ത ആഹ്ളാദാരവം ചെവിക്കരികില്‍ കേട്ടു .

""വന്നൂല്ലോ. സന്തോഷമായി...വൈകിയപ്പോള്‍ ഞാന്‍ സംശയിച്ചു....അച്ഛനില്‍ നിന്നൊരു മോചനം നിനക്കിനിയും ഉണ്ടാകില്ലെന്ന്''
നെഞ്ചില്‍ പതിച്ച ഇടിവാള്‍ പോലെ തുടര്‍ന്ന വാക്കുകളും അവള്‍ കേട്ടു

""എത്രയോ മുമ്പേ ഇതാകാമായിരുന്നു''
കമ്പാര്‍ട്ട്മെന്റിലേയ്ക്ക് എടുത്തുവച്ച അവളുടെ കാല്‍ നിശ്ചല
മായി.
വളരെപ്പെട്ടെന്ന്, സുരക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞി രുന്ന സണ്ണിയുടെ കൈകള്‍ക്കിടയിലൂടെ അവള്‍ പ്ളാറ്റ് ഫോമി ലേയ്ക്ക് ഊര്‍ന്നിറങ്ങി.
 

""നന്ദേ ..'' സണ്ണിയുടെ ഉത്കണ്ഠ നിറഞ്ഞ മുഖം ഒരുമാത്ര അവള്‍ കണ്ടു. പിന്നെ, തന്നെ പിടിക്കാന്‍ നീണ്ട കൈകള്‍  തട്ടിമാറ്റി തിരിഞ്ഞു  നടന്നു.
പിന്നിലുയരുന്ന വിളിയിലെ പാരവശ്യം അവള്‍ ശ്രദ്ധിച്ചില്ല. പരിഹസിക്കും വിധം നീണ്ട കൂക്കുവിളിയോടെ വണ്ടിയോടിത്തുട ങ്ങിയതും.


അരുതാത്തത് ചെയ്ത കുട്ടിയുടെ മാനസിക വിഭ്രാന്തിയിലായി രുന്നു അവള്‍ അപ്പോള്‍.എത്ര നിര്‍ബന്ധിച്ചാലും അച്ഛനെ ഒറ്റയ്ക്കാക്കി പോരരുതായിരുന്നു. ഒരു നേരത്തെ ആഹാര ത്തിന് ....ഒരു തുള്ളി വെള്ളത്തിന്‌ ...മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അച്ഛന്റെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടവള്‍ വീർപ്പു മുട്ടി .

എത്രയും വേഗം അച്ഛന്റെ അരികിലെത്തണം. ആ കാലില്‍ വീണു മാപ്പ് പറയണം.
എങ്കിലും ...എങ്കിലും താനിത്ര സ്വാര്‍ഥയായിപ്പോയല്ലോ.
പടികടന്നു മുറ്റത്തെത്തിയപ്പോള്‍ അവള്‍ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

ഒക്കെ ഒരു സ്വപ്നം ആയിരുന്നു...മൂന്നോ നാലോ മണിക്കൂർ നീണ്ട ഒരു പാഴ്ക്കിനാവ് ..ഇതാണ് യാഥര്‍ത്ഥ്യം ..!.ഈ മുറ്റം...ഈ വരാന്ത... ഈ മുറി...മേശപ്പുറത്ത് അച്ഛനായി ഒരുക്കിവച്ച ഭക്ഷണം....മരുന്ന്..അതെ എല്ലാം കൃത്യമായുണ്ട് ..ഒന്നിനും ഒരു മാറ്റവും ഇല്ലാതെ...
ഒരു മാറ്റവും...???!

ഒരു നിമിഷം...! ആ യാഥാർഥ്യത്തിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ അവള്‍ മടിച്ചു. ഉള്‍ക്കിടിലത്തോടെ ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള്‍ അച്ഛന്റെ അരികിലെത്തി.....
പിന്നെ ...ആ കാല്‍ച്ചുവട്ടിലേക്കു ഹൃദയം തകര്‍ന്ന നിലവിളിയോടെ അവള്‍ വീണു.
അച്ഛന്‍ അപ്പോഴും ഉറങ്ങുകയായിരുന്നു.
..............................

...................

3 comments:

വിനുവേട്ടന്‍ said...

ഞങ്ങളെയൊക്കെ വേദനിപ്പിക്കാന്‍ വേണ്ടി മാത്രമാണല്ലേ ഇതെഴുതിയത് ടീച്ചറേ...?

ശ്രീ said...

ടച്ചിങ്ങ്!

ജന്മസുകൃതം said...

ayyo....angganonnum vicharichallaketto...vannathilum abiprayam chonnathilumnandiyund. @വിനുവേട്ടന്‍

thank u sree...