Tuesday, June 10, 2014

തിരിച്ചു വരാത്തവര്‍

തിരിച്ചു വരാത്തവര്‍ 


സന്ദര്‍ശകഗാലറിയിലെ ടി വിയില്‍ ദുബൈ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുന്നു എന്ന അറിയിപ്പ് തെളിഞ്ഞപ്പോള്‍ അശ്വതിയുടെ മനസ്സില്‍  ആശ്വാസത്തിന്റെ തണുപ്പ് വീണു.
ഏഴു മണിക്കൂറായി അവള്‍ കാത്തിരിക്കുന്നു.ഇപ്പോഴാണ് എത്തുക എന്നറിയിച്ചിരുന്നെങ്കില്‍ ഈകാത്തിരിപ്പു വേണ്ടി വരുമായിരു ന്നില്ല.
അറിയിക്കാത്തതിനു ആലീസിനെ കുറ്റപ്പെടുത്താനും പറ്റില്ല . വരുന്ന വിവരം പോലും ആരോ പറഞ്ഞു അശ്വതി അറിഞ്ഞെ ന്നെ ഉള്ളു.
"പിന്നെന്തിനാ സ്വീകരിക്കാന്‍ നീ പോകുന്നത്...?" എന്ന് അച്ഛന്‍ ചോദിച്ചത് അതുകൊണ്ടാണ്.പക്ഷെ ആലീസ് തന്നെ വിവരം അറിയിക്കാത്തത് മനപ്പൂര്‍വമല്ലെന്നു അശ്വതിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. കാരണം അങ്ങനൊരു ബന്ധമല്ലല്ലോ അവരുടേത്.
അഞ്ചുകൊല്ലം മുമ്പ്  ഇതേ സ്ഥലത്ത് വച്ച് യാത്ര പറഞ്ഞ പ്പോള്‍ ആലീസ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
"മരിച്ചാലും മറക്കില്ലശ്വതി....നീയില്ലായിരുന്നെങ്കില്‍ എനിക്കീ ഭാഗ്യം ഒരിക്കലും കിട്ടുമായിരുന്നില്ല."
വലിയ ത്യാഗം ചെയ്തു എന്ന ഭാവമൊന്നും അശ്വതിക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല. തനിക്കാകുന്ന സഹായം മറ്റൊരാള്‍ക്ക് നല്കുക. അത് സാധാരണ മനുഷ്യധര്‍മ്മ മല്ലെ... ഇല്ലായ്മയും വല്ലായ്മയും അറിയുന്ന ഉറ്റ സുഹൃത്തുക്കള്‍ ആകുമ്പോള്‍ അതില്‍ ഒട്ടും അത്ഭുതമില്ല.
സത്യത്തില്‍ ഒരിക്കലും പൊരുത്തപ്പെടേണ്ടവര്‍ ആയിരുന്നിള്ളവര്‍. തികച്ചും വ്യത്യസ്തമായ ചുറ്റുപാടിന്നുടമകള്‍.
ആര്‍ഭാടങ്ങള്‍ക്കു നടുവിലായിരുന്നു ആലീസ് പിറന്നു വീണത്... ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അശ്വതിയും. എന്നാല്‍ തികച്ചും വേറിട്ട ജീവിതാനുഭവങ്ങളിലൂടെയാണ് അവര്‍ വളര്‍ന്നത്.
പണത്തിനു മീതെ മറ്റൊന്നുമില്ലെന്ന് അഹങ്കരിച്ച അപ്പന്റെയും അച്ചായന്മാരുടെയും ഇടയില്‍ അമ്മയും ആലീസും ഒന്നുമായിരു ന്നില്ല.  അവളുടെ കൊച്ചു കൊച്ച് ആവശ്യങ്ങള്‍  പോലും ആരും സാധിച്ചു കൊടുത്തില്ല. പഠനത്തിന്റെ കാര്യത്തില്‍  പത്താം ക്ളാസുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ  പിന്നീടുള്ള പഠനത്തിന് പണം മുടക്കേണ്ട കാര്യമില്ല എന്നായി രുന്നു അച്ചായന്മാരുടെ തീരുമാനം .

കെട്ടിച്ചു വിടാന്‍ വേണം ഒരു നല്ല തുക.അതിന്റെടേല് പഠിപ്പിനും കൂടി...?

പഠനം നിര്‍ത്തിക്കൊള്ളാന്‍ അവര്‍ അന്ത്യശാസനം നല്കി.
അപ്പനും അച്ചായന്മാരുടെ ഭാഗത്താണെന്നത് അവളെ ഏറെ വിഷമിപ്പിച്ചു.
പണമില്ലഞ്ഞല്ല. അത് ചെലവാക്കാന്‍ മനസ്സില്ലാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ...
"ചാകുമ്പോള്‍ എല്ലാം പൊതിഞ്ഞു കെട്ടിക്കൊണ്ടു പോകുമോ?"

സഹികെട്ട് ഒരിക്കല്‍ അവള്‍ ചോദിച്ചു.
അപ്പന്റെ മുമ്പില്‍ കഠിനമായ സമരങ്ങള്‍  തന്നെ വേണ്ടിവന്നു ആലീസിനു ഓരോ ആവശ്യങ്ങളും നേടിയെടുക്കാന്‍ .
അവളുടെ ധിക്കാരത്തിന് അച്ഛനും അമ്മയും കൂട്ട് നില്‍ക്കുകയാ ണെന്ന പേര് പറഞ്ഞ് വീതം വയ്പ്പിച്ചും അല്ലാതെയും കിട്ടാ വുന്നത്ര കൈവശപ്പെടുത്തി അച്ചായന്മാര്‍ സ്വന്തം കാര്യം നോക്കിപ്പോയി.
പഠിപ്പ് ഒരുവിധം പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങള്‍ ആലീസിനു മുന്നത്തേക്കാള്‍ ദുരിതപൂര്‍ണ്ണമായിരുന്നു.
ഒരു ജോലി കിട്ടിയിട്ടുമതി വിവാഹം എന്നവള്‍ നിര്‍ബന്ധം പിടിച്ചു .പക്ഷെ കൈക്കൂലി കൊടുത്തോ  ശുപാര്‍ശ ചെയ്തോ പോലും ഒരു ജോലി നേടിക്കൊടുക്കാന്‍ ആരും സഹായിച്ചില്ല.
വന്ന വിവാഹാലോചനകളും സ്ത്രീധനത്തിന്റെ വിലപേശലില്‍ നടക്കാതെ പോയി....
"ഒന്നും വേണ്ട....പെണ്ണിനെ മാത്രം മതി "എന്ന് പറയാനുള്ള സൗന്ദര്യമൊന്നും ആലീസിനുണ്ടായിരുന്നില്ല. കോങ്കണ്ണ് ഒരു കുറവുമായിരുന്നു.
ഇതിനിടയിലാണ് ജീവിതകാലം മുഴുവന്‍ പണത്തിനു കാവലി രുന്ന അപ്പന്‍ ഗുരുതര മായ രോഗത്തിനടിപ്പെട്ടതും സമ്പാദ്യം മുഴുവന്‍ ചെലവാക്കിയിട്ടും മരണത്തിനു കീഴടങ്ങിയതും.
ജീവിതം ആലീസിനു ശരിക്കും ഒരു വെല്ലു വിളിയായത് അപ്പോഴാണ്‌.
ഒരു ജോലിക്ക് വേണ്ടി അവള്‍ മുട്ടാത്ത  വാതിലുകള്‍ ഇല്ല. ഒടുവിൽ  അവൾക്കൊരു ജോലി കിട്ടി. ദുബായിലെ ഇന്ത്യന്‍ സ്കൂളില്‍ .
പക്ഷെ പോകാനുള്ള പണം വേണം. സ്വാര്‍ത്ഥരായ രണ്ട് അച്ചായന്മാരും അവളുടെ മുന്നില്‍ കൈ മലര്‍ത്തി. അവളുടെ കാര്യത്തില്‍  അവര്‍ സ്വീകരിക്കാറുള്ള പതിവ് നിലപാട് തന്നെ.
വലിയ വീട്ടില് സമ്പത്തിനു നടുവിൽ  കഴിഞ്ഞിട്ടും സന്തോഷമെ ന്തെന്ന് അവള്‍ അറിഞ്ഞില്ല.
എന്നാല്‍ അശ്വതി അങ്ങനെയായിരുന്നില്ല.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. അവള്‍ക്കു വേണ്ടിയാണ് അവര്‍ അഹോരാത്രം കഷ്ടപ്പെട്ടത്. കിട്ടുന്നതില്‍ ഒരു പങ്ക് അവര്‍ അവള്‍ക്കായി സ്വരുക്കൂട്ടി വച്ചു. പുസ്തകങ്ങള്‍,വസ്ത്രങ്ങള്‍ , ഫീസ്‌ ...ഒന്നിനും അവള്‍ ബുദ്ധിമുട്ടിയില്ല. പലപ്പോഴും ആലീസിന് സഹായമായതും അശ്വതിയാണ്. 
ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലും അവളെ സഹായിക്കാന്‍ അശ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വീട്ടിനടുത്തുള്ള മാനേജ്മെന്റ്സ്കൂളില്‍ അടുത്ത വർഷം ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് പറഞ്ഞു വച്ച തുക.... പാവപ്പെട്ട അച്ഛനമ്മമാര്‍ ചോര നീരാക്കി  മകളുടെ ഭാവിക്ക് വേണ്ടി നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സമ്പാദ്യം...അതുപോരാഞ്ഞ് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്‌ സ്ഥലവും പുരയുംകൂടി പണയപ്പെടുത്തി ഒപ്പിച്ച അറുപതിനായിരം രൂപ.....
അശ്വതിയുടെ തീരുമാനം അംഗീകരിക്കാന്‍ അച്ഛനും അമ്മയും മടിച്ചു.   അവരുടെ സമ്മതം നേടിയെടുക്കാൻ അവള്‍ ഏറെ പാടുപെട്ടു . ആറ് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചു തരും എന്ന  ആലീസിന്റെ ഉറപ്പുകൂടിയായപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
പക്ഷെ കണക്കു കൂട്ടലുകള്‍ എവിടെയോ പിഴച്ചു.
എവിടെയായിരുന്നെന്ന് ഇപ്പോഴും നിശ്ചയമില്ല.
നന്ദി വാക്കുകൾ കോരി നിറച്ച കത്തുകൾ ആദ്യമൊക്കെ ആലീ സിൽ നിന്നും മുടങ്ങാതെ കിട്ടി. മൂന്നോ നാലോ മാസം കഴിഞ്ഞ പ്പോൾ, പണം ഉടനെ അയക്കും എന്നെഴുതിയ കത്താണ്‌ അവസാനം കിട്ടിയത്.
പക്ഷെ പണം കിട്ടിയില്ല. പിന്നീട് കത്തുകളും.അവിടെയ്ക്ക് പലവട്ടം എഴുതി. ഒരു പ്രതികരണവും കാണാതായപ്പോൾ ആകെ പരിഭ്രമിച്ചു. ആലീസ് എഴുതാഞ്ഞതാകില്ല. എന്തോ സംഭവിച്ചി ട്ടുണ്ട്.
അഡ്രസ് മാറിയതോ...? തപാൽ വകുപ്പിന്റെ അനാസ്ഥയോ?

ഉത്കണ്ഠ താങ്ങാനാകാതെ സണ്ണിച്ചായന്റെ വീട്ടിൽപ്പോയി അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ലെന്ന് മാത്രമല്ല പരിഹാസം ഏറ്റുവാങ്ങി പടിയിറങ്ങിപ്പോരേണ്ടിയും വന്നു.
എന്നാൽ അതേ സണ്ണിച്ചായൻ ആണ് ആലീസ് വരുന്ന വിവരം അറിയിച്ചതും..അഞ്ചു കൊല്ലം മുമ്പ് ഉടനെ അയക്കുന്നു എന്ന് ആലീസ് അറിയിച്ച തുക എല്പ്പിക്കാൻ വന്നതായിരുന്നു അയാൾ.
"അറുപതിനായിരത്തിന് ആറുലക്ഷം തന്നാലും കടപ്പാട് തീരി ല്ലെ " ന്ന് പറഞ്ഞവളാണ് ആലീസ്.
"ആ കടപ്പാട് നിലനിർത്താനാകും അഞ്ചുകൊല്ലത്തിനു ശേഷ വും അറുപതിനായിരം മാത്രം തിരിച്ചു തന്നത് "  എന്ന് അച്ഛൻ പറഞ്ഞപ്പോൾ എതിർത്ത് പറയാൻ അശ്വതിക്ക് കഴിഞ്ഞില്ല
.
കൃത്യസമയത്ത് പണം കൊടുക്കാഞ്ഞതിനാൽ പറഞ്ഞു വച്ചിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴും, ഒന്ന് രണ്ട് ആലോചനകൾ പണത്തിന്റെ പേരിൽ ഒഴിവായപ്പോഴും, പണയം വീട്ടനാകാതെ വീടും പുരയിടവും അന്യാധീനപ്പെട്ടപ്പോഴും അച്ഛന്റെയും അമ്മ യുടെയും മനോവിഷമം അവൾ അറിഞ്ഞതാണ്. കേറിക്കിടക്കാൻ വാടകവീട്  ആശ്രയിക്കേണ്ടി വന്നതിന്റെയും ഒരിടത്തും സ്ഥിരമാ കാതെ അങ്ങും ഇങ്ങും ജോലി ചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് അവൾ  അനുഭവിക്കുന്നുമുണ്ട്.
എന്നിട്ടും അച്ഛനെപ്പോലെ ആലീസിനെ കുറ്റപ്പെടുത്താൻ അവൾക്കായില്ല.
ആലീസ് അന്നേ പണം അയച്ചിട്ടുണ്ടാകണം. അച്ചായന്മാർ മുക്കിയിട്ടുണ്ടാകും. വില്ലന്മാർ ...!
എന്തായാലും തന്നെ ആശ്വസിപ്പിക്കുവാൻ ഇന്ന് ആലീസിനു ആകുമല്ലോ. എല്ലാ പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കുകയും ആകാം.
മേഘപാളികൾക്കുള്ളിൽ നിന്നും ചെകിടടപ്പിക്കുന്ന ശബ്ദത്തോ ടെ ഭൂ മിയിലേയ്ക്കിറങ്ങി വരുന്ന കൂറ്റൻ വിമാനത്തിനുള്ളിൽ  ത ന്റെ ആത്മസുഹൃത്ത് ഉണ്ട് എന്ന ഓർമ്മ അശ്വതിയെ കോരിത്തരി പ്പിച്ചു.
ഗാലറിയിലെ മുഴങ്ങുന്ന ശബ്ദങ്ങൾക്കിടയിൽ വിടർന്ന കണ്ണുകളോടെ അവൾ നിന്നു. വിമാനത്തിൽ നിന്നും ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ  ആലീസിനെ കണ്ടെത്താൻ അശ്വതി വിഷമിച്ചു. അവൾ ഒരു പാട് മാറിയിരിക്കുന്നു.പരിഷ്കൃത വേഷം ....രൂപം ....  ഭാവം......വളരെ ചെറുപ്പമായത് പോലെ....
കാണില്ലെന്നറിയാമായിരുന്നിട്ടും കണ്ണാടി ചില്ലിനിപ്പുറം നിന്ന് അശ്വതി അടക്കാനാവാത്ത ആഹ്ളാദത്തോടെ കൈ ഉയർത്തി വീശി..
ആലീസിന്റെ രൂപം താഴത്തെ നിലയിൽ മറഞ്ഞപ്പോൾ സന്ദർശക  ഗാലറിയിൽ നിന്നും അവൾ ഓടിയിറങ്ങി.
കസ്റ്റംസ് ക്ളിയറിംഗ് കഴിഞ്ഞു ആലീസ് പുറത്തു വരാൻ കുറച്ചു സമയം  വേണ്ടിവരും എന്നറിയാമായിരുന്നിട്ടും ഉള്ളിൽ  തുളുമ്പുന്ന സന്തോഷം അവളുടെ ചലനങ്ങൾ ധൃതതരമാക്കി.
മുന്നേ ഏർപ്പാടാക്കിയ കാറിന്റെ ഡ്രൈവറോട് കാർ തയ്യാറാക്കി നിർത്താൻ സംജ്ഞ നല്കി.
ബന്ധുക്കളെ  സ്വീകരിക്കാനെത്തിയവർ ...!
യാത്രയയക്കാൻ  വന്നിട്ടുള്ളവർ ....!
ആരെയും ശ്രദ്ധിക്കാൻ അശ്വതിക്കായില്ല.
ആലീസിന്റെ ആശ്ചര്യ പൂർണ്ണമായ നോട്ടം തന്റെ നേരെയെ ത്തുന്ന ആ സുന്ദരനിമിഷത്തെക്കുറിച്ചുള്ള ചിന്ത അവളുടെ ചുണ്ടിൽ ചിരിയായ് വിടർന്നു .
ട്രോളിയുമുന്തി പ്രവേശനകവാടം കടന്ന് ആലീസ് വരുന്നത് കണ്ട്  ഉൾത്തുടിപ്പോടെ അവൾ മുന്നോട്ടു കുതിച്ചു.
പെട്ടെന്ന്, അപ്രതീക്ഷിതമായ ഒരു തിരക്കിൽ  അവളുടെ ബാലൻസ് തെറ്റി. വീഴാതെ ഒഴിഞ്ഞു മാറുമ്പോൾ തന്നെ കടന്നു പോകുന്നവരെ കണ്ട് അശ്വതി ഞെട്ടി.
ആലീസിന്റെ അച്ചായന്മാർ....!
അവർ ആഹ്ളാദാരവത്തോടെ അവളെ ആനയിച്ചു കൊണ്ട് വരുന്നത് അശ്വതി അമ്പരപ്പോടെ നോക്കി നിന്നു. ആലീസിന്റെ നോട്ടം തന്റെ നേരെ തിരിയുമെന്ന പ്രതീക്ഷ വൃഥാവിലെന്നു ബോധ്യമായപ്പോൾ തന്നെ കടന്നു പോയ ചങ്ങാതിയുടെ പിന്നാലെ ഓടിയെത്തി അശ്വതി വിളിച്ചു...
"ആലീസേ..."
തിരിഞ്ഞു നോക്കിയ ആലീസിന്റെ ചുണ്ടിലെ തണുത്ത ചിരികണ്ട് അവളുടെ മനസ്സിടിഞ്ഞു.
"ഓ...അശ്വതിയോ...??"
പെട്ടെന്നോർത്ത പോലെ ആലീസ് ചോദിച്ചു.
"സണ്ണിച്ചായൻ  പണം തന്നില്ലേ...?"
മറുപടി പറയേണ്ടി വന്നില്ല.
കാറിന്റെ ഡിക്കിയിൽ ലഗ്ഗേജുകൾ അടുക്കുന്ന സണ്ണിച്ചായൻ ഉറക്കെപ്പറഞ്ഞു.
"എല്ലാം  വേണ്ടപോലെ ചെയ്തിട്ടുണ്ട് മോളെ..."
ആ വിളിയിൽ കിനിയുന്ന മാധുര്യം  ആസ്വദിച്ച ആലീസിന്റെ മുഖം തെളിഞ്ഞു.പിന്നെ ഒരു മഹാകാര്യം എന്നമട്ടിൽ അശ്വതിയുടെ നേരെ തിരിഞ്ഞ് ആലീസ് തുടർന്നു.
"വരുന്നവിവരം  ആരെയും അറിയിക്കേണ്ടെന്നു ഞാൻ സണ്ണിച്ചാ യനോട് പ്രത്യേകം പറഞ്ഞിരുന്നു. സഹായം എന്നൊക്കെപ്പറ ഞ്ഞു പിന്നെ സ്വൈര്യം തരില്ല  ഓരോ ശല്യങ്ങൾ ..."
അശ്വതിയുടെ തൊണ്ട വരണ്ടു. ചെവിക്കുള്ളിൽ വണ്ട്‌ മുരണ്ടു.
"പറഞ്ഞ് നിൽക്കാതെ  വാ മോളെ..."
കാറിന്റെ ഡോർ തുറന്നു പിടിച്ചു തൊമ്മിച്ചായനും തിരക്കുകൂട്ടി. ആലീസിന്റെ ശ്രദ്ധ അങ്ങോട്ടായി.
അശ്വതിയുടെ കണ്ണിൽ  ഇരുട്ട് കയറി. യാത്രപോലും പറയാതെ അച്ചായന്മാരോടൊപ്പം ചിരിച്ചുലഞ്ഞ് പോയത് ആലീസ് തന്നെയാണോ...?
ആയിരിക്കില്ല.സ്വപ്നമാണിത്. വെറും ഒരു പകൽ  സ്വപ്നം ....
വിജനമായ ഒരു മണലാരണ്യത്തിലാണിപ്പോൾ ....ഉഷ്ണക്കാറ്റ്‌ അത്യുഗ്രം വീശിയടിക്കുന്നു. മുന്നിൽ വഴിയില്ല.  പൂഴിയിൽ  ഉറച്ചുപോയ കാലുകൾ  വലിച്ചെടുക്കാനുള്ള ശ്രമത്തിൽ കൂടുതൽ ആഴത്തിലേയ്ക്ക് താഴ്ന്ന് ....താഴ്ന്ന് ....
"മാഡം "
കിതപ്പോടെ നോക്കുമ്പോൾ മുന്നിൽ  ടാക്സി ഡ്രൈവർ ...
സ്ഥലകാല ബോധം വരാൻ തെല്ലു നേരമെടുത്തു.
"യാത്രക്കാരെല്ലാം പോയല്ലോ. മാഡം പ്രതീക്ഷിച്ച ആള് വന്നില്ലേ...??
അടക്കാനാവാത്ത ആത്മനൊമ്പരത്തോടെ പറഞ്ഞു
 " ഇല്ല...വന്നില്ല..."
പിന്നെ പ്രവേശനകവാടത്തിനു പുറത്തുള്ള തൂണിൽ ചാരി ഒരിക്കലും തിരിച്ചു വരാത്ത ആരെയോ കാത്ത് അവൾ തളർന്നിരുന്നു.

4 comments:

ചിന്താക്രാന്തൻ said...

ജീവിതാനുഭവങ്ങളുടെ നേര്‍കാഴ്ച .ചിലര്‍ അങ്ങിനെയാണ് കടപ്പാടും നന്ദിയും ഇല്ലാത്ത പണകൊതിയര്‍ .സ്നേഹത്തിന് മുന്‍പില്‍ മറ്റ് ഒന്നിനും വിലയില്ല എന്ന് പൊതുവേ പറയുമെങ്കിലും ആ വാക്കുകളെ തിരുത്തുന്നവരാണ് നമ്മുടെ ഇടയില്‍ അധികവും കഥ നന്നായി അവതരിപ്പിച്ചു ആശംസകള്‍

Unknown said...

കഥ ഇഷ്ടമായി ടീച്ചർ..
ആശംസകൾ..

ജന്മസുകൃതം said...

nandi rasheed

ജന്മസുകൃതം said...

nandi gireesh