Friday, July 11, 2014

നിറം മങ്ങിയ ബൊമ്മ.

നിറം മങ്ങിയ ബൊമ്മ.
ജംഗ്ഷനില്‍  ബസ്സിറങ്ങി വലത്തോട്ടുള്ള വഴിയെ നടന്നു. 
മെറ്റലുകള്‍ ഇളകിയടര്‍ന്ന വഴിക്കിരുപുറവും ശ്രദ്ധയില്ലാതെ 
വളര്‍ന്നു പടര്‍ന്ന വള്ളിച്ചെടികള്‍...
എല്ലാം പഴയപോലെ തന്നെ. എങ്കിലും നിറം മങ്ങിയിരിക്കുന്നു.
വയലിറമ്പിലെ ചായക്കടയ്ക്കുപോലും പഴമയുടെ വരകളും കുറികളും മാത്രം.
നെല്‍ച്ചെടികള്‍ കാറ്റിലുലയുന്ന വയല്‍  വരമ്പിലൂടെ നടന്ന് അക്കരെയെത്തി.
മുന്നില്‍  നിറം കെട്ട ഓരോര്‍മ്മപോലെ പഴകിപ്പൊളിഞ്ഞ  തറവാട്.
കാലുകള്‍  മുന്നോട്ടു നീങ്ങാന്‍ മടിക്കുന്നത്  ശ്രീദേവി അറിഞ്ഞു.
ശൂന്യമായ ഒരന്ധകാരം മുന്നില്‍ വായ്പിളര്‍ന്നു നില്‍ക്കുന്നത് പോലെ.



"വരൂ മോളെ....വലതു കാല്‍ വച്ച് കയറി വരൂ..." 
എന്ന സ്നേഹ വചസ്സുകളുമായി ആരതി ഉഴിഞ്ഞു സ്വീകരിക്കാന്‍ 
ഒരമ്മ പടിക്കല്‍ കാത്തു നില്ക്കുന്നുണ്ടോ?

"ഒന്ന് വഴി ഒതുങ്ങിക്കൊടുക്കൂ.കുട്ടികള്‍ ഇങ്ങു കയറട്ടെ..."
ഭര്‍ത്തൃ  പിതാവിന്റെ ഗാംഭീര്യ സ്വരം ഉയര്‍ന്നു  കേള്‍ക്കുന്നുണ്ടോ
ഇല്ല... ഒന്നുമില്ല ....ആരുമില്ല....
എല്ലാം തോന്നലുകള്‍.
നാട്ടുകാരുടെയും വീട്ടുകാരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ ആദ്യമായി 
ഈ പടികയറുമ്പോള്‍ മനസ്സിലെ മോഹപ്പക്ഷികള്‍ക്ക് ആയിരം ചിറകുണ്ടായി രുന്നു.
പക്ഷെ,ഇന്നോ...?
നഷ്ട സ്വപ്നങ്ങള്‍ക്ക് ഇങ്ങനൊരു പരിസമാപ്തി പ്രതീക്ഷിച്ചതേയില്ല.
തെറ്റുകാരിയെന്ന് എല്ലാവരും അധിക്ഷേപിച്ചപ്പോള്‍ നിഷേധിച്ചില്ല.
അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഒരഗ്നിപരീക്ഷണത്തിനു തയ്യാറായതുമില്ല.
കുനിഞ്ഞ ശിരസ്സില്‍ മനപ്പൂര്‍വവും  അല്ലാതെയും എടുത്തു ചാര്‍ത്തപ്പെട്ട 
മുള്‍ക്കിരീടങ്ങള്‍..
സഹിച്ചു. നിശബ്ദയായി എല്ലാം സഹിച്ചു.
പക്ഷെ..., കണ്ണിലെ കൃഷ്ണമണിപോലെ ആറ്റു നോറ്റു വളര്‍ത്തിയ മകള്‍
അവളിൽ  നിന്നും ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല.
ആഗ്നേയാസ്ത്രങ്ങള്‍ പോലെ ഹൃദയത്തിലേയ്ക്ക് തറച്ചിറങ്ങിയ
വാക്കുകള്‍ ...
"അമ്മയാണ് തെറ്റുകാരി....അച്ചനെ തനിച്ചാക്കി അമ്മ ഒരിക്കലും 
പോരരുതായിരുന്നു."
അമ്മയുടെ ജീവിതം തെറ്റുകളുടെ കൂമ്പാരമാണെന്ന് കണ്ടെത്തിയവള്‍ ...
അവള്‍ക്കു വേണ്ടി മാത്രം ജീവിച്ച ഈ അമ്മയോടാണ് അവള്‍ക്കു പക...
അതുകൊണ്ടാകാം ആ വാക്കുകളില്‍ ഒരു മാര്‍ദ്ദവവും ഇല്ലാതിരുന്നത്.
എങ്കിലും..,തന്റെ നേരെ കൈ ചൂണ്ടിയ ആ ഭാവം മറക്കാന്‍ ആകുന്നില്ല.
"ആ വലിയ മനുഷ്യന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ 
കഴിയാതിരുന്നത് അമ്മയ്ക്കല്ലേ...?
 ഇനിയെങ്കിലും ഈ വാശി ഉപേക്ഷിച്ചുകൂടെ..?"
വാശി...! തനിക്കു വാശി...!!
മകളെ നിനക്കെന്തറിയാം...?
ഒരു പാട് മോഹങ്ങളുമായി ഈ പടികടന്നു വന്ന 
 ഒരു പാവം പെണ്ണിന്റെ മനസ്സ് നീ കണ്ടില്ലല്ലോ.
കാണേണ്ടിയിരുന്ന ആളാണ്‌ മുഖത്തടിച്ചതുപോലെ ചോദിച്ചത്...
"നിന്നെപ്പോലൊരു ശവത്തെ എനിക്കെന്തിനാ ..?"
ആ  ചോദ്യം കൂര്‍ത്ത ശരങ്ങളായി തറച്ചത് ഇന്നലെയല്ല. 
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ...!
എവിടെയാണ് തെറ്റുകളുടെ ആരംഭം എന്ന് കൃത്യമായി അറിയില്ല.
ഈ പടികയറിയെത്തിയ ആദ്യ നിമിഷങ്ങള്‍ നിര്‍വൃതി ദായകമായിരുന്നു.
സ്നേഹധനരായ അച്ഛനും അമ്മയും ...
തന്റെ കവിതകളിലൂടെ ആരാധകലക്ഷങ്ങളുടെ 
കയ്യടികളും ആര്‍പ്പുവിളികളും ഏറ്റു വാങ്ങുന്ന 
പ്രശസ്തനും സുന്ദരനുമായ ഭര്‍ത്താവ് ..
അഭിമാനിച്ചു. ഭാഗ്യവതിയെന്നു അഹങ്കരിച്ചു.
ആ സാമീപ്യവും കുസൃതികളും ഉണർത്തിയ വികാരങ്ങൾ  
അവര്‍ണ്ണനീയമായിരുന്നു.
തിരക്കൊഴിയുന്ന നേരത്തിനായി തുടിക്കുന്ന മനസോടെ കാത്തു.
പക്ഷെ..., തിരക്കൊഴിഞ്ഞപ്പോള്‍ ആ ശബ്ദത്തിനു 
പ്രതീക്ഷിക്കാത്ത ഒരു മാറ്റം അറിഞ്ഞു.
"എനിക്കിവിടെ ശരിയാകില്ലെടോ...
നമുക്കെന്റെ താവളത്തിലേയ്ക്ക് പോകാം."
ഒന്നും മനസ്സിലായില്ല.
അച്ഛനും അമ്മയും നിറകണ്ണുകളോടെ ആശ്വസപ്പിച്ചു
"അവന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെയാകട്ടെ മോളെ.... 
എതിര്‍ത്തിട്ടു കാര്യമില്ല."
ഒരു രാത്രിപോലും ആ വീട്ടില്‍ അന്തിയുറങ്ങാതെ 
ഏതോ താവളത്തിലേയ്ക്കുള്ള യാത്ര...
മനസ്സില്‍ അരുതാത്ത ഒരസ്വസ്ഥത  പടര്‍ന്നു കയറി.
എങ്കിലും....ആ ശബ്ദത്തിന്റെ ദ്ദൃഡത...
ആ സ്വപ്നത്തിന്റെ ചാരുത....
മനസ്സിലെ മധുരവികാരങ്ങള്‍ക്ക് തിളക്കമേറ്റി .
ചുറ്റും നിറയെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടം.
താഴ്‌വരകളില്‍ തേയിലക്കാടിന്റെ  പച്ചപ്പ് ..
കവിയുടെ ഹൃദയസ്പ്ന്ദനങ്ങള്‍ വാക്കുകളിലൂടെ തൊട്ടറിഞ്ഞു.
സൃഷ്ടിയുടെ ഉറവിടമായ ശാന്തത മനസ്സിനെ തണുപ്പിച്ചു.
പക്ഷെ ,
അവിടെ നവദമ്പതികളെ സ്വീകരിച്ചു സൽക്കരിക്കാന്‍ 
കാത്തിരുന്ന സുഹൃത്തുക്കള്‍ ...
കവിയുടെ ഭാര്യയെ കവിതകളിലൂടെ അവര്‍ പ്രകീര്‍ത്തിച്ചു. 
സുഖപ്രദമായ ദാമ്പത്യജീവിതം അവര്‍ ആശംസിച്ചു.
അവരൊരുക്കിയ വിഭവസമൃദ്ധമായ സദ്യ....
ഒപ്പം മദ്യവും ...
അത് പകരാന്‍ മദിരാക്ഷിമാരും.
ഞടുക്കത്തിന്റെ തിരയേറ്റം മനസ്സിലുണ്ടായി. 
അതുവരെ തോന്നിയിരുന്ന സന്തോഷം ഒക്കെ തീര്‍ന്നു. 
സ്വര്‍ഗീയ നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച് അവര്‍ നടത്തുന്ന 
ആഹ്ളാദത്തിമിര്‍പ്പുകള്‍ സഭ്യതയുടെ അതിര്‍  ലംഘിക്കുന്നതറിഞ്ഞു.
വെറുപ്പുളവാക്കുന്ന വാക്കുകള്‍  ...അറപ്പുളവാക്കുന്ന മേനീ ചലനങ്ങള്‍ ...
ആ മടുപ്പില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് മുറിയിലെത്തുമ്പോള്‍ 
അരുതെന്ന് കരുതിയിട്ടും മിഴികള്‍  ചോര്‍ന്നൊഴുകി .
പുറത്തെ ആരവങ്ങള്‍ അടങ്ങിയപ്പോഴേയ്ക്കും രാവെറെയായിരുന്നു.... 
ഇടറുന്ന പാദങ്ങളോടെ അകത്തേയ്ക്ക് കടന്നു വന്ന ഭര്‍ത്താവിനെ 
പകച്ചു നോക്കി.
ലഹരി പതഞ്ഞു കത്തുന്ന ചെമന്ന കണ്ണുകള്‍ ...
കാത്തു കാത്തിരുന്ന ആ സ്പര്‍ശനത്തിന് പൊള്ളുന്ന ചൂടനുഭവപ്പെട്ടു .
ഭയം ത്രസിക്കുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും മുമ്പ്, 
വന്യമായ ഒരാക്രമണത്തിനിരയാകുമ്പോള്‍ ഉള്ളിലൊരു കൊച്ചരിപ്രാവ്‌ 
പ്രാണന് വേണ്ടി പിടയുകയായിരുന്നു.
ശക്തമായി പ്രതിഷേധിക്കാന്‍ ആഗ്രഹിച്ചു എങ്കിലും 
ഒരു ചെറുവിരല്‍  പോലുമനക്കാനാവാതെ തളര്‍ന്നു കിടക്കുമ്പോള്‍,
 ലഹരി മണക്കുന്ന ഒരു കുഴഞ്ഞ ശബ്ദം വ്യക്തമായി കേട്ടു .
"ശവം.."
അവിടെയായിരിക്കാം തുടക്കം.
ചുമലില്‍ ആരോ വലിച്ചു കയറ്റിത്തന്ന കുരിശ് ...
ഇതും പേറി താണ്ടിയെത്തേണ്ട ലക്ഷ്യം ഏതെന്നു പോലും 
നിശ്ചയമില്ലെന്നോര്‍ത്തപ്പോള്‍ കണ്ണിലൂടൊഴുകിയത് ചോരയാണ്.
വഴിയില്‍  നിറച്ചിരുന്ന അനുഭവങ്ങളുടെ കൂര്‍ത്ത മുള്ളുകള്‍ ...
രക്ഷപ്പെടാനുള്ള  ഓരോ പിടച്ചിലും 
കൂടുതല്‍ മുള്ളുകള്‍ തറഞ്ഞു കയറാനേ ഉപകരിച്ചുള്ളൂ.
ക്ഷമയുടെയും ത്യാഗത്തിന്റെയും പുതിയ ഭാവങ്ങള്‍ 
സ്വന്തം ജീവിതം കൊണ്ടറിഞ്ഞു .
എല്ലാം ശരിയാകും എന്നൊരു ശുഭപ്രതീക്ഷ മനസ്സില്‍   
ഒരു  തീപ്പൊരി പോലെ അണയാതെ സൂക്ഷിച്ചു.
അവഗണനയുടെ അവശിഷ്ടമായി മാറിയിട്ടും അദ്ദേഹത്തെ 
ഒരിക്കലും വെറുത്തില്ല.
ആര്‍ദ്രമായ ഒരു നോട്ടത്തിനായി..
മൃദുവായ ഒരു സ്പര്‍ശനത്തിനായി ഓരോ നിമിഷവും കൊതിച്ചു.
ഒക്കെ വെറുതെ.
തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് വഴുതിവീഴുന്ന ഭര്‍ത്താവ്.
സുബോധത്തോടെ ഒരിക്കല്‍ പോലും കാണാന്‍ കഴിയാതെയായി.
കവിയെ ശുശ്രുഷിക്കാന്‍ ഊഴമിട്ടെത്തിയ ആരാധികമാര്‍...
എതിര്‍ക്കാന്‍ കഴിഞ്ഞില്ല.
സഹികെട്ട് ശ്രമിച്ചപ്പോഴൊക്കെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.
സൗമ്യമെന്നും  സുന്ദരമെന്നും കരുതിയ ആ ജീവിതത്തിന്റെ
 ഇരുണ്ട വശങ്ങള്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ 
താന്‍ ഒരു യജ്ഞമൃഗമെന്ന സത്യം ബോധ്യമായി. 
ഭര്‍ത്തൃ പിതാവിന്റെ സ്വരത്തില്‍ കുറ്റസമ്മതം ഉണ്ടായിരുന്നു.
"നിന്നോട് ചെയ്തത് തെറ്റായിപ്പോയി മോളെ..
.അച്ഛന്റെ സ്വാര്‍ഥതയ്ക്കു മോള് മാപ്പുതാ."
തലതിരിഞ്ഞ മകനെ നേരെയാക്കാന്‍ 
അച്ഛന്‍ കണ്ടെത്തിയ ബലിമൃഗമായിരുന്നു താന്‍....
എന്തിനു ഒരു പാവം പെണ്ണിന്റെ ജീവിതം ശപ്തമാക്കി.... 
ആ ആശ്വാസവാക്കുകളുടെ സ്പർശനം അറിയാകാനാകാത്ത വിധം 
മനസ്സ് മരവിച്ചിരുന്നു. മനസ്സ് മാത്രമല്ലല്ലോ ശരീരവും.
"ഇതെന്റെ ഭാര്യയല്ലെടോ ബൊമ്മയാ ...
ഷോക്കേസില്‍ വയ്ക്കാനേ  കൊള്ളത്തൊള്ളൂ ''
കൂട്ടുകാരുടെ മുന്നിലേയ്ക്ക് വലിച്ചിഴച്ചു ഭർത്താവ് പരിഹസിക്കുമ്പോഴും 
ശപിച്ചത്  മറ്റാരെയുമല്ല, സ്വന്തം വിധിയെത്തന്നെയാണ്.
എല്ലാ ദുരന്തങ്ങളില്‍ നിന്നും നിത്യമായ ഒരു രക്ഷപ്പെടലിനു 
ഒരുങ്ങുകയായിരുന്നു. 
പക്ഷേ  മനസ്സോടെ അല്ലെങ്കിലും ഒരു മൃദുസ്പന്ദനം 
അടിവയറ്റില്‍ അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ജീവിതം ഒരാവശ്യമായി.
ഭര്‍ത്താവ്  ...കുഞ്ഞ് ...കുടുംബം...സുന്ദരമായ പ്രതീക്ഷകൾ മനസ്സിൽ  തുടിച്ചു. 
ഒക്കെ വെറുതെ ...രക്തത്തില്‍ കുളിച്ചു ആരുടെയോ കാരുണ്യം കൊണ്ട് 
ആസ്പത്രിയിലെത്തുമ്പോള്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണതാണെന്നേ 
എല്ലാവരും അറിഞ്ഞുള്ളു.
ആ രക്തത്തില്‍ നിന്നും ഒരു കുഞ്ഞു ജീവൻ  രക്ഷിച്ചെടുത്ത്  
കയ്യിൽ തന്ന ഡോക്ടര്‍.....!
പിന്നെ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല.
എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞില്ല
വരും, ഒരിക്കല്‍ വരും, പൊന്നുമോളെ കാണാന്‍...
ഈ മനസ്സ് കാണാന്‍...പക്ഷെ വന്നില്ല.
കയ്യിൽ ധാരാളം പണം...ആനന്ദിപ്പിക്കാന്‍ ആരാധികമാര്‍ ...
സേവ പറയാന്‍ സുഹൃത്തുക്കൾ . പിന്നെന്തിനു വരണം...?എങ്കിലും,
മകൾ  വാനോളം പുകഴ് ത്തുന്ന കവിയുടെ ഉയർച്ചയും താഴ്ച്ചയുമെല്ലാം 
അറിയുന്നുണ്ടായിരുന്നു. വൈകിയാണെങ്കിലും, 
അച്ഛന്‍ രഹസ്യമായി മകളെ കാണാറുണ്ടെന്ന സത്യവും.
അച്ഛനെപ്പറ്റി പറയുമ്പോള്‍ മകള്‍ക്ക് ആയിരം നാവായിരുന്നു.
അച്ഛന്റെ കവിതകൾ  പാടുമ്പോള്‍ അവളുടെ ആവേശം...!!.
എല്ലാം നിശ്ശബ്ദം ശ്രദ്ധിക്കുമ്പോഴും  കേൾക്കണം 
എന്നാഗ്രഹിച്ച വാക്കുകൾ  
ഒരിക്കലും കേട്ടില്ല.
"അമ്മയ്ക്ക് സുഖമാണോ എന്ന് അച്ഛന്‍ ചോദിച്ചിരുന്നു'' 
എന്നൊരു പാഴ് വാക്കുപോലും.
നഷ്ട സ്വപ്നങ്ങളുടെ ശവക്കൂനകള്‍ ഹൃദയത്തിൽ  കുമിഞ്ഞു കൂടുന്നതും 
മനസ്സ് മുറവിളി കൂട്ടുന്നതും ആരുമറിഞ്ഞില്ല.
മരണത്തിന്റെ പടിവാതിലില്‍ നിന്നും മടങ്ങിയെത്തിയ അമ്മയും മകളും...
ആ മകളാണ് അമ്മയ്ക്ക് നേരെ കൈചൂണ്ടിയത്...
"അമ്മ തെറ്റു കാരിയാ."ണെന്ന്
ആ തെറ്റ് തിരുത്തി അച്ഛനെ ശുശ്രൂഷിക്കാന്‍ പടികടന്നു പോയ മകൾ ...
അവള്‍ പ്രശംസ ചൊരിയുന്ന ആ മനുഷ്യന്റെ മര്‍ദ്ദനമേറ്റ് തളർന്ന 
ഈ അമ്മയുടെ മനസ്സ് അവളറിഞ്ഞില്ലല്ലോ. വേണ്ട... അവളത് അറിയേണ്ട...
അച്ഛനെക്കുറിച്ചുള്ള  നല്ല ധാരണകള്‍ അവളുടെ മനസ്സിൽ നിലനില്ക്കട്ടെ.
തെറ്റുകാരി താനാണെങ്കില്‍ അതിനു പ്രായശ്ചിത്തം ചെയ്യാനാണ് ഇവിടേയ്ക്ക് വന്നത്.
എങ്ങനെ സ്വീകരിക്കുമെന്ന് നിശ്ചയമില്ല. നിറം കേട്ട ഈ ബൊമ്മ 
ഷോക്കേസില്‍ വയ്ക്കാന്‍ പോലും കൊള്ളില്ലല്ലോ.
എന്നും തോറ്റവൾ  താനാണ്. തനിക്കായി വിധി ഒരുക്കിവച്ചതാകാം ഈ തോൽവിയും.
നിറഞ്ഞകണ്ണുകള്‍ തുടച്ചു മുറ്റത്തേയ്ക്ക് കയറുമ്പോള്‍ കണ്ടു, വാതില്‍ക്കല്‍ മകൾ ..
ആ മുഖത്ത് ഒരു നിമിഷം വിസ്മയം പടരുന്നത് ശ്രദ്ധിച്ചു. 
പിന്നെ ഓടി വന്നു കൈപിടിച്ച് അകത്തേയ്ക്ക് നടത്തുമ്പോള്‍ 
അവള്‍ സാവധാനം മന്ത്രിച്ചു.
"എനിക്ക് തെറ്റ് പറ്റി . അമ്മയോട് ഞാന്‍ എന്തൊക്കെയോ പറഞ്ഞു. 
എന്റെ അമ്മയെ മനസ്സിലാക്കാന്‍ എനിക്ക് ....എനിക്ക്....അച്ഛന്റെ സഹായം വേണ്ടി വന്നു.""
പൊട്ടി വന്ന വിതുമ്പല്‍ ഒതുക്കാനെന്നവണ്ണം അവള്‍ ഒരു മാത്ര നിർത്തി.
"അമ്മ  ക്ഷമിക്കണം. എന്നെ ശപിക്കരുതേ.''
അവളെ ചേർത്തണച്ച് നിറഞ്ഞ മനസ്സോടെ ആ കണ്ണീർ തുടയ്ക്കുമ്പോള്‍ 
ഈ അമ്മയെ മനസ്സിലാക്കാന്‍ മകളെ സഹായിച്ച ആളെ കണ്ണുകൾ തേടി.
അത് മനസിലായതുപോലെ മകൾ മുറിയിലേയ്ക്ക് നയിച്ചു .
വെളിച്ചം മങ്ങിയ മുറിയിൽ ...ചുരുണ്ട് കൂടി കിടക്കുന്നത് 
ഒരു മനുഷ്യ രൂപം എന്ന് തിരിച്ചറിയാന്‍ അല്‍പ്പ നേരമെടുത്തു..
"അച്ഛാ.''
മകളുടെ വിളികേട്ട് ബദ്ധപ്പെട്ടുതുറന്ന ആ കണ്ണുകള്‍ തിളങ്ങി. 
അവിശ്വസനിയതയോടെ തരിച്ചു നിന്നു. 
ഇത്...ഇതാണോ....പ്രപഞ്ചത്തെ വരെ വെല്ലു വിളിച്ച് 
ഉറക്കെ  പാടി നടന്ന നിഷേധി.....?
നടവഴികളും പടവുകളും ചവുട്ടിതകര്‍ത്ത് മുന്നേറിയ 
ധീരനായകൻ .. ,
ഇണയുടെ വേദനകണ്ട്  ആർത്തു ചിരിച്ച സാഡിസ്റ്റ് ...
സ്വന്തം ചോരയില്‍ ഉയിര്‍കൊണ്ട  കുഞ്ഞിനെ പേറിയ ഗർഭപാത്രം
 ചവുട്ടി ഞെരിച്ച കശ്മലന്‍... 
വെറുപ്പോടെ മുഖം തിരിച്ചു ഇറങ്ങി ഓടുകയാണ് വേണ്ടത്...
ചെയ്തു കൂട്ടിയ തെറ്റിന്റെ ശിക്ഷയല്ലേ എന്ന് പരിഹസിക്കുകയാണ് വേണ്ടത്.
പക്ഷേ .,
ആ വരണ്ട ചുണ്ടില്‍  നിന്നടർന്നു വീണ രണ്ടക്ഷരം അവളെ കാതരയാക്കി. 
പൊടുന്നനെ ആ ശുഷ്ക്കിച്ച കൈകൾ  മുറുകെപ്പിടിച്ചു 
കണ്ണില്‍  ചേർത്ത് തേങ്ങുമ്പോള്‍  
തിരിച്ചു വരാന്‍  വൈകിയ തെറ്റിന് 
അവള്‍ സ്വയം ശപിക്കുന്നുണ്ടായിരുന്നു.







Thursday, July 3, 2014

പാഴ്ക്കിനാവുകള്‍

പാഴ്ക്കിനാവുകള്‍


ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ഇന്നലെവരെ ചിന്തിച്ചതേയല്ല. 
സണ്ണി  യാത്രപറഞ്ഞു  പോയപ്പോള്‍ ഉള്ളിലുറഞ്ഞ നൊമ്പരവുമായി  നിശ്ശബ്ദം നിന്നതെയുള്ളൂ .. അവസാനപ്രതീക്ഷയും അറ്റ് പോകുമെന്നറിഞ്ഞിട്ടും...ഇനിയുള്ള പാതകള്‍ ഇരുൾ മൂടിയതെന്നു ബോധ്യമുണ്ടായിട്ടും...പറയാന്‍ ഒന്നെയുണ്ടായുള്ളൂ 

   
""ഒക്കെയെന്റെ വിധിയാണെന്ന് കരുതിക്കൊള്ളാം ''
സണ്ണിയുടെ സ്വരം പരുഷമായി.
 

""വെറുതെ വിധിയെ പഴിക്കേണ്ട നന്ദേ . സ്വന്തം ജീവിതമാണ്‌ നീ നഷ്ടപ്പെടുത്തുന്നത്''
എതിര്‍ വാക്ക് ചൊല്ലിയില്ല. അല്ലെങ്കില്‍ അങ്ങനൊരു കഴിവ് തനിക്കില്ലല്ലോ. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍  തുടച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ സണ്ണി അവസാന വാക്കെന്നവണ്ണം പറഞ്ഞു.
 

""നാളെ രാവിലെ നിസാമുദ്ദീന്‍ എക്സ്പ്രസിനു രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എട്ടു മണിക്ക് വണ്ടി പുറപ്പെടുവോളം ഞാന്‍ നിന്നെ കാത്തു നിൽക്കും. ഇനിയെങ്കിലും ഒരു തീരുമാനമെടുക്കാന്‍ നിനക്കാവുമെങ്കില്‍... നീ വരും ഇല്ലെങ്കില്‍....''
പൂര്‍ത്തിയാക്കാതെ തന്നെ അറിയാം സണ്ണി തനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. എന്നാല്‍ പോലും സണ്ണിയെ കുറ്റപ്പെടുത്താന്‍ വയ്യ.
കാരണം ഒന്നും രണ്ടുമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി സണ്ണി തനിക്കു വേണ്ടി കാത്തിരിക്കുന്നു. പിണക്കം ഭാവിച്ചു പോയാലും പിന്നെയും തിരിച്ചെത്തിയത് തന്നോടുള്ള ആത്മാര്‍ഥത  കൊണ്ടാണെന്നു നന്നായി അറിയാം. ആ സ്നേഹം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴെല്ലാം താനനുഭവിച്ച പ്രാണവേദന മറക്കാനും ആവില്ല. എന്നിട്ടും സണ്ണിയോട്  പറയാന്‍ ഒന്നേ ഉണ്ടായുള്ളൂ,
 

""ഇല്ല. അച്ഛനെ തനിച്ചാക്കി ഞാന്‍ വരില്ല .''
ഈ മറുപടി സണ്ണി പലവട്ടം കേട്ടതാണ്. അപ്പോഴെല്ലാം പരിഹസിക്കുകയും ചെയ്തു..
 

""ജീവിതകാലം മുഴുവന്‍ അച്ഛന് കൂട്ടിരുന്നാല്‍ മതി.''
അങ്ങനൊന്നും കരുതിയല്ലെങ്കിലും സണ്ണി ക്ഷണിച്ചപ്പോ ഴൊക്കെ ഈ മറുപടിയെ പറയാനായുള്ളൂ
ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് മനസ്സില്‍  വിങ്ങിത്തുളുമ്പുന്നത്.
 

തറവാട്ട്‌ പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വേലിക്കെട്ടു തകർക്കാനാകാതെ വീർപ്പുമുട്ടിയ നാളുകള്‍ .
അച്ഛന്‍ ഉറഞ്ഞു തുള്ളി.
വല്ല്യേട്ടനും കൊച്ചേട്ടനും ഭീഷണി മുഴക്കി.
ചേച്ചിമാര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു.
പരിഹാസവാക്കുകളുമായി ബന്ധുക്കളും നാട്ടുകാരും തക്കം പാർത്തിരുന്നു.
ഒന്നിനും കഴിയാതെ ഉള്ളിലൊതുങ്ങിയ  തന്നെ സണ്ണി ആശ്വസിപ്പിച്ചു.


  
""ഒരു ജോലിയായാല്‍ ഞാന്‍ വരും. അന്ന് എന്റെ കൂടെ വരാന്‍ ഒരുങ്ങിക്കൊളൂ ''
ഒന്നും പറഞ്ഞില്ല. ആകാമെന്നൊ, ഇല്ലെന്നോ..
ഒരു വർഷം തികയും  മുമ്പ്  സണ്ണി വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി നേടി. ക്വാര്‍ട്ടേഴ്സും മറ്റു സൌകര്യങ്ങളും ഒരുക്കി. പക്ഷെ, പോയില്ല.
ആസ്മാ  രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന അച്ഛന്‍...മുംബൈയില്‍ സ്ഥിരതാമസമാക്കിയ എട്ടന്മാര്‍ക്കു ലീവ് പോലും കിട്ടാത്ത തിരക്ക് ....
ചേച്ചിമാര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ..അവശേഷിക്കുന്നവള്‍ താൻ മാത്രം. പിന്നെങ്ങനെ..?
 

""ശരി...ഇപ്പോള്‍ വേണ്ട ...പിന്നെ എപ്പോള്‍..? ഒരു മാസം കഴിഞ്ഞു ഞാന്‍ വരട്ടെ..? അഥവ രണ്ടുമാസം കഴിഞ്ഞ്...?''

""ഞാന്‍ പറയാം.''
അതൊരു കരുതലായി...പ്രോത്സാഹനമായി ..എങ്കിലും മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയിട്ടും ""ശരി...തയ്യാര്‍ '' എന്ന് പറയാനുള്ള അവസരമോ  ധൈര്യമോ ഉണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.
സണ്ണി എന്നന്നേയ്ക്കുമായി നഷ്ടമാകുന്നു എന്ന് ബോധ്യമായ ഇന്നലെപ്പോലും മറിച്ചൊരു തീരുമാനമെടുക്കാന്‍ തനിക്കായി ല്ലല്ലോ.
സണ്ണി ചോദിച്ചതില്‍ കാര്യമുണ്ടെന്നു അറിയാതല്ല.
 

""അച്ഛന്റെ കാര്യത്തിൽ മറ്റാര്‍ക്കുമില്ലാത്ത കടപ്പാട് നിനക്കെ ന്തിന്..? നീ മാത്രമല്ലല്ലോ അച്ഛനുള്ളത്...'' ശരിയാണ്. പക്ഷെ...
 

അച്ഛനെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ നീറ്റലാകുന്നത് നന്ദ അറിഞ്ഞു. 
എങ്കിലും ആ ഓര്‍മ്മകളില്‍ നിന്നും മോചനം നേടാന്‍ അവൾക്കായില്ല.
പാവമച്ഛന്‍ ...!
അധ്വാനശീലന്‍ ആയിരുന്നു. സ്വന്തം ആരോഗ്യത്തില്‍ അഭി

മാനം കൊണ്ടിരുന്ന അച്ഛനു ജീവിതം ഒരു പ്രശ്നമായിരുന്നില്ല. കൊണ്ടും കൊടുത്തും അവകാശങ്ങള്‍  പിടിച്ചു വാങ്ങിയും ഒറ്റയാനെപ്പോലെ കഴിഞ്ഞ അച്ഛന്‍.
ഒറ്റപ്പെടലിന്റെ വ്യഥ പക്ഷെ അച്ഛനെ വിഷമിപ്പിച്ചിരുന്നു. 


ആദ്യഭാര്യ മരിച്ചപ്പോള്‍ ഏറെ താമസിയാതെ അച്ഛന്‍ രണ്ടാമതും വിവാഹം ചെയ്തത് അതുകൊണ്ടാണ്. പക്ഷെ രണ്ടുപ്രാവശ്യവും വിധി അച്ഛനെ പ്രഹരിച്ചു. പിന്നെ, ഭാഗ്യ പരീക്ഷണത്തിന്‌ മുതിര്‍ ന്നില്ല. രണ്ടാം വിവാഹത്തില്‍ അച്ഛന്റെ സ്വത്തായിത്തീര്‍ന്ന അഞ്ചു മക്കള്‍ക്കായി അഹോരാത്രം പണിയെടുത്തു.
ആണ്‍മക്കളെ പഠിപ്പിച്ചു. അവര്‍ മുംബൈയിലെ വലിയ കമ്പനികളില്‍ ഉദ്യോഗസ്ഥരായി. രണ്ടു പെണ്‍മക്കളെ ആര്‍ഭാട പൂര്‍വം വിവാഹം ചെയ്തയച്ചു..
പക്ഷേ, എല്ലാം തലകീഴായത് വളരെ പെട്ടെന്നായിരുന്നു.
കുടുംബ സ്വത്തിനു വേണ്ടി അച്ഛന്‍ നടത്തിയ വ്യവഹാരങ്ങള്‍ പരാജയപ്പെട്ടു. കടം വീട്ടാന്‍ ഉണ്ടായിരുന്നതെല്ലാം വിൽക്കേണ്ടി വന്നു.
 

""ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട് മോളെ അച്ഛന്. നീ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.'' എന്ന് നെഞ്ചില്‍  തട്ടി ഊറ്റത്തോടെ പറഞ്ഞ അച്ഛന്റെ ഭാവം ഇന്നും നന്ദയുടെ മനസ്സിലുണ്ട്.  
പക്ഷെ നിസ്സാരം ഒരു വീഴ്ചയില്‍ തുടങ്ങിയ അസ്വസ്ഥത അച്ഛന്റെ ആരോഗ്യത്തെ തകര്‍ത്ത്  തുടങ്ങി .
ചുമ...ശ്വാസം മുട്ടല്‍...വാതം...വിട്ടൊഴിയാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന്.
അച്ഛനില്‍ നിന്നുള്ള സാമ്പത്തിക നേട്ടം നിലച്ചതോടെ ചേച്ചിമാ രുടെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു തുടങ്ങി. ഏട്ടന്മാരുടെ പേരില് പത്തുസെന്റ് സ്ഥലവും വീടും നാട്ടിലുണ്ടായിരുന്നതിനാല്‍ തെരു വില്‍ അലയേണ്ടി വന്നില്ല.


 അടുത്ത ലീവിന് വരുമ്പോള്‍ നന്ദയുടെ വിവാഹം നടത്താമെന്ന് അച്ഛനോട് വാക്ക് പറഞ്ഞ ആണ്‍ മക്കള്‍ പലതവണ വന്നു പോയിട്ടും അങ്ങനൊരു വിഷയത്തെപ്പറ്റി പിന്നീട് സംസാരി ച്ചില്ല.
 

പഠിപ്പുകഴിയുമ്പോള്‍  കമ്പനിയില്‍ നിനക്ക് ഒരു ജോലി ശരിയാ ക്കിത്തരാം എന്ന് ആശ്വസിപ്പിച്ചതും ഏട്ടന്മാര്‍ വിവാഹിതരായ തോടെ ബോധപൂര്‍വം മറന്നു.
 

വൃദ്ധനും രോഗിയുമായ അച്ഛന്‍ ഒരു ബാധ്യതയാകുമ്പോള്‍ വെറു മൊരു നേർച്ചക്കോഴിയായി അനുജത്തിയെക്കരുതാന്‍ ഏട്ടന്മാർ ക്ക് ഒരു മടിയും തോന്നില്ലെന്ന് അനുഭവം കൊണ്ടറിഞ്ഞു .
അവര്‍  പണ്ട് അങ്ങനൊന്നും ആയിരുന്നില്ല. ഓരോരുത്തര്‍ക്കും സ്വന്തം കാര്യങ്ങള്‍ ആയപ്പോള്‍ എല്ലാം മറന്നു. എല്ലാം... 


ബന്ധങ്ങളും കടപ്പാടുകളും ഔദാര്യം പോലെ അയച്ചു തരുന്ന മണി ഓര്‍ഡറില്‍ ഒതുക്കി സഹോദരര്‍ കൈകഴുകി.
അന്യരെപ്പോലെ വന്ന് അച്ഛന്റെ രോഗവിവരം അന്വേഷിച്ചു മടങ്ങുന്ന ചേച്ചിമാരും അനുജത്തിയുടെ മനസ്സുകണ്ടില്ല. അവർക്കൊക്കെ സദ്യയൊരുക്കാന്‍ ബാധ്യതപ്പെട്ടവളായി താന്‍.
 

""നന്ദേ ...ബാലേട്ടന് ഊണിനു മത്സ്യം വേണം. കുറച്ചു വാങ്ങി ക്കൊള്ളു ''
സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ മൂത്ത ചേച്ചി....
 

""വിനുക്കുട്ടനിവിടെ നില്‍ക്കട്ടെ. നിനക്കൊരു സഹായമാകുമ ല്ലോ . ...പിന്നെ സമയം കിട്ടുമ്പോള്‍ എന്തെങ്കിലും അവനു പറഞ്ഞു കൊടുക്ക്‌.''
കൊച്ചേച്ചിയുടെ സ്വാര്‍ഥത ...!ഫീസ് കൊടുക്കാതെ മകന് ട്യുഷന്‍ തരപ്പെടുമല്ലോ.
ഒക്കെയും കഴിയുമ്പോള്‍ ശൂന്യമാകുന്ന തന്റെ പേഴ്സിനെക്കുറിച്ചു മാത്രം ആരും അന്വേഷിച്ചില്ല.
 

ഏട്ടന്മാര്‍ അയച്ചുതരുന്ന തുക അച്ഛന്റെ മരുന്നിനും നിത്യച്ചെലവു കള്‍ക്കും തികയാതെ വന്നപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഒന്ന് രണ്ടു റ്റ്യൂഷന്‍ ..ഒരു കടയിൽ  കണക്കെഴുത്ത്...
പുലരും മുമ്പ്  എഴുന്നേറ്റ് അച്ഛനുള്ള മരുന്നും ഭക്ഷണവും യഥാവിധി ഒരുക്കി വച്ചിട്ടേ പോകൂ. വൈകുന്നേരം വന്നാലും പിടിപ്പതു പണിയുണ്ടാകും. വിശ്രമമില്ലാതെ പണിയെടുത്താലും ആശ്വാസമായിരുന്നു...ജീവിതത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ...അനുസ്യൂത പ്രവാഹത്തില്‍പ്പെട്ട ഒരു കരിയില പോലെ അങ്ങനെയങ്ങൊഴുകുക.

 പക്ഷേ ,പകലൊറ്റയ്ക്കാകുന്ന അച്ഛന് ആ ഏകാന്തതയും അസ ഹ്യമായിരുന്നു.
 

""എന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയുമില്ല'' 
എന്ന് അച്ഛന്‍ പലപ്പോഴും കുറ്റപ്പെടുത്തി.
 

""അതെങ്ങനെയാ ..അച്ഛന്റെ കാര്യം നോക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് നേരമില്ലല്ലോ.''
കൊച്ചേച്ചിയുടെ വാക്കുകളിൽ  ഒളിഞ്ഞിരിക്കുന്ന പരിഹാസം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
രണ്ടുനാള്‍ അടുപ്പിച്ച് അച്ഛനെ ശുശ്രൂഷിച്ചാല്‍ മുറുമുറുക്കുന്ന ആളാണ്‌ വക്കാലത്തിനു വരുന്നത് .
തന്റെ വിഷമം മനസ്സിലാക്കാന്‍ അച്ഛനും കഴിയാത്തതില്‍ കഠിനവ്യഥ തോന്നിയിട്ടുണ്ട്.
 

""മക്കള്‍ അച്ഛനെ കാണാന്‍ വരുമ്പോള്‍ അരുതെന്ന് പറയാന്‍ വയ്യ കുട്ടി...നിന്റെ കൂടപ്പിറപ്പുകള്‍ അല്ലെ...ഇത്തിരി സ്നേഹം അവരോടു കാണിക്ക്''
സ്നേഹം...! അച്ഛന്‍ പറയുന്ന ആ സ്നേഹം ഇങ്ങോട്ടും ആകാമല്ലോ.
എല്ലാവരുടെയും ശകാരങ്ങളും പരാതികളും കേട്ട് വെറുതെ കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.
എന്തിനു ജീവിക്കണം എന്ന് പോലും തോന്നിയിട്ടുണ്ട്.
പക്ഷെ മരിക്കാനുള്ള ധൈര്യവും ഉണ്ടായില്ല. താൻ  പോയാൽ  ഒറ്റപ്പെടുന്ന അച്ഛനെക്കുറിച്ചേ ഓര്‍ത്തുള്ളൂ ..
എത്രമാത്രം കുറ്റപ്പെടുത്തിയാലും ശകാരിച്ചാലും അച്ഛന്റെ നെഞ്ചില്‍  നിറഞ്ഞു നില്‍ക്കുന്നത് തന്നോടുള്ള സ്നേഹമാണ്. തന്നെക്കുറിച്ചുള്ള വേവലാതിയാണ്.
അതിന്റെ ആഴമെത്രയെന്നു ഇന്നലെയാണ് ബോധ്യമായത്.
 

""നിനക്ക് വേണ്ടി ഒന്നും ചെയ്യാന്‍ എനിക്കായില്ല മോളെ .. എല്ലാം എന്റെ തെറ്റാ...എന്റെ സ്വാര്‍ഥത ...!''
പൊട്ടിവന്ന ചുമ അച്ഛന്റെ വാക്കുകളെ തടഞ്ഞു. ആ ഏറ്റു  പറച്ചില്‍ നിയന്ത്രണം തെറ്റിക്കുന്നുവെന്നു മനസ്സിലായപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍  അച്ഛനെ ആശ്വസിപ്പിച്ചു.
 

""സംസാരിക്കേണ്ട ..ചുമ കൂടും..''
അത് കേൾക്കാതെ വിമ്മിട്ടത്തോടെ അച്ഛന്‍ ചോദിച്ചു.
 

""അവന്‍ സ്റ്റേഷനില്‍ കാത്തു നിൽക്കും എന്നല്ലേ പറഞ്ഞത്..?''
സണ്ണി വന്നതും സംസാരിച്ചതുമെല്ലാം അച്ഛന്‍ അറിഞ്ഞിട്ടുണ്ടാ കുമോ എന്ന് സംശയിച്ചിരുന്നു. സംശയമല്ല. ബോധ്യമായി.
ഒന്നും മിണ്ടാതെ അച്ഛന്റെ നെഞ്ചു തടവിക്കൊടുക്കുമ്പോൾ  അറിയാതെ കണ്ണുകൾ നിറഞ്ഞു.
 

""നീ പൊയ്ക്കോ മോളെ...പൊയ്ക്കോ...''
കേട്ടത് സത്യമാണോ എന്ന് ശങ്കിച്ചു .
 

""മേലില്‍ അവന്റെ കാര്യം ഇവിടെ കേട്ട് പോകരുത് ''എന്ന് ഉഗ്രശാസനം നല്‍കിയ അച്ഛനാണത് പറയുന്നത്.
അമ്പരന്നു നോക്കുമ്പോള്‍ അച്ഛന്‍ യാചിച്ചു.
 

""ഞാന്‍ കാലുപിടിക്കാം മോളെ....നീ അവന്റെ കൂടെ..''അച്ഛന്റെ വായ പൊതി ആ നെഞ്ചിൽ  വീണു പൊട്ടിക്കരഞ്ഞു.
 

""ഇല്ല അച്ഛനെ ഒറ്റയ്ക്കാക്കി ഞാന്‍ എവിടേയ്ക്കുമില്ല.''
തഴുകി ആശ്വസിപ്പിച്ച് അച്ഛന്‍ നിർബന്ധിച്ചു
 

""അച്ഛന്‍ ഒറ്റയ്ക്കാകില്ല കുട്ടി. വിനുക്കുട്ടന്‍ വരുമ്പോള്‍ ഞാന്‍ അവന്റെ കൂടെ നിന്റെ കൊച്ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാം ''
പോകില്ലെന്നറിയാം ഒരിക്കലും ചേരാത്ത രണ്ടു വ്യക്തിത്വങ്ങള്‍ ആണ് അവര്‍.
 

""അച്ഛനെ നീ അനുസരിക്കില്ലേ മോളെ...?''
ആ ചോദ്യത്തിലെ ദയനീയത നെഞ്ചില്‍ കൊണ്ടു. സംശയമെന്തിന് ..? അനുസരിക്കാന്‍ മാത്രമല്ലെ നന്ദയ്ക്ക് കഴിയു.. കണ്ണീരടക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അന്തിമ തീരുമാനം പോലെ അച്ഛന്‍ പറഞ്ഞു.
 

""രാവിലെ തന്നെ പുറപ്പെടണം ....പക്ഷെ..അപ്പോഴീ അച്ഛനോട്‌  ന്റെ കുട്ടി യാത്ര ചോദിക്കരുത്..''
ഒരു നിമിഷം നിര്‍ത്തി വിതുമ്പലോടെ അച്ഛന്‍ തുടര്‍ന്നു;
 

""അനാഥയെപ്പോലെ പടിയിറങ്ങുന്നത് കാണാനുള്ള ശേഷി അച്ഛനില്ലാഞ്ഞിട്ടാ...''

അങ്ങനൊരു ശേഷി തന്നിലും ഉണ്ടായിരുന്നില്ല. അതിനാല്‍ വേണ്ടതെല്ലാം മേശപ്പുറത്ത് പതിവുപോലെ ഒരുക്കി വച്ച്, ചാരിയിട്ടിരുന്ന വാതിലിനരികില്‍ നിന്ന് നിശ്ശബ്ദം യാത്ര ചോദിച്ചു. പക്ഷെ നെഞ്ചില്‍ ഒരു കടലിരമ്പുകയായിരുന്നു

ഇപ്പോഴും അതടങ്ങിയിട്ടില്ല. റെയില്‍വേ സ്റ്റേഷന് മുമ്പിൽ  അക്ഷമനായി നിൽക്കുന്ന സണ്ണിയെ കണ്ടപ്പോഴും മനസ്സിലെ ഭാവം മറ്റൊന്നല്ലെന്ന അറിവ് നന്ദയെ തളര്‍ത്തി .
""നന്ദേ ...''
കണ്ണുകളില്‍ ഉദയസൂര്യന്റെ തിളക്കവുമായി തന്റെ അരികിലേ യ്ക്ക്  ഉത്സാഹത്തോടെ വരുന്ന സണ്ണിയെ നോക്കി അവള്‍ നിസ്സംഗം നിന്നു.
ഒരു ലക്ഷ്യവും ആശ്രയവും കൈപ്പിടിയിലെത്തിയ ഈ നിമിഷം ആഹ്ളാദത്തിന്റെതാണ്. ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സ്പര്‍ശനവും മനസ്സിൽ  കുളിര് നിറയ്ക്കേണ്ടതാണ്. 
  
പക്ഷെ, ഇനിയും വിടില്ലെന്ന മട്ടില്‍ ചേര്‍ത്ത് പിടിച്ച് റിസര്‍ വേഷന്‍ കംപാർട്ടുമെന്റിന് നേരെ സണ്ണി നടത്തുമ്പോള്‍ അസാധാരണ മായ ഒരു ശൂന്യത തന്നെ ചൂഴുന്നു എന്ന് അവള്‍ക്കു തോന്നി.

ആരോ കാലുകള്‍  പിന്നിലേയ്ക്ക് വലിക്കുന്നു ....അരുതേ എന്ന നിലവിളി എവിടെനിന്നോ മുഴങ്ങുന്നു.
വെറും തോന്നലെന്നു കരുതാന്‍ ശ്രമിക്കുമ്പോള്‍ ഒതുക്കിയിട്ടും ഒതുങ്ങാത്ത ആഹ്ളാദാരവം ചെവിക്കരികില്‍ കേട്ടു .

""വന്നൂല്ലോ. സന്തോഷമായി...വൈകിയപ്പോള്‍ ഞാന്‍ സംശയിച്ചു....അച്ഛനില്‍ നിന്നൊരു മോചനം നിനക്കിനിയും ഉണ്ടാകില്ലെന്ന്''
നെഞ്ചില്‍ പതിച്ച ഇടിവാള്‍ പോലെ തുടര്‍ന്ന വാക്കുകളും അവള്‍ കേട്ടു

""എത്രയോ മുമ്പേ ഇതാകാമായിരുന്നു''
കമ്പാര്‍ട്ട്മെന്റിലേയ്ക്ക് എടുത്തുവച്ച അവളുടെ കാല്‍ നിശ്ചല
മായി.
വളരെപ്പെട്ടെന്ന്, സുരക്ഷാ വലയം പോലെ തന്നെ പൊതിഞ്ഞി രുന്ന സണ്ണിയുടെ കൈകള്‍ക്കിടയിലൂടെ അവള്‍ പ്ളാറ്റ് ഫോമി ലേയ്ക്ക് ഊര്‍ന്നിറങ്ങി.
 

""നന്ദേ ..'' സണ്ണിയുടെ ഉത്കണ്ഠ നിറഞ്ഞ മുഖം ഒരുമാത്ര അവള്‍ കണ്ടു. പിന്നെ, തന്നെ പിടിക്കാന്‍ നീണ്ട കൈകള്‍  തട്ടിമാറ്റി തിരിഞ്ഞു  നടന്നു.
പിന്നിലുയരുന്ന വിളിയിലെ പാരവശ്യം അവള്‍ ശ്രദ്ധിച്ചില്ല. പരിഹസിക്കും വിധം നീണ്ട കൂക്കുവിളിയോടെ വണ്ടിയോടിത്തുട ങ്ങിയതും.


അരുതാത്തത് ചെയ്ത കുട്ടിയുടെ മാനസിക വിഭ്രാന്തിയിലായി രുന്നു അവള്‍ അപ്പോള്‍.എത്ര നിര്‍ബന്ധിച്ചാലും അച്ഛനെ ഒറ്റയ്ക്കാക്കി പോരരുതായിരുന്നു. ഒരു നേരത്തെ ആഹാര ത്തിന് ....ഒരു തുള്ളി വെള്ളത്തിന്‌ ...മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അച്ഛന്റെ രൂപം മനസ്സില്‍ തെളിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ടവള്‍ വീർപ്പു മുട്ടി .

എത്രയും വേഗം അച്ഛന്റെ അരികിലെത്തണം. ആ കാലില്‍ വീണു മാപ്പ് പറയണം.
എങ്കിലും ...എങ്കിലും താനിത്ര സ്വാര്‍ഥയായിപ്പോയല്ലോ.
പടികടന്നു മുറ്റത്തെത്തിയപ്പോള്‍ അവള്‍ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

ഒക്കെ ഒരു സ്വപ്നം ആയിരുന്നു...മൂന്നോ നാലോ മണിക്കൂർ നീണ്ട ഒരു പാഴ്ക്കിനാവ് ..ഇതാണ് യാഥര്‍ത്ഥ്യം ..!.ഈ മുറ്റം...ഈ വരാന്ത... ഈ മുറി...മേശപ്പുറത്ത് അച്ഛനായി ഒരുക്കിവച്ച ഭക്ഷണം....മരുന്ന്..അതെ എല്ലാം കൃത്യമായുണ്ട് ..ഒന്നിനും ഒരു മാറ്റവും ഇല്ലാതെ...
ഒരു മാറ്റവും...???!

ഒരു നിമിഷം...! ആ യാഥാർഥ്യത്തിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ അവള്‍ മടിച്ചു. ഉള്‍ക്കിടിലത്തോടെ ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള്‍ അച്ഛന്റെ അരികിലെത്തി.....
പിന്നെ ...ആ കാല്‍ച്ചുവട്ടിലേക്കു ഹൃദയം തകര്‍ന്ന നിലവിളിയോടെ അവള്‍ വീണു.
അച്ഛന്‍ അപ്പോഴും ഉറങ്ങുകയായിരുന്നു.
..............................

...................